ഒരു പന്ത് പതിയെ ഉരുണ്ട് വരുന്നുണ്ട്... ഒരു കുഞ്ഞുകാല്‍പന്ത്.. 8000 കീലോമീറ്ററിനപ്പുറം നിന്ന്.. അങ്ങ് ആസ്ഥാനമായ സൂറിച്ചില്‍ നിന്ന് ഫിഫ ഉരുട്ടി വിട്ടതാണ്... അതെ കാലുകൊണ്ടോടി ജയിച്ചിട്ടില്ലെങ്കിലും ആ കാല്‍പന്തിന് പുറകേ കണ്ണോടിച്ച് കണ്ണോടിച്ച് നടന്ന നൂറുകോടി നമ്മള്‍ക്ക് കരളിലേറ്റാന്‍ കൗമാരക്കൂട്ടത്തിന്റെ കാല്‍പന്തോല്‍സവം ഫിഫ വച്ചു നീട്ടുകയാണ്.... അതെ ആ മധുരപതിനേഴിതാ അരികെ
നമ്മുടെ നാട്ടിടവഴികവിലൂടെ ഒരു ഹെലിക്യാം ഇങ്ങനെ പറത്തിവിട്ടാല്‍ ഒരുപാട് ഒരുപാട് വീടുകളില്‍ കാണും അലമാരകളില്‍ അതല്ലെങ്കില്‍ അഴലുകളില്‍ ഒരു പത്താം നമ്പര്‍ മെസിക്കുപ്പായം. മെസിക്കും നെയ്മാറിനും മുന്‍പ് ആ കുപ്പായം റൊണാള്‍ഡീഞ്ഞോയുടേയും റിക്വല്‍മിയുടേയും പേരെഴുതിയതാകും. അതിന് മുന്‍പ് റൊണാള്‍ഡോയും ബാറ്റിസ്്റ്റ്യൂട്ടോയും. അതിനും മുന്‍പ് റൊമാരിയോയും ഒര്‍ട്ടേഗയും. പേരുകളങ്ങനെ മാറിമറഞ്ഞാലും മഞ്ഞയുംപച്ചയും കലര്‍ന്ന നീലയും വെള്ളയും വരയിട്ട ജേഴ്സികളുറങ്ങാത്ത വീടുകള്‍ കാണുമോ? ഇല്ല, കാല്‍പന്തുചവിട്ടി കയറിയേറെ പോയില്ലെങ്കിലും നാം കളിത്തട്ടില്‍ തന്നെയുണ്ടായിരുന്നു.
ആ കാല്‍പന്തുപ്രേമം കണ്ട് ഫിഫ പണ്ടേ നമ്മെ വിളിച്ചതുമാണ്. 1950 ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പിലേക്ക്. എന്നാല്‍ അന്ന് ബൂട്ടുകെട്ടാതെ കളിച്ചുനടന്ന നമ്മള്‍ അക്കാരണത്താല്‍ തന്നെ പിന്മാറി. എങ്കിലും ഒളിംപിക്സുകളില്‍ അക്കാലത്ത് അധ്വാനിച്ച് കളിച്ചുപോന്നിരുന്നു. ഒളിംപിക്സ് ഫുട്ബോളില്‍ ഇന്ത്യക്കായി ആദ്യ ഗോള്‍ നേടിയ ശാരംഗപാണി രാമന്റെ കാല്‍തൊട്ട് ജോര്‍ജ് രാജാവ് ബൂട്ടുകെട്ടാതെ ഇത്രമേല്‍ പന്തടക്കം സാധ്യമാകുമോയെന്ന് അല്‍ഭുതത്തോടെ ചോദിച്ചത് ആ കാലത്താണ്! 1956 ല്‍ ഒളിംപിക്സില്‍ നമ്മള്‍ ഹാട്രിക്ക് നേടി കംഗാരുപ്പടയെ വീഴ്ത്തിയിട്ടുണ്ട്. നെവില്‍ ഡിസൂസയുടെ കാല്‍പന്തുനൃത്തം കണ്ട മല്‍സരം.
തുകല്‍പന്തിനെ എന്നും ചേര്‍ത്ത് പിടിച്ചിട്ടേയുള്ളൂ നമ്മള്‍. സാഫ് കപ്പിലും നെഹ്റു കപ്പിലുമെല്ലാം രാജ്യം വിജയകിരീടം ചൂടിയപ്പോള്‍ ലോകകപ്പ് നേടിയതുപോലെ ആഘോഷിച്ചവര്‍. സന്തോഷ് ട്രോഫിയും ഫെഡറേഷന്‍ കപ്പും ഐ ലീഗും ഇപ്പോള്‍ ഐഎസ്എല്ലും ഇമവെട്ടാതെ പിന്തുടര്‍ന്നവര്‍. നമ്മള്‍ ഒരു സ്വപ്നത്തിലേക്ക് കടക്കുകയാണ്. ദൂരെ നിന്ന് കണ്ടിട്ടുള്ള.., ടിവിയിലൂടെയും പത്രങ്ങളിലൂടെയും അനുഭവിച്ചിട്ടുള്ള ലോകകപ്പ് ഇന്ത്യയെ തേടി വന്നിരിക്കുന്നു.. നാളെയുടെ താരങ്ങളെ നേരിട്ട് കണ്ട് ആവേശം കൊള്ളാന്‍ നമുക്കും അവസരം. ഒപ്പം നമ്മുടെ രാഹുലും അനികേതും അമര്‍ജിത്തുമെല്ലാം ലോകഫുട്ബോളിന്റെ കളിത്തട്ടില്‍ പന്ത് തട്ടും. പി.െക.ബാനര്‍ജി, പീറ്റര്‍ തങ്കരാജ്, ഐ.എം.വിജയന്‍, ബൈച്ചുങ് ബൂട്ടിയ.. ഇന്ത്യ നെഞ്ചേറ്റിയ ഇതിഹാസതാരങ്ങളേറെ ഉണ്ടായിട്ടുണ്ടെങ്കിലും അവര്‍ക്കൊന്നും സ്വപ്നം പോലും കാണാന്‍ കഴിയാത്ത അവസരം. അതെ ഇന്ത്യയില്‍ സമ്മേളിക്കുകയാണ് ഫുട്ബോള്‍ ലോകം.. ഇന്ത്യയില്‍ ഇനി ഗോളിളക്കം...
ഉദരത്തില്‍ അമ്മയറിഞ്ഞ ആദ്യചവിട്ടിലുണ്ട് ആ താളം.. ഹൃദയമിടിപ്പിനും ശ്വാസഗതിക്കും അതേ താളം.. ഫുട്ബോള്‍ ഒരു ഭ്രമമാണ്. മണ്ണിലലിഞ്ഞ് തീര്‍ന്നാലും പുല്‍നാമ്പായി മൈതാനത്ത് കിളിര്‍ക്കുന്ന ആവേശം
ബൂട്ടിനോട് പറ്റിച്ചേര്‍ന്ന പന്തിനെ ലാളിച്ച് എതിര്‍പോസ്റ്റിലേക്ക് നീങ്ങുമ്പോള്‍ കണ്ടിരിക്കുന്നവനും ഒപ്പം പോവുകയാണ്. വലക്കണ്ണിയില്‍ നിന്ന് ഗ്യാലറിയിലേക്ക് മടങ്ങിയെത്തുന്നത് ഗോളാരവത്തിന്റെ ആഘോഷച്ചുവടുകള്‍ക്കൊപ്പം.
ഈ തീവ്രപ്രണയത്തിന്റെ ഉന്‍മാദാവസ്ഥയിലേക്കാണ് ഒക്ടോബര്‍ നമ്മെ കൂട്ടിക്കൊണ്ടു പോവുന്നത്. 32 വര്‍ഷങ്ങളുടെ ചരിത്രം പേറുന്ന കൗമാരപ്പോരിന്റെ വിശ്വമേളയിലേക്ക്. കൗമാര ലോകകപ്പിന് ആദ്യവിസില്‍ മുഴക്കാന്‍ ഫിഫയ്ക്ക് പ്രചോദനമായത് സിംഗപ്പൂരില്‍ 1977 മുതല്‍ സംഘടിപ്പിച്ചു വന്നിരുന്ന ഒരു ക്ലബ് പോരാട്ടമാണ്- കൗമാരക്കൂട്ടത്തിനായുള്ള ലയണ്‍സിറ്റി കപ്പ്. ടോട്ടനത്തിന്റേയും ലിവര്‍പൂളിന്റേയും കൗമാരക്കാര്‍ വെന്നിക്കൊടി പാറിച്ച ടൂര്‍ണമെന്റ്.
1985 ല്‍ ഒട്ടും വിജയപ്രതീക്ഷയില്ലാതെയാണ് ഫിഫ ആദ്യ കൗമാര ലോകകപ്പ് നടത്തിയത്. ചൈന ആതിഥേയത്വം വഹിച്ച ടൂര്‍ണമെനന്റില്‍ ചാപ്യന്‍മാരായത് ആഫ്രിക്കന്‍ കരുത്തരായ നൈജീരിയ
ഫിഫയെ തന്നെ ഞെട്ടിച്ചു ആദ്യ പതിപ്പിന്റെ വമ്പന്‍ വിജയം. രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം കാനഡ വേദിയായി. ഇപ്പോഴും രണ്ട് വര്‍ഷങ്ങളുടെ ഇടവേളയില്‍ കൗമാര ലോകകപ്പ് മുടക്കമില്ലാതെ മുന്നോട്ട് പോകുന്നു.റൊണാള്‍ഡിഞോ തൊട്ട് ബവേറിയന്‍മാരുടെ ടോണി ക്രൂസും കാനറികളുടെ നെയ്മറും കൗമാരപ്പോരിന്റെ കണ്ടെത്തലുകളാണ്
കൗമാരപ്പോരിന്റ ചരിത്രത്തില്‍ കൂടുതല്‍ തവണ ചിരിച്ചത് ആഫ്രിക്കന്‍ ടീമുകളാണ്.അഞ്ചു തണ നൈജീരിയ ചാംപ്യരായപ്പോള്‍ രണ്ട് തവണ ഘാന ചാംപ്യരായി. ലാറ്റിനമേരി്ക്കയില്‍ നിന്ന് കാനറികള്‍ മൂന്ന് തവണ കപ്പില്‍ മുത്തമിട്ടപ്പോള്‍ അര്‍ജന്റിനയ്ക്ക് കൗമാരകിരീടം കിട്ടാക്കനിയായി.യൂറോപ്പില്‍ നിന്ന് ഫ്രഞ്ച് പടയും പഴയ സോവിയറ്റും മാത്രമാണ് കൗമാര കിരീടത്തെ വന്‍കരയിലെത്തിച്ചത്. ഏഷ്യയില്‍ കിരിടം ചൂടിയതാകട്ടെ സൗദി അറേബ്യയും
കൗമാരപ്പോരില്‍ സ്പെയിനിന്റെ കണ്ണീരാണ് കൂടുതല്‍ തവണ വീണത്. മൂന്ന് തവണയാണ് കപ്പിനും ചുണ്ടിനുമിടയില്‍ അവര്‍ക്ക് കിരീടം നഷ്ടമായത്.
കൗമാര മാമാങ്കത്തിന്റെ ചരിത്രത്തിലെ പതിനാറ് ഏടുകള്‍ പിന്നിട്ട പതിനേഴാം പതിപ്പിലേക്കെത്തുമ്പോള്‍ ഉപഭൂഖണ്ടത്തിലേക്കെത്തുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്. റൊണാള്‍ഡോയുടെ കാനറികളേയും ബെല്ലാക്കിന്റെ ബവേറിയന്‍മാരേയും സെസ്കിന്റെ സ്പെയിനേയും വരവേല്‍ക്കാന്‍ അവര്‍ ഒരുങ്ങി കഴിഞ്ഞു.
ആര്‍പ്പിനേയും റ്യാന്‍ ബ്രിവ്സ്റ്ററിനേയും വരവേല്‍ക്കാന്‍ ആറു മൈതാനങ്ങളും ഒരുങ്ങി കഴിഞ്ഞു. ചൈനയിലെ ഫോഷന്‍ സ്റ്റേഡിയത്തിന് സമാനമായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, നവി മുംബൈയിലെ ഡി.വൈ പാട്ടില്‍ സ്റ്റേഡിയം, ഗുവഹാത്തിയിലെ ഇന്ദിരഗാന്ദി സ്റ്റേഡിയം, കൊച്ചിയുടെ ജവഹര്‍ലാല്‍ നെഹ്റു സ്വന്തം സ്റ്റേഡിയം, ഗോവയിലെ പണ്ടിറ്റ് ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയം, ഫുട്ബോളിന്റെ മടിതട്ടായ കൊല്‍കൊത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരങ്കന്‍
സ്റ്റേഡിയങ്ങളില്‍ ഇനി പന്തുരുണ്ടാല്‍ മതി. ആരവങ്ങള്‍ എപ്പോഴെ ഉയര്‍ന്നു കഴിഞ്ഞൂ...!
ഇനി ടൂര്‍ണമെന്റിലെ ഗ്രൂപ്പുകളിലേക്ക്. ആറ് ഗ്രൂപ്പുകളിലായി 24 ടീമുകള്‍. ഇന്ത്യയടങ്ങുന്ന ഗ്രൂപ്പ് എ ടൂര്‍ണമെന്റിലെ മരണ ഗ്രൂപ്പാണെങ്കില്‍ സ്പെയിനും ബ്രസീലുമടങ്ങുന്ന ഗ്രൂപ്പ് ഡിയും ചിലെയും ഇംഗ്ലണ്ടും ഇറാഖുമടങ്ങുന്ന ഗ്രൂപ്പ് എഫ് ടൂര്‍ണമെന്റിലെ ശവക്കുഴികളാണ്.
രണ്ട് വട്ടം ചാംപ്യന്‍മാരായ ഘാനയും കോണ്‍കകാഫ് റണ്ണേഴ്സ് അപ്പായായ അമേരിക്കയും കൊളംബിയയുമാണ് എ ഗ്രൂപ്പില്‍ ഇന്ത്യയ്ക്കൊപ്പമുള്ളത്.
ഗ്രൂപ്പ് ബി ശാന്തമാണ്. തുര്‍ക്കിയും പാരഗ്വെയുമാണ് ഗ്രൂപ്പിലെ ശക്തികള്‍. അട്ടിമറിശക്തികളാകാന്‍ ഗ്രൂപ്പിലുള്ളത് ന്യുസീലന്‍ഡും മാലിയും
ഗ്രൂപ്പ് സിയില്‍ ജര്‍മനിയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്നവരില്ല. അണ്ടര്‍ 17 ഏഷ്യകപ്പ് റണ്ണേഴ്സ് അപ്പ് ഇറാന് കരുത്തുണ്ട്. ഗിനിയയും കോസ്റ്ററിക്കയും പട്ടിക പൂര്‍ണമാക്കുന്നു.
ടൂര്‍ണമെന്റിലെ മറ്റൊരു മരണ ഗ്രൂപ്പാണ് ഡി. നൈജീരിയെ മലത്തിയടിച്ച് വരുന്ന നൈജറും ശക്തമായ നിരയുമായെത്തുന്ന ബ്രസീലും യൂറോ കപ്പ് ചാംപ്യരായ സ്പെയിനും നേര്‍ക്ക് നേര്‍ വരുമ്പോള്‍ ഗ്രൂപ്പ് ഡി പ്രവചനങ്ങള്‍ക്കതീതമാണ്.
ഗ്രൂപ്പ് ഇയില്‍ ഫ്രാന്‍സിന് വെല്ലുവിളി ഉയര്‍ത്തുക ജപ്പാനും ഹോണ്ടുറാസുമാണ് .കുഞ്ഞന്‍ രാജ്യമായ ന്യൂ കലിഡോനിയ എന്ത് അല്‍ഭുതമാണ് ഒരുക്കി വെച്ചിരിക്കുന്നതെന്ന് കണ്ടറിയാം.
ഏഷ്യന്‍ ചാംപ്യന്‍മാരായ ഇറാഖും കോപ്പയിലെ റണ്ണേഴ്സ് അപ്പുകളായ ചിലെയും യുവേഫ റണ്ണേഴ്സ് അപ്പായ ഇംഗ്ലണ്ടും നേര്‍ക്ക് നേര്‍ എത്തുമ്പോള്‍ എഫിലെ വിധി നിര്‍ണയിക്കാനാവില്ല. പട്ടാളചിട്ടയില്‍ കളി പഠിച്ച് എത്തുന്ന ഉത്തരകൊറിയന്‍ ടീം ജീവന്‍മരണപ്പോരാട്ടമാകും കാത്ത് വെക്കുക..
കുമ്മായവരക്കുള്ളിലെ പോരിന്റെ ദിനങ്ങളാണിനി.. ഗ്രൂപ്പ് കടന്ന് പ്രീക്വാര്‍ട്ടറും , അവിടെ നിന്ന് ക്വാര്‍ട്ടറും സെമിയും ഫൈനലും തേടുന്ന ആവേശപ്പോരിന്റെ 23 ദിനങ്ങള്‍...
കന്നിലോകകപ്പിന് ബൂട്ടുമുറുക്കുന്ന ആതിഥേയര്‍. ആതിഥേയരല്ലായിരുന്നുവെങ്കില്‍ പുറത്തിരുന്ന് കളി കാണേണ്ടവര്‍. സ്വന്തം മണ്ണിലെ പോരിനിറങ്ങുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയുണ്ട്. ഒപ്പമുള്ള 21 പേരില്‍ പൂര്‍ണ വിശ്വാസമുണ്ട് പരിശീലകന്‍ ലൂയി നോര്‍ട്ടന്‍ ഡി മാതോസിന്. ക്യാപ്റ്റനടക്കം എട്ട് പേരെ സംഭാവന ചെയ്ത മണിപ്പൂരാണ് കൗമാരക്കപ്പിലെ ഇന്ത്യന്‍ ഫുട്ബോള്‍ എഞ്ചിന്‍.
മാസങ്ങള്‍ നീണ്ട തയാറെടുപ്പുകള്‍ക്കൊടുവിലാണ് അവസാന 21 പേരിലേക്ക് മാതോസെത്തിയത്. ടീമിലെ ഫോര്‍വേഡുകള്‍ രണ്ടുപേര്‍. ബംഗാളില്‍ നിന്നുള്ള റഹിം അലിയും മഹാരാഷ്ട്രയുടെ സൂപ്പര്‍താരം അനികേത് ജാദവും
മിഡ്ഫീല്‍ഡില്‍ കളിമെനയാന്‍ ഒരുങ്ങിയിരിക്കുന്നത് 10 പേര്‍. ക്യാപ്റ്റന്‍ അമര്‍ജിത് സിങ് കിയാം തന്നെ മുമ്പന്‍. തൃശൂരുകാരന്‍ കെ.പി.രാഹുലിലേക്കാണ് മലയാളികളുടെ നോട്ടം. മണിപ്പൂരിന്റെ സുരേഷ് സിങും നിൻതോയിങാബയും മിടുക്കരാണ്. ബംഗാളുകാരന്‍ അഭിജിത് സര്‍ക്കാരും സിക്കിംകാരന്‍ കോമള്‍ തട്ടാലും പന്തടക്കത്തില്‍ കേമന്‍മാര്‍. ലാലെംഗ്‌മാവിയ, ജീക്സണ്‍ സിങ്ങ്, നോംഗ്ദാംബ നവോറം, മുഹമ്മദ് ഷാജഹാൻ മധ്യനിരയില്‍ വൈവിധ്യമേറെ
പ്രതിരോധക്കോട്ടയുടെ മുന്‍നിരയില്‍ മണിപ്പൂരുകാരന്‍ ബോറിസ് സിങ്ങും ബംഗാളിന്റെ ജിതേന്ദ്ര സിങും. സഞ്ജീവ് സ്റ്റാലിനും ഹെന്‍ട്രി ആന്തണിയും നമിത് ദേശ്പാണ്ഡെയുമാണ് എതിരാളികള്‍ക്ക് കൂച്ചുവിലങ്ങുടന്ന മറ്റുള്ളവര്‍
ഗോള്‍വല കാക്കാന്‍ മൂന്നു പേര്‍ മണിപ്പൂരുകാരന്‍ ധീരജ് സിങും പഞ്ചാബുകാരായ പ്രഭ്സുഖാൻ ഗില്ലും സണ്ണി ധലിവാലും...
കൊളംബിയയും അമേരിക്കയും ഘാനയും ഉള്‍പ്പെടുന്ന കടുകട്ടി ഗ്രൂപ്പിലാണ് ഇന്ത്യ. നഷ്ടപ്പെടാനില്ല, എന്നാല്‍ നേടാന്‍ ഏറെയുണ്ട് താനും, ഓരോ അണ്ടര്‍17 ലോകകപ്പുകളിലും ഒരു താരപ്പിറവിയുണ്ടാകും. കിക്കോഫിന് മുമ്പ് തന്നെ പ്രതീക്ഷയുടെ പന്ത് തട്ടുന്നവര്‍ നിരവധിയാണ്.
യുവേഫ അണ്ടര്‍ 17 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന റെക്കോര്‍ഡ് കീശയിലാക്കിയാണ് ഫ്രാന്‍സിന്റെ അമീന്‍ ഗൗറി ഇന്ത്യയിലേക്കെത്തുന്നത്. എട്ട്് ഗോളുകളാണ് ഗൗറി ടൂര്‍ണമെന്റില്‍ നേടിയത്. അടുത്ത അന്റോണിയോ ഗ്രീസ്മാന്‍ എന്ന വിശേഷണം സ്വന്തമായ താരം.
ഇംഗ്ലണ്ടില്‍ നിന്ന് വരുന്നവരില്‍ മുന്‍നിര ക്ലബുകള്‍ നോട്ടപ്പുള്ളികളാണ് ജാദോണ്‍ സാഞ്ചൊയും റയാന്‍ ബ്രിവ്‌സ്റ്ററും. ബൊറൂസിയ ഡോട്മുണ്ടിന്റെ സീനിയര്‍ ടീമംഗമായ ജാദോണ്‍ യുവേഫ കപ്പിലെ മികച്ച താരവുമായിരുന്നു. ലിവര്‍പൂളിന്റെ മുന്നേറ്റക്കാരനായ ബ്രിവ്സ്റ്റര്‍ ന്യൂസിലന്റിനെതിരെ നടന്ന സന്നാഹ മല്‍സരത്തില്‍ രണ്ട് ഗോളടിച്ച് വരവറിയിച്ചു കഴിഞ്ഞു
അമേരിക്കന്‍ ക്യാപ്റ്റനായ ജോഷ് സര്‍ജന്റ്. കൊറിയയില്‍ നടന്ന അണ്ടര്‍ 20 ലോകകപ്പിലും ഭാഗമായിരുന്ന സര്‍ജന്റില്‍ നിന്ന് അത്ഭുതങ്ങള്‍ ഏറെ പ്രതീക്ഷിക്കാം
കന്നിക്കിരീടം തേടി ഇന്ത്യയിലേക്കെത്തുന്ന ജര്‍മനി തന്ത്രങ്ങള്‍ മെനയുന്നതെല്ലാം യാന്‍ ഫീറ്റ് ആര്‍പ്പെന്ന മുന്നേറ്റക്കാരനെ കേന്ദ്രീകരിച്ചാണ്. ഏതേ ആംഗിളില്‍ നിന്നും നിറയൊഴിയ്ക്കാന്‍ ശേഷിയുള്ള യന്ത്രത്തോക്കാണ് ജര്‍മനിക്ക് ആര്‍പ്പ്. അതുകൊണ്ട് തന്നെ ഒറ്റക്കളിയില്‍ 16 ഗോളടിച്ച് വീരനായതും.
തകേഫുസ കുബോ എന്ന ജാപ്പനീസ് മെസിയെ കരുതിയിരിക്കണം എതിരാളികള്‍. അസാമാന്യമായ പന്തടക്കവും മാരക ഗോൾപ്രഹരവും. മെസിയെ പോലെ തന്നെ ഉയരക്കുറവുള്ള കുബോയായിരിക്കും ഏഷ്യന്‍ ആരാധകരുടെ സൂപ്പര്‍താരം