2026-27 സാമ്പത്തിക വര്‍ഷം ആദ്യ പാദം രാജ്യം 7.8ശതമാനം ജിഡിപി വളര്‍ച്ച നേടിയെന്ന സര്‍ക്കാര്‍ കണക്കുകള്‍ക്കെതിരെ മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. ജിഡിപി കണക്കുകള്‍ തിരുത്തിയില്ലെങ്കില്‍ 2.6 ശതമാനം മാത്രമാകും രാജ്യത്തെ ജി.ഡി.പി. വളര്‍ച്ച എന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. 2019 ജൂലൈ വരെ ധനകാര്യ സെക്രട്ടറിയുടെ ഗാര്‍ഗ്. അവസാന സമയത്ത് ഊർജ മന്ത്രാലയത്തിലേക്ക് മാറ്റിയതിനെത്തുടർന്ന് അദ്ദേഹം സ്വയം വിരമിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ജി.ഡി.പി. കണക്കുകളില്‍ തിരുത്തല്‍ വരുത്തിയെന്നാണ് സുഭാഷ് ചന്ദ്ര ഗാര്‍ഗ് ആരോപിക്കുന്നത്. കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തിലെ ജി.ഡി.പി. നടപ്പുവിലയിൽ ആദ്യം കണക്കാക്കിയിരുന്നത് ഏകദേശം 86 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ ഇപ്പോഴിത് ഏകദേശം 80 ലക്ഷം കോടി രൂപയായി തിരുത്തി. ആറു ലക്ഷം കോടി രൂപ ജി.ഡി.പി.യില്‍ നിന്ന് കുറച്ചപ്പോഴാണ് നോമിനല്‍ ജി.ഡി.പി. വളര്‍ച്ച 10.3 ശതമാനമായി വര്‍ധിച്ചതെന്നും അല്ലെങ്കില്‍ ഇത് 2.6 ശതമാനം മാത്രമാകുമായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. ഒരു ഇംഗ്ലീഷ് ചാനലില്‍ നടന്ന ചര്‍ച്ചയിലും പിന്നീട് വെബ്സൈറ്റില്‍ എഴുതി കുറിപ്പിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചു.
ഗാര്‍ഗിന്‍റെ വാദത്തെ കോണ്‍ഗ്രസ് പിന്തുണച്ചു. പരസ്യ തന്ത്രങ്ങൾ വഴി ജിഡിപിയുടെ ചിത്രം മിനുക്കാൻ കഴിഞ്ഞേക്കാം, എന്നാൽ സമ്പദ്‌വ്യവസ്ഥയെ മിനുക്കാൻ കഴിയില്ലെന്ന് സർക്കാർ മനസിലാക്കണമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മോദി സർക്കാർ ജി.ഡി.പി. കണക്കുകളിൽ കൃത്രിമം കാണിച്ചിരിക്കുന്നത് എങ്ങനെയെന്ന് മോദി സർക്കാരിലെ മുന്‍ ധനകാര്യ തന്നെ തുറന്നുകാണിച്ചിരിക്കുന്നു എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് എഴുതി. 'ഈ വർഷത്തെ വളർച്ചാ നിരക്ക് കൃത്രിമമായി ഉയർത്തിക്കാട്ടുന്നതിനായി സർക്കാർ കഴിഞ്ഞ വർഷത്തെ ജിഡിപി കണക്കുകൾ ബോധപൂർവ്വം കുറച്ചു കാണിച്ചു. കണക്കുകളിൽ കൃത്രിമം കാണിച്ചിരുന്നില്ലെങ്കിൽ യഥാർത്ഥ ജിഡിപി വളർച്ച 7.8% അല്ല, വെറും 2.6% മാത്രമായിരുന്നേനെ' എന്നും ജയറാം രമേശ് എഴുതി.
എന്നാല്‍ ഈ വാദങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളി. ജി.ഡി.പി. കണക്കാക്കാൻ നിലവിൽ ഉപയോഗിക്കുന്ന അടിസ്ഥാന വര്‍ഷം 2022-23 ആണ്. ഇതുപ്രകാരം ജൂൺ പാദത്തിലെ നോമിനല്‍ ജി.ഡി.പി. 88.27 ലക്ഷം കോടി രൂപയാണ്. ഈ പുതിയ കണക്കിനെ, പഴയ അടിസ്ഥാന വർഷമായ 2011-12 പ്രകാരമുള്ള മുൻവർഷത്തെ കണക്കുമായാണ് ഗാർഗ് താരതമ്യം ചെയ്തത്. ഇതുപ്രകാരം, 2.6 ശതമാനം വളര്‍ച്ച കാണിക്കും. എന്നാല്‍ ഇത് തെറ്റായ താരതമ്യമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. യഥാർത്ഥ ജി.ഡി.പി. 75.46 ലക്ഷം കോടി രൂപയിൽ നിന്ന് 81.36 ലക്ഷം കോടി രൂപയായി ഉയർന്നു. അതാണ് 7.8 ശതമാനം വളർച്ചയെന്നും കേന്ദ്രം വ്യക്തമാക്കി.