aster-nursing-awards

മുഖ്യമന്ത്രി വി. ഡി. സതീശൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അലീഷ മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് ഡയറക്ടർ ടി. ജെ. വിൽസൺ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന എന്നിവര്‍ ചേർന്ന് നഴ്‌സ്‌ അജിമോൾ പ്രദീപിന് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 പുരസ്‌കാരം സമ്മാനിക്കുന്നു.

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ് അവാർഡ് 2026 വിജയിയായി യുകെയില്‍ സേവനമനുഷ്ഠിക്കുന്ന കോട്ടയത്തിൽ നിന്നുള്ള മലയാളി നഴ്‌സ് അജിമോൾ പ്രദീപ് തിരഞ്ഞെടുക്കപ്പെട്ടു. 214 രാജ്യങ്ങളിൽ നിന്നുള്ള 1,34,000-ത്തിലധികം രജിസ്ട്രേഷനുകളിൽ നിന്നാണ് ഈ വർഷത്തെ വിജയിയായി യുകെയിലെ കിംഗ്‌സ് കോളേജ് ഹോസ്പിറ്റലിലെ സീനിയര്‍ ട്രാന്‍സ്പ്ലാന്റ് കോഓര്‍ഡിനേറ്ററും സല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഓണററി സീനിയര്‍ ലക്ചററുമായ അജിമോൾ പ്രദീപിനെ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചത്. പുരസ്കാരജേതാവിന് 250,000 യു.എസ് ഡോളർ (ഏകദേശം 2.5 കോടി രൂപ) സമ്മാനത്തുകയും ലഭിച്ചു.

മുഖ്യമന്ത്രി വി. ഡി. സതീശൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അലീഷ മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് ഡയറക്ടർ ടി. ജെ. വിൽസൺ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്‌.

"ലോകത്തിലെ ഏറ്റവും വലിയ നഴ്‌സിങ് അവാർഡായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് കേരളത്തിലേക്ക് എത്തിയതിൽ അഭിമാനിക്കുന്നു. ഇന്ത്യയിലേക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ആശുപത്രികളിലേക്ക് ഏറ്റവും കൂടുതൽ നഴ്‌സുമാരെ സംഭാവന ചെയ്യുന്ന സംസ്ഥാനമാണ് നമ്മുടേതെന്ന വസ്തുതയ്ക്കുള്ള അംഗീകാരമാണിത്. അതുകൊണ്ട് തന്നെയാണ് ലോകത്തിന്റെ ഏത് വിദൂര കോണിലുള്ള ആശുപത്രിയിൽ ചെന്നാലും അവിടെയൊരു മലയാളി നഴ്‌സിനെ കാണാൻ സാധിക്കുന്നത്. കേരളത്തെ ഒരു ആഗോള ആരോഗ്യ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ആരോഗ്യരംഗം നമ്മുടെ പ്രധാന മുൻഗണനയായി തുടരുമെന്ന് ഞാൻ ഇന്ന് ഒരിക്കൽക്കൂടി ഉറപ്പിച്ചു പറയുന്നു." മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു.

2021-ൽ ആരംഭിച്ചതുമുതൽ, നഴ്‌സിംഗ് മേഖലയെ മുന്നോട്ട് നയിക്കുകയും അർത്ഥവത്തായ മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന നഴ്‌സുമാരെ ആദരിക്കുന്ന ആഗോള പ്ലാറ്റ്‌ഫോമായി ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് മാറികഴിഞ്ഞു. 214 രാജ്യങ്ങളിൽ നിന്നായി ഈ വർഷം ലഭിച്ച 1,34,000 രജിസ്ട്രേഷനുകൾ ഇതിന്റെ തെളിവാണ്. വ്യത്യസ്ത ആരോഗ്യ പരിപാലന മേഖലകളിലും സമൂഹങ്ങളിലും സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാരുടെ അനുഭവങ്ങൾ, ആരോഗ്യസംരക്ഷണ സംവിധാനങ്ങളിലും സമൂഹത്തിലും നഴ്‌സിംഗ് മേഖല ഉണ്ടാക്കുന്ന ആഗോള സ്വാധീനത്തെയും പ്രാധാന്യത്തെയും ഈ വർഷം ലഭിച്ച മികച്ച പങ്കാളിത്തം അടിവരയിടുന്നു.

ലോകമെമ്പാടുമുള്ള ആരോഗ്യമേഖലയിൽ നഴ്‌സുമാർ നൽകുന്ന സംഭാവനകളെ ആദരിക്കുന്നതിൽ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ് അവാർഡിന്റെ പങ്കിനെ പ്രശംസിക്കുകയും ചെയ്തുകൊണ്ട് ലോക ആരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനം ഗെബ്രിയേസസിന്റെ പ്രത്യേക സന്ദേശവും ചടങ്ങിൽ അവതരിപ്പിച്ചു. അവസാന പത്ത് സ്ഥാനങ്ങളിൽ എത്തിയ നഴ്സുമാരെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

"ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡ് നേടാനായത് വലിയൊരു ബഹുമതിയാണ്. ഇത്രനാൾ ചെയ്ത പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രചോദനം കൂടിയാണത്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള അവയവ ദാതാക്കളുടെ കുറവ് മൂലം രോഗികള്‍ ഒട്ടേറെ കാലം കാത്തിരിക്കേണ്ടി വരുന്നത് കണ്ടിട്ടുണ്ട്. കൂടാതെ, പല പ്രതിബന്ധങ്ങള്‍ കാരണം മികച്ച കഴിവുള്ള നഴ്‌സുമാര്‍ക്കും ജോലിയിലേക്ക് തിരിച്ചെത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. ഇത്തരം വിഷയങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ അവാര്‍ഡ് തുക ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സമ്മാനത്തുകയുടെ പകുതിഭാഗം ' ഉപഹാര്‍' പദ്ധതിക്കും, അവയവ-സ്റ്റെംസെല്‍ ദാനം വ്യാപിപ്പിക്കുന്നതിനും ഉപയോഗിക്കും. കൂടാതെ നഴ്‌സിംഗ് വിദ്യാഭ്യാസത്തിലും പരിശീലനത്തിലും നിക്ഷേപിക്കാനും കൂടുതല്‍ നഴ്‌സുമാരെ മാറ്റത്തിന്റെ വക്താക്കളാക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ തിരികെ നല്‍കാനും ഈ അവാര്‍ഡ് നേട്ടം സഹായിച്ചാല്‍, അതായിരിക്കും ഏറ്റവും വലിയ നേട്ടം." പുരസ്കാരനേട്ടത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ഡോ. അജിമോൾ പ്രദീപ് പറഞ്ഞു.

"രോഗപ്രതിരോധം, ചികിത്സ, പുനരധിവാസം, വിദ്യാഭ്യാസം, ബോധവൽക്കരണം എന്നിങ്ങനെ ആരോഗ്യപരിപാലനത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന ചുരുക്കം ചില തൊഴിലുകളിൽ ഒന്നാണ് നഴ്‌സിംഗ്. എന്നിരുന്നാലും, നഴ്‌സുമാർ ചെയ്യുന്ന അസാധാരണമായ പ്രവർത്തനങ്ങൾക്ക് അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാറില്ല. 1,34,000-ത്തിലധികം നഴ്‌സുമാർ അവരുടെ അനുഭവങ്ങൾ നമ്മളുമായി പങ്കുവെച്ചു, ഈ തൊഴിൽ ലോകമെമ്പാടും എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് കാണിക്കുന്നവയായിരുന്നു അവ. ഡോ. അജിമോള്‍ പ്രദീപിന്റെ നേട്ടം, നഴ്‌സുമാർക്ക് അവരുടെ വൈദഗ്ധ്യം, സമർപ്പണം, സേവനമനോഭാവം എന്നിവയിലൂടെ നേടാൻ കഴിയുന്ന സ്വാധീനത്തിന്റെ മികച്ച ഉദാഹരണമാണ്.

ഡോ. അജിമോള്‍ പ്രദീപിനെ വിജയിയായി ആദരിക്കുന്നതിലും, ആരോഗ്യസംരക്ഷണത്തിന്റെ ഭാവി രൂപപ്പെടുത്താന്‍ സഹായിക്കുന്നവരെ ആദരിക്കുന്നതിലും ഞങ്ങള്‍ക്ക് അതിയായ അഭിമാനമുണ്ട്. ഈ നേട്ടം ആഗോള നഴ്‌സിംഗ് സമൂഹത്തിന് പുതുജീവന്‍ നല്‍കി മുന്നോട്ട് പോകാൻ പ്രചോദനമാകട്ടെ. ഡോ. അജിമോള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും." ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

"ലോകശ്രദ്ധ ലഭിക്കാത്ത സമൂഹങ്ങളിലെയും അസാധാരണമായ പ്രവർത്തനങ്ങൾ കണ്ടെത്താൻ കഴിയുന്നു എന്നതാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡിന്റെ പ്രത്യേകത. ഒരു പ്രശ്നം പരിഹരിക്കാൻ നിശ്ചയിച്ചുറപ്പിച്ച നഴ്‌സിലൂടെ അർത്ഥവത്തായ മാറ്റങ്ങൾ എവിടെ നിന്നും ആരംഭിക്കാമെന്ന് നഴ്‌സ് ഡോ. അജിമോള്‍ നമ്മെ കാണിച്ചുതന്നു. യുകെയിലെ ദക്ഷിണേഷ്യന്‍ സമൂഹത്തിനിടയില്‍ അവയവദാന മേഖലയില്‍ അവർ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണ്. നമ്മുടെ അന്തിമ പട്ടികയിലെത്തിയ 10 ഫൈനലിസ്റ്റുകളുടെയും കഥകൾ തെളിയിക്കുന്നത്, നഴ്‌സുമാർ ആരോഗ്യപരിപാലനത്തിൽ അത്യാവശ്യ ഘടകമാണെന്ന് മാത്രമല്ല, ആരോഗ്യമേഖലയുടെ പുരോഗതിയെ തന്നെ അവർ രൂപപ്പെടുത്തുന്നു എന്നാണ്. ഈ പുരസ്കാരം ഓരോ വർഷം പിന്നിടുമ്പോഴും ഈ അനുഭവങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക, കൂടുതൽ പേരെ പ്രചോദിപ്പിക്കുക, നഴ്‌സിംഗ് രംഗത്തോട് ആഗോളതലത്തിൽ കൂടുതൽ മതിപ്പ് ഉണ്ടാക്കുക എന്നിവയാണ് ഞങ്ങളുടെ ഉത്തരവാദിത്തം." ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അലീഷ മൂപ്പൻ പറഞ്ഞു.

യുകെയിലെ കിങ്സ് കോളേജ് ഹോസ്പിറ്റലിലെ സീനിയര്‍ ട്രാന്‍സ്പ്ലാന്റ് കോഓര്‍ഡിനേറ്ററും സല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഓണററി സീനിയര്‍ ലക്ചററുമായ ഡോ. അജിമോള്‍ പ്രദീപ്, ആരോഗ്യരംഗത്തെ അസമത്വങ്ങള്‍ പരിഹരിക്കുന്നതിനും പരിചരണ ലഭ്യത ഉറപ്പാക്കുന്നതിനുമായി തൻ്റെ കരിയർ സമർപ്പിച്ചിരിക്കുന്നത്. ദക്ഷിണേഷ്യൻ രോഗികളെ ബാധിക്കുന്ന ദാതാക്കളുടെ കുറവ് മനസ്സിലാക്കിയ അവർ, തന്റെ ഗവേഷണത്തെ അതിൽ കേന്ദ്രികരിച്ച് പ്രവര്‍ത്തനങ്ങളാക്കി മാറ്റി. അങ്ങനെ സ്ഥാപിച്ച 'ഉപഹാര്‍' പദ്ധതിയിലൂടെ 10,000-ത്തിലധികം സ്റ്റെം സെല്‍ ദാതാക്കളെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചു. അന്താരാഷ്ട്ര തലത്തില്‍ പരിശീലനം ലഭിച്ച നഴ്‌സുമാര്‍ക്ക് യുകെയിലെ തൊഴില്‍ മേഖലയിലേക്ക് പുനഃപ്രവേശനം സാധ്യമാക്കുന്ന നിയമപരമായ മാറ്റങ്ങള്‍ക്കും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വഴിവെച്ചു. ഈ സേവനങ്ങള്‍ക്ക് യുകെ ഭരണകൂടത്തിന്റെ 'ബ്രിട്ടീഷ് എംപയർ മെഡൽ' ബഹുമതിയും ലഭിച്ചിട്ടുണ്ട്.

മറ്റ് 9 ഫൈനലിസ്റ്റുകൾ: ഡോ. ഐഡ അൽകൈസി (സ്വീഡൻ), ദിനാ സെവില്ല (സൗദി അറേബ്യ), ഡോ. ഹമ്മോഡ അബു-ഒഡാ (ഹോങ്കോങ് എസ്.എ.ആർ, ചൈന), ഹിന്ദുംബി കൌരോം കക്കഡ (ഇന്ത്യ), ജോഹാന പട്രീഷ്യ ഗാൽവൻ ബാരിയോസ് (കൊളംബിയ), ജോസഫൈൻ നെലാഗോ അംഗുല (നമീബിയ), ഒലുച്ചി ഏഞ്ചൽ ഒകോയി (നൈജീരിയ), പീറ്റർ ഫോറെ (പാപ്പുവ ന്യൂ ഗിനിയ), റൊണാൾഡ് മരിയോ കനാസ് റോജാസ് (കൊളംബിയ).

പ്രൊഫഷണൽ നേട്ടങ്ങൾ, നേതൃത്വം, നവീകരണം, സ്വാധീനം, നഴ്‌സിംഗ് ജോലിയിലുള്ള സംഭാവനകൾ എന്നിവ വിലയിരുത്തി ഏണസ്റ്റ് ആന്റ് യംഗ് എൽഎൽപി, സ്ക്രീനിംഗ് ജൂറി, ഗ്രാൻഡ് ജൂറി എന്നിവർ ഉൾപ്പെട്ട സമഗ്രമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഈ 10 ഫൈനലിസ്റ്റുകൾ അന്തിമഘട്ടത്തിലെത്തിയത്.

ENGLISH SUMMARY:

Malayali nurse Ajimol Pradeep, based in the UK, has won the prestigious Aster Guardians Global Nursing Award 2026, receiving a cash prize of 250,000 US dollars. Selected from over 1.34 lakh registrations across 214 countries, she was honored during a grand ceremony held in Kochi. Chief Minister V. D. Sateesan presented the award alongside key healthcare leaders and dignitaries. Pradeep plans to utilize a significant portion of the prize money to expand organ and stem cell donation initiatives and support nursing education.