ഓര്‍മകളുടെ കൂട്ടത്തില്‍ തുരുമ്പെടുക്കാതിരിക്കുന്ന ഒരു കൊച്ചുപെട്ടി ഇപ്പോഴുമുണ്ടോ? ബാല്യം കളറാക്കിയ ക്രയോണുകളും പെന്‍സിലുകളും ഓര്‍മയില്‍ ഉണ്ടോ? കാംലിന്‍ എന്നെഴുതിയ ആ പെട്ടിയും പെന്‍സിലുകളും വിദ്യാഭ്യാസ വിപണി കീഴടക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. കാംലിന്‍ തന്നെ വേണം എന്ന് ഓരോ കുട്ടിയും വാശിപിടിച്ചു കരഞ്ഞ ബാല്യകാലം. കുട്ടിക്കാലത്തെ നിറം മങ്ങാത്ത ഓര്‍മയായ കാംലിന്‍റെ സ്ഥാപകന്‍ സുഭാഷ് ദണ്ഡേക്കര്‍ അന്തരിച്ചു. മുംബൈയില്‍ തന്‍റെ 86ാം വയസിലായിരുന്നു അന്ത്യം. കുടുംബം തന്നെയാണ് വിയോഗ വാര്‍ത്ത പുറത്തുവിട്ടത്. ഇന്നലെയായിരുന്നു അന്ത്യം. സംസ്കാരചടങ്ങുകളും ഇന്നലെ മുംബൈയില്‍ നടന്നു.
1931 ല്‍ ഡി.പി ദണ്ഡേക്കര്‍, ദണ്ഡേക്കര്‍ ആന്‍ഡ് കമ്പനി ആരംഭിച്ചെങ്കിലും കാംലിന്‍ എന്ന ബ്രാന്‍ഡിനും അതിന്‍റെ വൈവിധ്യ വല്‍ക്കരണത്തിനും ചുക്കാന്‍ പിടിച്ചത് സുഭാഷ് ദണ്ഡേക്കര്‍ ആയിരുന്നു. മഷി നിര്‍മിക്കുന്ന കമ്പനിയില്‍ നിന്ന് സുഭാഷ് ദണ്ഡേക്കറിന്‍റെ നേതൃത്വത്തിലാണ് കാംലിന്‍ രാജ്യത്തെ മികച്ച സ്റ്റേഷനറി ഉല്‍പന്ന ബ്രാന്‍ഡായി മാറുന്നത്. കുട്ടികള്‍ക്കൊപ്പം പെന്‍സിലായും പേനയായും നോട്ട്ബുക്കായുമെല്ലാം കാംലിന്‍ കൂട്ടുകൂടി. അവിടെനിന്ന് ക്രയോണുകള്‍, ജ്യോമെട്രി ബോക്സുകള്‍, ഫയലുകള്‍, ഓഫീസ് ഉപകരണങ്ങള്‍ എന്നിങ്ങനെ എല്ലാ സ്റ്റേഷനറി ഉപകരണങ്ങളും കാംലിന്‍ എന്ന ബ്രാന്‍ഡ് നാമത്തിലെത്തി.
2011 ല്‍ ജപ്പാനിലെ കൊകുയോ കമ്പനി കാംലിനെ ഏറ്റെടുത്തു. അന്നുമുതല്‍ കാംലിന്‍റെ ചെയർമാൻ എമിററ്റസ് പദവിയിൽ തുടരുകയായിരുന്നു സുഭാഷ് ദണ്ഡേക്കര്‍. 1992 മുതല്‍ 97 വരെ മഹാരാഷ്ട്ര ചേംബർ ഓഫ് കൊമേഴ്സിന്‍റെ ഇൻപ്രസിഡന്‍റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.