സ്വർണ വിലയിൽ 2,200 രൂപയുടെ ഇടിവ് എന്ന വാർത്ത സ്വർണം വാങ്ങാനിരിക്കുന്നവർക്ക് നൽകിയ ആശ്വാസം ചെറുതല്ല. വിവാഹ സീസണും അക്ഷത്രതീയയും മുന്നിൽ കൂടുതൽ വലിയ ഇടിവ് പ്രതീക്ഷിച്ചിടത്ത് നിരാശപ്പെടുത്തി 80 രൂപയാണ് പവന് കുറഞ്ഞത്. ഒരുപിടിയും തരാതെ സ്വർണ വില താഴേക്കും മുകളിലേക്കും പോയ്കൊണ്ടിരിക്കെ നിലവിലെ സ്വർണ വിലയുടെ സാഹചര്യം പരിശോധിക്കാം.
കൂടിയും കുറഞ്ഞും രാജ്യാന്തര വില
യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷം കുതിക്കുകയാണ് സ്വർണ വില. ഏപ്രിലിൽ താരിഫ് പ്രഖ്യാപിച്ച് വ്യാപാര യുദ്ധം തുടങ്ങിയതോടെ സ്വർണം പിടിച്ചാൽ കിട്ടാത്ത സ്ഥിതിയിലായി. ഈ വർഷം നാലു മാസത്തിനിടെ 29 ശതമാനത്തിന്റെ വർധനവ്. ഏപ്രിൽ 22 ന് ട്രോയ് ഔൺസ് 3500 ഡോളറിലെത്തി പുതിയ ഉയരം കുറിക്കുകയും ചെയ്തു. ഈ വർഷം 28 തവണയാണ് സ്വർണം റെക്കോർഡ് പൊട്ടിച്ചത്.
ചൊവ്വാഴ്ചയിലെ വലിയ വർധനവിന് ശേഷം ബുധനാഴ്ച 140 ഡോളറിന് മുകളിലാണ് രാജ്യാന്തര വില ഇടിഞ്ഞത്. യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ചൈനയ്ക്കെതിരായ വ്യാപാര നടപടികൾ ലഘൂകരിക്കുന്നു എന്ന വാർത്തയും യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാനെ പുറത്താക്കില്ലെന്ന ട്രംപിന്റെ വാക്കുകളുമാണ് സ്വർണത്തിന് ആശ്വാസ ഇടിന് സമ്മാനിച്ചത്. 3260 ഡോളറിലേക്ക് വരെ താഴ്ന്ന സ്വർണം ഒറ്റ ദിവസം കൊണ്ട് 4.20 ശതമാനം ഇടിഞ്ഞു. എന്നാൽ ബുധനാഴ്ച രാവിലെ കാര്യങ്ങൾ മാറി.
ഇടിവിൽ വാങ്ങിക്കൂട്ടി നിക്ഷേപകർ
രാജ്യാന്തര സ്വർണ വില ഒരാഴ്ചത്തെ താഴ്ന്ന നിലവാരത്തിലേക്കാണ് കഴിഞ്ഞ ദിവസം ചെന്നുപതിച്ചത്. രാജ്യാന്തര വിലയിലുണ്ടായ കനത്ത ഇടിവിൽ അവസരം കണ്ട് നിക്ഷേപകർ സ്വർണം വാങ്ങികൂട്ടി. ഇതോടെ വില തിരിച്ചു കയറാൻ തുടങ്ങി. 3,263 ഡോളറിലേക്ക് താഴ്ന്ന രാജ്യാന്തര വില നിലവിൽ 3,326 ഡോളറിലേക്ക് തിരികെ എത്തി. ഇതോടെ വില കുറവ് പ്രതീക്ഷിച്ചിരുന്ന സാധാരണക്കാരന് നേട്ടമില്ലാതെയായി. ഡോളറിനെതിരെ രൂപ ദുർബലമായത് മലയാളികൾക്ക് ലഭിക്കേണ്ട ഇടിവിനെ കുറച്ചു.
ഇനിയും വില കൂടും
ആശ്വാസ ഇടിവിലേക്ക് സ്വർണ വില വീഴുമ്പോഴും സമീപഭാവിയിൽ തന്നെ റെക്കോർഡ് തകർക്കുന്ന മുന്നേറ്റം തുടരുമെന്നാണ് സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രവചനം. അമേരിക്കൻ ബാങ്കായ ജെപി മോർഗാൻറെ പ്രവചന പ്രകാരം, 2026 ൻറെ മധ്യത്തോടെ സ്വർണ വില ട്രോയ് ഔൺസിന് 4000 ഡോളർ കടക്കുമെന്നാണ് പ്രവചനം. അങ്ങനെയെങ്കിൽ കേരളത്തിൽ ഒരു പവന്റെ വില ഏകദേശം 85,000 രൂപ കടന്ന് മുന്നേറും.
2025 ൻറെ നാലാം പാദത്തോടെ (2025 മാർച്ച്) സ്വർണ വില 3,675 ഡോളർ മറികടക്കാനും 2026 ൻറെ രണ്ടാം പാത്തിൽ (ജൂലൈ-സെപ്റ്റംബർ) 4,000 ഡോളറിലേക്ക് എത്താനുമുള്ള സാധ്യതയാണ് ജെപി മോർഗാൻ പ്രവചിക്കുന്നത്. വർധിച്ചുവരുന്ന മാന്ദ്യ ആശങ്കകൾ, യുഎസ് താരിഫ്, യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ എന്നിവയാണ് വില വർധനവിന് കാരണമാകുന്ന ഘടകങ്ങൾ. കേന്ദ്ര ബാങ്കുകളുടെ സ്വർണം വാങ്ങൽ തുടരുന്നത് മറ്റൊരു ജെപി മോർഗാൻ കാരണമായി നിരീക്ഷിക്കുന്നു. ഈ വർഷം ഓരോ പാദത്തിലും ശരാശരി 710 ടൺ സ്വർണ ഡിമാൻഡ് ഉണ്ടാകുമെന്നാണ് ജെപി മോർഗാന്റെ നിരീക്ഷണം.
വില കുറയുമോ?
ജെപി മോർഗന്റെ വിലയിരുത്തലിൽ തന്നെ വില കുറയാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കുന്നു. കേന്ദ്ര ബാങ്കുകളുടെ ഡിമാൻഡ് ദുർബലമാകുകയോ യുഎസ് സമ്പദ്‌വ്യവസ്ഥ താരിഫ് ഉണ്ടാക്കുന്ന ആഘാതങ്ങളെ പ്രതീക്ഷിച്ചതിലും നന്നായി നേരിടുകയോ ചെയ്താൽ സ്വർണ വില താഴേക്ക് വന്നേക്കാം.