രാജ്യാന്തര സ്വര്‍ണ വില മാറി മറിയുന്നതിനിടെ കേരളത്തിലും വിലയില്‍ ചാഞ്ചാട്ടം. പവന് 1,680 രൂപ വര്‍ധിച്ച് 1,14,760 രൂപയിലാണ് ഇന്നത്തെ സ്വര്‍ണ വില. ഗ്രാമിന് 210 രൂപ വര്‍ധിച്ച് 14,345 രൂപയിലെത്തി. ചൊവ്വാഴ്ച ല 4911 ഡോളറിലെത്തിയ സമയത്താണ് കേരളത്തില്‍ രണ്ടു തവണ സ്വര്‍ണ വില കുറഞ്ഞത്. ബുധനാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നത്തെ തിരികെ കയറ്റം.
കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റിന് 1360 രൂപ വര്‍ധിച്ച് 98280 രൂപയിലെത്തി. ഗ്രാമിന് 11,785 രൂപയാണ് വില. വെള്ളി വില ഗ്രാമിന് 270 രൂപയാണ്. ഇന്നത്തെ വിലയില്‍ ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ 130,070 രൂപയോളം വേണ്ടി വരും.
യു.എസ്–ഇറാന്‍ സംഘര്‍ഷം വീണ്ടും തലപൊക്കിയതോടെ സുരക്ഷിത നിക്ഷേപമെന്ന ഖ്യാതിയിലാണ് സ്വര്‍ണം മുന്നേറിയത്. 5011.90 ഡോളര്‍ വരെ കുതിച്ച സ്വര്‍ണ വില 4982 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഡോളര്‍ ശക്തിപ്പെടുന്നത് മുന്നേറ്റത്തെ തടസപ്പെടുത്തുന്നു.
ചർച്ചകളിൽ അമേരിക്കയുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കുന്നതിൽ ഇറാൻ പരാജയപ്പെട്ടുവെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ബുധനാഴ്ച പറഞ്ഞു, പ്രശ്നം പരിഹരിക്കാന്‍ ഇറാന് രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. ആണവ കരാറിലെത്താനായില്ലെങ്കില്‍ ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ട്രംപിന് അനുമതിക്ക് കാക്കുകയാണ് സൈന്യം.
അതേസമയം യു.എസ് ഡോളര്‍ ശക്തമാകുന്നത് സ്വര്‍ണ വിലയെ മുന്നേറ്റത്തെ പരിമിതപ്പെടുത്തുന്നുണ്ട്. ഫെഡ് പോളിസി മീറ്റിംഗിന്റെ മിനിറ്റ്സ് പ്രകാരം കമ്മിറ്റിയില്‍ പലിശ നിരക്കിനെ പറ്റി വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുകയാണെങ്കില്‍ പലിശ വര്‍ധിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇതോടെ പലിശ കുറയ്ക്കുമെന്ന വിപണിയുടെ പ്രതീക്ഷ കുറഞ്ഞിട്ടുണ്ട്.