ഈ കേട്ടത് സരിത നായരുടെ ഫോണ്‍ സംഭാഷണമാണ്. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാത്ത മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഉലച്ചത് ഈ ഫോണ്‍ കോളുകളാണ്. അതെ, സോളര്‍ കേസിന്റെ തുടക്കം ഇത്തരം തട്ടിപ്പുകളില്‍ നിന്നായിരുന്നു. അറിയാം അഞ്ചാണ്ടിലെത്തുന്ന സോളര്‍ കേസിന്റെ നാള്‍വഴികള്‍, സോളര്‍ ഡയറീസ്.
സോളര്‍ കേസിനെ രണ്ടു ഘട്ടമായി തിരിച്ചാല്‍ അതിന്റെ ആദ്യഘട്ടമാണ് കണ്ടത്. ആരോപണങ്ങളും പ്രതിഷേധവും കേസും അന്വേഷണവും കണ്ട ദിനങ്ങള്‍. തലസ്ഥാനനഗരം പലപ്പോഴും സംഘര്‍ഷഭൂമിയായി. രാപ്പകല്‍ സമരത്തിന്റെ അവസാനം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണവും സോളര്‍ കമ്മീഷന്റെ മാരത്തോണ്‍ വിസ്താരവും ഒടുവില്‍ സര്‍ക്കാരിന് കഴിഞ്ഞമാസം 26ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും വരെ നീളുന്ന രണ്ടാംഘട്ടം.
2013 ഒക്ടോബര്‍ 28 ന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ നാലു വോള്യത്തിലായി 1073 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നത് ഇക്കഴിഞ്ഞ ആഗസ്റ്റ് 26 ന്. 214 സാക്ഷികളെ വിസ്തരിച്ച് 812 രേഖകള്‍ പരിശോധിച്ച് തയാറാക്കിയ റിപ്പോര്‍ട്ടില്‍ നാലുഭാഗങ്ങള്‍.
ഒന്നാം ഭാഗം:
ആമുഖവും ഗസറ്റ് വിജ്ഞാപനവും സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥകളും നിയമസഭാ ചര്‍ച്ചകളും ടേംസ് ഓഫ് റഫറന്‍സിന്റെ പരിധിയില്‍ വരുന്ന ആക്ഷേപങ്ങളും നിഗമനങ്ങളും.
രണ്ടാം ഭാഗം:
ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെടുന്ന സോളര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകളും.
മൂന്നാം ഭാഗം:
സാമ്പത്തിക ഇടപാടുകളെ പറ്റിയുള്ള പരിശോധനകളും കണ്ടെത്തലുകളും.
നാലാംഭാഗം:
കേരളാപൊലീസ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മാറ്റങ്ങള്‍.
ഈ റിപ്പോര്‍ട്ടിലാണ് യു.ഡി.എഫിനെ കുരുക്കിലാക്കി സര്‍ക്കാര്‍ നടപടി പ്രഖ്യാപിച്ചത്. സോളര്‍ തട്ടിപ്പിന് മുഖ്യ ഉത്തരവാദി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അദേഹത്തിന്റെ ഓഫിസുമാണെന്ന് കമ്മിഷന്‍ കണ്ടെത്തിയതായും കമ്മിഷന്‍റെ നിഗമനങ്ങളിലും ശുപാര്‍ശകളിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പൊലീസിനെ നിയമവിരുദ്ധമായി ഉപയോഗിച്ചു എന്നതാണ് അന്നത്തെ ആഭ്യന്തര വിജിലന്‍സ് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരായ കണ്ടെത്തല്‍.
മാനഭംഗപ്പെടുത്തിയെന്ന് സരിതാ നായര്‍ കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെയും കേസെടുക്കും. 19-07-2013ലെ സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സരിതയില്‍ നിന്നുള്ള ലൈംഗികസംതൃപ്തിയും കൈക്കൂലിയായി കണക്കാക്കും. ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ് , ആര്യാടന്‍ മുഹമ്മദ്, എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്‍, ജോസ് കെ. മാണി, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, എഡിജിപി കെ.പത്മകുമാര്‍, കോണ്‍ഗ്രസ് നേതാവ് എന്‍.സുബ്രമഹ്ണ്യം എന്നിവരുടെ പേരാണ് കത്തിലുള്ളത്
സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ കേസെടുത്ത് തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരെ മൂന്നായി തിരിക്കാം.
ഒന്ന്: മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി, അഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, ടൂറിസം മന്ത്രിയായിരുന്ന എ.പി.അനില്‍കുമാര്‍, റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ്. കുരുക്കിലായ കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാര്‍ ഇവര്‍ അഞ്ചുപേരാണ്.
രണ്ട്: എംഎല്‍എമാരും എംപിമാരും അടങ്ങുന്ന രണ്ടാമത്തെ പട്ടികയില്‍ കോണ്‍ഗ്രസ് േനതാക്കളുടെ വലിയ നിര തന്നെയുണ്ട്. മുന്‍കേന്ദ്രമന്ത്രിയും എം.പിയുമായ കെ.സി. വേണുഗോപാല്‍, കേന്ദ്രമന്ത്രി പളനിമാണിക്യം, ഹൈബി ഈഡന്‍ എംഎല്‍എ, കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി എംപി, മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി, മുന്‍ എംഎല്‍എ എ.പി. അബ്ദുള്ളക്കുട്ടി, മുന്‍ എംഎല്‍എ ബെന്നി ബഹന്നാന്‍, കെപിസിസി സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍. കോണ്‍ഗ്രസിലെ ശക്തമായ യുവനിര തന്നെ പ്രതിസ്ഥാനത്തുണ്ട്.
മൂന്ന്: മൂന്നാമത്തെ വിഭാഗത്തില്‍ ഉദ്യോഗസ്ഥ സംഘമാണ്. എ.ഡി.ജിപി കെ.പത്മകുമാര്‍, ഡിവൈഎസ്പി കെ.ഹരികൃഷ്ണന്‍, മുന്‍ പൊലീസ് സംഘടനാ നേതാവ് അജിത്കുമാര്‍. ഇവരാണ് സോളര്‍റിപ്പോര്‍ട്ടില്‍ കുരുക്കിലായത്.
സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ടേംസ് ഓഫ് റഫറന്‍സിലാണോ കണ്ടെത്തലുകള്‍ എന്ന് വ്യക്തമാക്കണം. എല്‍.ഡി.എഫ് നിയമസഭയില്‍പ്പോലും ഉന്നയിക്കാത്തവയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്വതന്ത്രസാക്ഷികളാരും തനിക്കെതിരെ മൊഴി നല്‍കിയിട്ില്ല. റിപ്പോര്‍ട്ട് പുറത്ത് വിടാതെ മുഖ്യമന്ത്രി എങ്ങനെ അന്വേഷണം പ്രഖ്യാപിക്കുമെന്നും ഉമ്മന്‍ ചാണ്ടി തൃശൂരില്‍ ചോദിച്ചു
നടപടികൊണ്ട് തന്നെ തളര്‍ത്താനാവില്ലെന്ന് ഉമ്മന്‍ ചാണ്ടി. അന്വേഷണത്തെ തനിക്കോ തനിക്കൊപ്പമുളളവര്‍ക്കോ ഭയമില്ല. തെറ്റു ചെയ്താലേ ഭയക്കേണ്ടതുളളൂ. മനസാക്ഷിക്കുത്തില്ലാത്തതിനാല്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് പോകും. നടപടികളെ നിയമപരമായി നേരിടും. ഇപ്പോഴത്തെ നടപടി സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് തനിക്കുറപ്പുണ്ടെന്നും ഉമ്മന്‍ ചാണ്ടി തൃശൂരില്‍ പറഞ്ഞു.
പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഇവര്‍ ഓരോരുത്തരിലും ആരോപിക്കപ്പെടുന്ന കുറ്റം, ഇവര്‍ക്കെതിരായ നടപടികള്‍ എന്താണ് എന്ന് വിശദമായി പരിശോധിക്കാം.
1: ഉമ്മന്‍ ചാണ്ടി; ഉമ്മന്‍ ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനയും വലിയ തുക കൈക്കൂലിയായി സരിത എസ്.നായരില്‍ നിന്നും കമ്പനിയില്‍ നിന്നും വാങ്ങിയെന്നാണ് സോളര്‍ കമ്മിഷന്‍ കണ്ടെത്തല്‍. അഴിമതി നിരോധന നിയമത്തിലെ 7,8, 9, 13 വകുപ്പുകള്‍ പ്രകാരമാണ് ഉമ്മന്‍ ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണം.. തനിക്കെതിരെ ലൈംഗിക പീഡനവും മാനഭംഗവും നടന്നുവെന്ന് കാട്ടി സരിത നായര്‍ നല്‍കിയ കത്തില്‍ പേരു പരാമര്‍ശിക്ക പ്പെട്ടിട്ടുള്ളവര്‍ക്കെതിരെ എല്ലാം മാനഭംഗക്കേസ് ചുമത്തി അന്വേഷണം ഉണ്ടാകും. കമ്മിഷനില്‍ ഹാജരാക്കിയ മൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തില്‍ ഈ ആരോപണങ്ങള്‍ ശരിവയ്ക്കുകയാണ് കമ്മിഷന്‍. കത്തില്‍ പേരുള്ളതിനാല്‍ ഉമ്മന്‍ ചാണ്ടിയ്ക്കെതിരേയും മാനഭംഗക്കേസ് ചുമത്തി അന്വേഷണം ഉണ്ടാകും.
2 തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ ആഭ്യന്തര വിജിലന്‍സ് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കേസ് അട്ടിമറിക്കാന്‍ മുന്‍കയ്യെടുത്തു എന്നാണ് കമ്മിഷന്‍ കണ്ടെത്തല്‍. ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ ഉത്തരവാദിത്തല്‍ നിന്ന് രക്ഷപ്പെടുത്താന്‍ തന്റെ കീഴിലുള്ള പൊലീസ് ഓഫീസര്‍മാരെ നിയമവിരുദ്ധമായും കുറ്റകരമായും സ്വാധീനിച്ചു. അതിനാല്‍ തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
3. ആര്യാടന്‍ മുഹമ്മദ്: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദിനെതിരേയും അഴിമതിയ്ക്കും മാനഭംഗത്തിനും കേസുണ്ടാകും. ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ കണ്ടെത്തിയതുപോലെ സരിത എസ്. നായരേയും ടീം സോളറിനേയും നിയവിരുദ്ധമായി സഹായിച്ചു എന്നാണ് ആര്യാടന്‍ മുഹമ്മദിനെതിരായ കമ്മിഷന്‍റെ കണ്ടെത്തല്‍. ഇതില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള വിജിലന്‍സ് അന്വേഷണം നേരിടണം. സരിതയുടെ കത്തില്‍ ആര്യാടന്‍ മുഹമ്മദിന്റേയും പേരുണ്ട്. മാനഭംഗക്കേസും ഉണ്ടാകും.
4. അടൂര്‍ പ്രകാശ്.: യുഡിഎഫ് സര്‍ക്കാരിലെ റവന്യൂമന്ത്രി. ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനും എതിരെ എന്ന പോലെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണവും മാനഭംഗക്കേസും നേരിടണം.
5. എ.പി.അനില്‍കുമാര്‍.യുഡിഎഫ് മന്ത്രിസഭയിലെ ടൂറിസംമന്ത്രിയുടെ പേരും സരിത എസ് നായര്‍ എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കാനെഴുതിയ കത്തിൽ പരാമര്‍ശിക്കുന്നുണ്ട്. ലൈംഗിക പീഡനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും മാനഭംഗത്തിനും അനില്‍കുമാറിനെതിരെ കേസെടുക്കും. അഴിമതി നിരോധന നിയമപ്രകാരവും അനില്‍കുമാര്‍ അന്വേഷണം നേരിടണം.
കോണ്‍ഗ്രസ് േനതാക്കള്‍ക്കെതിരെയുള്ള കുറ്റം നടപടികള്‍.അതിലേക്ക് വന്നാല്‍. സരിത എസ് നായര്‍ എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കാനെഴുതിയ കത്തിൽ പരാമർശിച്ചവരാണ് ഇതിലേറെയും. ലൈംഗിക ചൂഷണം നടന്നതിനാല്‍ മാനഭംഗ കുറ്റം ചുമത്തുന്നതിനൊപ്പം ലൈംഗിക സംതൃപ്തി നേടിയതിനേയും അഴിമതിനിരോധനനിയമം ഏഴാം വകുപ്പിന്‍റെ വിശദീകരണ കുറിപ്പിനാല്‍ കൈക്കൂലിയായി കണക്കാക്കി അഴിമതി നിരോധന നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസ് വരും.
1. കെ.സി.വേണുഗോപാല്‍.
ആദ്യ പേരുകാരന്‍ മുന്‍ ഊര്‍ജസഹമന്ത്രിയായിരുന്ന കെ.സി. വേണുഗോപാല്‍ എം.പിയാണ്. ലൈംഗികചൂ·ഷണം നടത്തിയെന്നതിനാല്‍ മാനഭംഗത്തിനും കൈക്കൂലിയായി പരിഗണിച്ച് അഴിമതിക്കും വേണുഗോപാലിനെതിരെ.കേസെടുക്കും
2. ഹൈബി ഈഡന്‍.
ഹൈബി ഈഡന്‍ എംഎല്‍എക്കെതിരെയും മാനഭംഗക്കുറ്റം നിലനില്‍ക്കുന്നു. അഴിമതിക്കെതിരെയും ഹൈബി അന്വേഷണം നേരിടേണ്ടിവരും. ക്രിമിനല്‍കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും.
3.ജോസ് കെ.മാണി.
സരിതയുടെ കത്തില്‍ പേര് പരാമര്‍ശമുളള മറ്റൊരാള്‍ ജോസ് കെ.മാണി എംപിയാണ്. മൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തില്‍ സരിത എസ് നായര്‍ക്കെതിരെ ലൈംഗിക പീഡനവും മാനഭംഗവും നടന്നതായി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രത്യേക അന്വേഷണസംഘം ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയതായി കാണാത്തതിനാല്‍ സരിതയുടെ കത്തില്‍ പരാമര്‍ശിച്ച ജോസ് കെ.മാണിക്കെതിരെയും അഴിമതിക്കും മാനഭംഗത്തിനും കേസ് വരും
4.എ.പി.അബ്ദുല്ലക്കുട്ടി.
മാനഭംഗക്കുറ്റത്തിനും അഴിമതിക്കും അന്വേഷണം നേരിടേണ്ട മറ്റൊരാള്‍ മുന്‍ എം.എല്‍.എ എ.പി.അബ്ദുല്ലക്കുട്ടിയാണ്. ലൈംഗിക പീഡനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും മാനഭംഗത്തിനും കേസ് എടുത്ത് അന്വേഷണം നടത്തും.
5. ബെന്നി ബഹനാന്‍.
ടീം സോളര്‍ കമ്പനിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാ മന്ത്രിമാരും സരിതാ എസ് നായരുെട ടീം സോളര്‍ കമ്പനിയുടെ സോളര്‍ സട്രീറ്റ്ലൈറ്റ് സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്ത എംഎല്‍എമാരും അവരുടെ ക്രിമിനല്‍ കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചവരും ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചവരാണെന്ന് കമ്മിഷന്‍ കണ്ടെത്തുന്നു.
ആ ലിസ്റ്റില്‍ വരുന്നൊരാള്‍ മുന്‍ എംഎല്‍എ ബെന്നി ബഹന്നാന്‍ ആണ്. ബെന്നി ബഹനാനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കും.
6.തമ്പാനൂര്‍ രവി.
ഇതേ കുറ്റത്തിന് അതായത് തെളിവു നശിപ്പിക്കാന്‍ ശ്രമം, സോളര്‍ കേസിലെ പ്രതികളെ രക്ഷിക്കാന്‍ മനഃപൂര്‍വമായി ഇടപെട്ടതിനും ക്രിമില്‍ കേസന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനും കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ തമ്പാനൂര്‍ രവിയും ക്രിമിനല്‍ കേസ് നേരിടണം.
7. എന്‍. സുബ്രഹ്മണ്യന്‍.
കെപിസിസി സെക്രട്ടറി എന്‍.സുബ്രഹ്മണ്യനെതിരെ മാനഭംഗത്തിനും അഴിമതിക്കുമെതിരെ ക്രിമിനല്‍ കേസെടുക്കും. സരിതാ നായരുടെ കത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ സരിതാ നായരുമായും അവരുടെ അഡ്വക്കേറ്റുമായും ഫോണില്‍ ബന്ധപ്പെട്ടതായി കാണുന്ന തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാണ് ക്രിമിനല്‍ കേസ്.
8.മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം.
സരിതയുടെ കത്തില്‍ പേര് പരാമര്‍ശമുള്ള മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യവും ലൈംഗിക പീഡനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും മാനഭംഗത്തിനും.ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കി അഴിമതിക്കെതിരെയും കേസെടുക്കും.,
ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ നിഗൂഢമായ പദ്ധതികള്‍ ഒരുക്കിയതിനും അന്വേഷണം നടത്താതിരുന്നതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ പ്രത്യേക അന്വഷണസംഘത്തിനെതിരെ വകുപ്പുതല നടപടിയുണ്ടാകും.
1. എ.ഡി.ജി.പി., കെ.പദ്മകുമാറിനെതിരെ ക്രിമിനല്‍ കേസും സ്ഥാനമാറ്റവും വകുപ്പുതല നടപടിയും ഉണ്ടാകും. മാനഭംഗത്തിനും തെളിവു നശിപ്പിച്ചതിനും കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിച്ചതിനുമാണ് നടപടി.
2.ജി.ആര്‍.അജിത് കേരള പൊലീസ് അസോസിയേഷന്‍റെ മുന്‍ സെക്രട്ടറി ജി.,ആര്‍ അജിതിനെതിരെ അച്ചടക്കരാഹിത്യത്തിന് നടപടി വരും. അജിത് 20 ലക്ഷം രൂപ സോളര്‍ പ്രതികളില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ സര്‍വീസ് ചട്ട പ്രകാരം വകുപ്പുതല നടപടിയും ക്രിമിനല്‍ കേസും വിജിലന്‍സ് അന്വേഷണവും നേരിടണം
മുൻ അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരായ എ.ഹേമചന്ദ്രനേയും കെ.പത്മകുമാറിനേയും ഇതിനോടകം ക്രമസമാധാനചുമതലയിൽ നിന്ന് മാറ്റി സർക്കാർ നിലപാട് വ്യക്തമാക്കുകയും ചെയ്തു
സോളര്‍ റിപ്പോര്‍ട്ടില്‍ തെല്ലും ആശങ്കയില്ലെന്നും സര്‍ക്കാരിന് കഴിയുന്നത് ചെയ്യട്ടെയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
തന്നെ കേസില്‍ കുടുക്കിയപ്പോള്‍ സന്തോഷിച്ചത് ടി.പി. വധക്കേസ് പ്രതികളാണ്. റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുന്‍പ് ആറുപേര്‍ക്കെതിരെ കേസെടുക്കുമെന്ന് ടി.കെ. ഹംസ മലപ്പുറത്ത് പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു
രണ്ടായിരത്തി പതിമൂന്നിന്റെ പകുതിയോടെയാണ് സോളര്‍ ചുഴിയിലേക്ക് യുഡിഎഫ് വീണുപോകുന്നത്. നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നത്തെ പകല്‍ സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പിണറായി സര്‍ക്കാര്‍ നടപടി പ്രഖ്യാപിച്ചു.
യു.ഡി.എഫിനെ കുരുക്കിലാക്കുന്ന നടപടികള്‍. നടപടിയുടെ വിശദാംശങ്ങളിലേക്ക് വരുംമുന്‍പ് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളര്‍ കേസിന്റെ ആദ്യ അധ്യായങ്ങളിലേക്ക് പെട്ടെന്ന് ഒരു നോട്ടം.