ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട 13 വയസുകാരിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി, ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. റാന്നി വൈക്കംവിളയിൽ രാജേഷാണ് അറസ്റ്റിലായത്. പത്തനംതിട്ട സൈബർ സെല്ലിന്‍റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. റാന്നി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2025 സെപ്റ്റംബറിലാണ് രാജേഷ് പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് നിരന്തരം ചാറ്റ് ചെയ്യുകയും പെൺകുട്ടിയുടെ അടിവസ്ത്രം ധരിച്ച ഫോട്ടോ നിർബന്ധിച്ച് കൈക്കലാക്കുകയും ചെയ്തു. പിന്നീട് ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതി കൂടുതൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഇടുക്കി ജില്ലയിൽ മെക്കാനിക് ആയി ജോലി ചെയ്യുന്ന പ്രതി വർഷങ്ങളായി വീടുമായി അകന്ന് കഴിയുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ മറ്റൊരു യുവാവിന്‍റെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കിയും റീലുകൾ പോസ്റ്റ് ചെയ്തുമാണ് പ്രതി പെൺകുട്ടിയെ ആകർഷിച്ചത്. ഇയാളുടെ ഫോണിൽ നിന്നും ധാരാളം പെൺകുട്ടികളുടെ ഫോട്ടോകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പ്രതിക്ക് 4 വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഉള്ളതായി പൊലീസ് കണ്ടെത്തി. ഇയാള്‍ കൂടുതൽ പെൺകുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.