ഭൂമിയിൽ ജീവന്റെ ആവിർഭാവം സംബന്ധിച്ച് നിർണായക കണ്ടെത്തൽ നടത്തിയ ഗവേഷകർ ഇരട്ടി സന്തോഷത്തിലാണ്. കാരണം, ഒരേ സമയം ഭൂമിയിലെയും ചൊവ്വാഗ്രഹത്തിലെയും ജീവന്റെ സാന്നിധ്യം സംബന്ധിച്ച പുതിയ വിവരങ്ങളിലേക്കാണ് ഈ ഗവേഷണം വെളിച്ചം വീശുന്നത്. നേരത്തേ വിചാരിച്ചിരുന്നതിനെക്കാളും ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപേ തന്നെ ഭൂമിയിൽ ജീവനുണ്ടായിരുന്നുവെന്നാണ് എൻഎസ്ഡബ്യു സർവകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതായത് 348 കോടി വർഷങ്ങൾക്കു മുൻപ്. മാത്രവുമല്ല നിലവിൽ കരുതിയിരിക്കുന്നതു പോലെ സമുദ്രത്തിലല്ല ആദ്യമായി ജീവന്റെ ആവിർഭാവം എന്നും വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങൾ. ഇത് സംബന്ധിച്ച നിർണായക തെളിവ് പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഊഷരപ്രദേശമായ പിൽബ്റയിലെ പാറകളുടെ അടരുകളിൽ നിന്ന് ലഭിക്കുകയും ചെയ്തു.
348 കോടി വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന ചൂടുനീരുറവയുടെ സമീപത്തെ പാറക്കെട്ടുകളുടെ ഫോസിലുകളിലാണ് സംരക്ഷിക്കപ്പെട്ട നിലയിൽ ആദിമകാല ജീവന്റെ സൂചനയുണ്ടായിരുന്നത്. ഇത്തരം ചൂടുനീരുറവകളുടെ സമീപത്തു മാത്രം കാണപ്പെടുന്നതാണ് ഗീസറൈറ്റ് എന്ന തരം പാറ. ഇവയ്ക്കുള്ളിലാണ് സൂക്ഷ്മാണുക്കളുടെ ഫോസിലിന്റെ സാന്നിധ്യം കണ്ടെത്തിയത്. സമുദ്രത്തിലല്ല ഈ ജീവൻ സൃഷ്ടിക്കപ്പെട്ടത് എന്നു പറയുന്നതിനു കാരണവും ഗീസറൈറ്റിന്റെ സാന്നിധ്യമാണ്. ഇവ സമുദ്രവുമായി ബന്ധപ്പെട്ടുള്ള ഭാഗങ്ങളിൽ ഇവ ഉണ്ടാകില്ല. ഈ പാറക്കെട്ടുകളുടെ ഫോസിലിൽ സംരക്ഷിക്കപ്പെട്ട നിലയിൽ ഏതാനും കുമിളകളുടെ സാന്നിധ്യവുമുണ്ട്. കൃത്യമായി ഉരുണ്ട ആകൃതിയിലാണ് ഇവ. പശിമയുള്ള എന്തെങ്കിലും വസ്തുക്കളുടെ സമീപത്തു മാത്രമേ ഇത്തരത്തിൽ കുമിളകൾ രൂപപ്പെടുകയുള്ളൂ. അതാണ് സൂക്ഷ്മാണുക്കളുടെ സാന്നിധ്യത്തിന് ഗവേഷകർ ഇത്രയും സാധ്യത കൽപിക്കുന്നത്.
ഭൂതലത്തിൽ ജീവനുണ്ടായി എന്നതിന്റെ ഏറ്റവും പഴക്കമുള്ള തെളിവ് ഇതുവരെ 270–290 കോടി വർഷങ്ങൾക്കു മുൻപ് ദക്ഷിണാഫ്രിക്കയിലെ പാറകളിൽ നിന്നു ലഭിച്ചതാണ്. പക്ഷേ പുതിയ തെളിവു പ്രകാരം നേരത്തേ കരുതിയിരുന്നതിനേക്കാളും 50 കോടിയിലേറെ വർഷങ്ങൾക്കു മുൻപേ തന്നെ ഭൂതലത്തിൽ ജീവനുണ്ടായിരുന്നു. സമുദ്രത്തിലെ ഉപ്പുവെള്ളത്തിലല്ലാതെ ഭൂതലത്തിലെ ശുദ്ധജല മേഖലയിൽ ജീവൻ ആവിർഭവിക്കാൻ സാധ്യതയുണ്ട് എന്നതിന്റെ തെളിവു കൂടിയാണിത്. നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ മറ്റൊന്നു കൂടെ പറയുന്നു. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ചൂടുനീരുറവകളുടെ ഫോസിലിനു സമാനമായ കാഴ്ച നേരത്തേ ചൊവ്വാഗ്രഹത്തിൽ നിന്നും നാസയുടെ പേടകങ്ങൾ ഒപ്പിയെടുത്തിരുന്നു. ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപ് ചൊവ്വയിൽ ചൂടുനീരുറവകൾ ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകളായിരുന്നു അത്. അങ്ങനെയെങ്കിൽ ചൊവ്വയിലെ പാറകളുടെ അടരുകളിലും സൂക്ഷ്മാണുക്കാളുടെ സാന്നിധ്യം പ്രതീക്ഷിക്കാവുന്നതാണ്. അവ കൃത്യമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ടാകുമെന്ന പ്രതീക്ഷയും ഗവേഷകർ പങ്കുവയ്ക്കുന്നു.
കൂടുതൽ പഠനത്തിന്റെ ഭാഗമായി ഇത്തരം സൂക്ഷ്മാണുക്കൾ എപ്രകാരമാണ് ജീവിച്ചിരുന്നതെന്നും അവ ഊർജം സംഭരിച്ചിരുന്നത് എവിടെ നിന്നാണെന്നും അറിയേണ്ടതുണ്ട്. പുരാതനകാലത്തെ ഫോസിലുകളുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുള്ളതിനാൽ ഗവേഷകരുടെ ഇഷ്ടപ്രദേശമാണ് പിൽബ്റ. ഇവിടത്തെ ‘ഡ്രസർ ഫോർമേഷൻ’ എന്നറിയപ്പെടുന്ന പ്രദേശത്ത് 14 കിലോമീറ്റർ ദൂരത്തിലായിരുന്നു ഗവേഷണം. ഭൂമിയിൽ ജീവന്റെ ആവിർഭാവകാലത്ത് ഇതൊരു അഗ്നിപർവതമുഖമായിരുന്നുവെന്നാണു കരുതുന്നത്. അതിനോടു ചേർന്നുണ്ടായിരുന്ന ചൂടുനീരുറവകളുടെയും കുളങ്ങളുടെയുമെല്ലാം ഫോസിൽ കാഴ്ചകളാണ് ഇപ്പോൾ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കൊടുംചൂടിൽ തികച്ചും പ്രതികൂലമായ സാഹചര്യത്തിൽ ജീവിച്ച സൂക്ഷ്മാണുക്കൾ ഒരുപക്ഷേ അന്യഗ്രഹങ്ങളിലെ ജീവന്റെ ആവിർഭാവം സംബന്ധിച്ച വിവരങ്ങളിലേക്കായിരിക്കും വെളിച്ചം വീശുക. ഗവേഷകർ അന്വേഷണത്തിലാണ്, കാത്തിരിക്കാം.
കൂടുതൽ വാർത്തകൾക്ക്