കുറഞ്ഞ സമയത്തിൽ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച്, വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് കിളികൊല്ലൂർ സ്വദേശിയിൽ നിന്ന് പണം തട്ടിയ 2 പേര് അറസ്റ്റില്‍. 1.75 കോടി തട്ടിയെടുത്ത കേസില്‍, കണ്ണൂർ കടാച്ചിറ സ്വദേശികളായ റെയീസ് (40), നാസീം (26) എന്നിവരാണ് കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്.
വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച ശേഷം കിളികൊല്ലൂർ സ്വദേശിയെക്കൊണ്ട് പല തവണകളായി പണം നിക്ഷേപിച്ചു. നിക്ഷേപിക്കുന്നതിന് അനുസരിച്ച് ലാഭം വർദ്ധിക്കുന്നതായി ആപ്ലിക്കേഷനിൽ കാണിച്ച് വന്‍ തുക നിക്ഷേപം നടത്തിച്ചു. ഒടുവില്‍ സഹോദരിയുടെ പേരിലുള്ള സ്വത്തുക്കൾ പണയപ്പെടുത്തിയാണ് യുവാവ് നിക്ഷേപം നടത്തിയത്. അവസാനം ഇട്ട പണവും കിട്ടിയ പണവും പിൻവലിക്കാനാകാതെ വന്നതോടെയാണ് കൊല്ലം സിറ്റി സൈബർ പൊലീസില്‍ പരാതിയുമായെത്തിയത്.
സൈബർ പൊലീസിന്റെ അന്വേഷണത്തിൽ റെയീസും നാസീമും ചേർന്ന് കമ്പനികൾ രജിസ്റ്റർ ചെയ്ത് അവയുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി കണ്ടെത്തി. ഇവർക്ക് ഗോവ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലുള്ള സൈബർ തട്ടിപ്പ് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കൊല്ലം സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അബ്ദുൽ മനാഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.