കേരളത്തിലെ സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്. ഗ്രാമിന് 1,275 രൂപയും പവന് 10,200 രൂപയുമാണ് ഒറ്റദിവസം കൊണ്ട് കൂടിയത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാമിന് 15,390 രൂപയും പവന് 1,23,120 രൂപയുമായി. സമീപകാലത്ത് കേരളത്തിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. 2026 ജനുവരി 29 തിനുണ്ടായ 1,31,160 രൂപയാണ് കേരളത്തിലെ ഉയര്‍ന്ന വില.
സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. ആറു ശതമാനമായിരുന്ന തീരുവയാണ് 15 ശതമാനത്തിലേക്ക് ഉയര്‍ത്തിയത്. ഇതോടെ രാജ്യാന്തര വില കുറഞ്ഞിട്ടും ആഭ്യന്തര വിപണിയിലും വില ഉയരുകയായിരുന്നു. രാജ്യാന്തര വില സ്പോട്ട് ഗോള്‍ഡ് 4695 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
വിദേശ നാണ്യ ശേഖരം സംരക്ഷിക്കാന്‍ സ്വര്‍ണം വാങ്ങലുകള്‍ കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ നടപടി. സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനായും അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെന്റ് സെസ് അഞ്ചു ശതമാനമായും ഉയര്‍ത്തി.
ഭാരം കുറഞ്ഞ 18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമുണ്ട്. ഗ്രാമിന് 1040 രൂപ വര്‍ധിച്ചതോടെ വില 12,640 രൂപയിലെത്തി. പവന് 1,01,120 രൂപയായി. വെള്ളി വില ഗ്രാമിന് 30 രൂപ വര്‍ധിച്ച് 320 രൂപയായി. ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1.39 ലക്ഷം രൂപയോളം വേണ്ടി വരും. 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ 139,540 രൂപയുമാണ് ചെലവ്.