ചൊവ്വയിൽ ജീവനുണ്ടാകുമോ?.. അന്വേഷണം തുടങ്ങിയിട്ട് കാലം കുറേയായെങ്കിലും ഇനിയും ഉറപ്പിച്ച് ഒന്നും പറയാൻ വയ്യ. അത്ര ചൊവ്വല്ല കാര്യങ്ങളെന്നാണ് യുകെ എഡിൻബ്രോ സർവകലാശാലയിലെ ഗവേഷകർ ഇപ്പോൾ പറയുന്നത്. അവിടെ ജീവനുണ്ടാകുന്നതു പോട്ടെ, ഇവിടുന്നു പോകുന്ന സ്പേസ് ക്രാഫ്റ്റുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ബാക്ടീരികളെപ്പോലും അതിവേഗം നശിപ്പിക്കുന്ന രാസ സംയുക്തങ്ങളാണത്രേ ഉപരിതലത്തിലുള്ളത്. ആളെ വിടാനുള്ള ഒരുക്കമൊക്കെ ഒന്നുകൂടി സൂക്ഷിച്ചു മതിയെന്നു സാരം.
പെർക്ലോറേറ്റ്സ് എന്നു വിളിക്കുന്ന രാസസംയുക്തങ്ങളെക്കുറിച്ചാ യിരുന്നു ഇവർ പഠനം നടത്തിയത്. ചൊവ്വയുടെ ഉപരിതലത്തിലുള്ള വിധം കൃത്രിമ സാഹചര്യം സൃഷ്ടിച്ച് അൾട്രാ വയലറ്റ് രശ്മികളുമായി പ്രതിപ്രവർത്തനം നടത്തിയപ്പോൾ ഇവ ബാക്ടീരിയകളെ കൊല്ലുന്നതായി കണ്ടെത്തി. അയൺ ഓക്സൈഡ്, ഹൈഡ്രജൻ പെറോക്സൈഡ് എന്നിവകൂടി ചേർന്നപ്പോൾ നശീകരണ നിരക്ക് പത്തിരട്ടി വർധിച്ചെന്നും പറയുന്നു. ചൊവ്വയിലേതിനു സമാനമായ വിധം മഗ്നീഷ്യം പെർക്ലോറൈഡ് ആണ് കൂടുതലായും ഉപയോഗിച്ചത്. ബഹിരാകാശ പേടകങ്ങളിലും മണ്ണിലും പാറയിലുമെല്ലാം കാണുന്ന ‘ബാസിലസ് സബ്ടൈലിസ്’ ബാക്ടീരിയയെയും പഠനത്തിനുപയോഗിച്ചു.
ചൊവ്വാ ദൗത്യങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ് തങ്ങളുടെ കണ്ടെത്തലെന്ന് എഡിൻബ്രോ സ്കൂൾ ഓഫ് ഫിസിക്സ് ആൻഡ് അസ്ട്രോണമിയിലെ ജെന്നിഫർ വാഡ്സ്‌വർത്ത് പറയുന്നു. ചൊവ്വയിലെ പെർക്ലോറേറ്റ് സംയുക്തങ്ങളെ നേരത്തേതന്നെ കണ്ടെത്തുകയും നശീകരണ ശേഷിയെക്കുറിച്ച് നിഗമനങ്ങളിലെത്തുകയും ചെയ്തിരുന്നെങ്കിലും ജീവകോശങ്ങൾക്ക് ഇത്രയേറെ ഹാനികരമാണെന്ന കണ്ടെത്തലാണ് പുതിയ ഗവേഷണത്തിന്റെ പ്രത്യേകതയെന്നും ജെന്നിഫര്‍ അറിയിച്ചു.