ചൊവ്വാഗ്രഹത്തിലേക്ക് നാം എന്നെത്തിച്ചേരുമെന്ന് ഉറപ്പില്ല; പക്ഷേ മനുഷ്യൻ എത്തും മുൻപേ അവന്റെ ഭാവന ചൊവ്വയെ കീഴ്പ്പെടുത്തിക്കഴിഞ്ഞു. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ചൊവ്വയിൽ നിന്നെത്തുന്ന പറക്കുംതളിക, അന്യഗ്രഹജീവിക്കഥകൾ. ചൊവ്വയെക്കുറിച്ച് പഠിക്കാനായി ഇതുവരെ നാസ അയച്ച പേടകങ്ങളാണ് ഈ കഥകൾക്ക് ആവശ്യമായ ‘തെളിവുകൾ’ എത്തിച്ചു കൊടുക്കുന്നതും. ഇതുവരെ നാല് പേടകങ്ങൾ((ROVERS) നാസ അയച്ചുകഴിഞ്ഞു. അതിൽ ഏറ്റവും അവസാനത്തേതാണ് ക്യൂരിയോസിറ്റി. ഏകദേശം 900 കിലോഗ്രാം ഭാരം വരുന്ന ഈ പേടകത്തിന്മേൽ ഘടിപ്പിച്ചിരിക്കുന്നത് 17 ക്യാമറകൾ. ‘സെൽഫി’യെടുക്കാൻ പോലും സാധിക്കുന്ന തരത്തിലുള്ള ക്യാമറകളും ഉണ്ട്.
ചൊവ്വാപ്രതലത്തിന്റെ മനോഹര ചിത്രങ്ങളിലേറെയും ക്യൂരിയോസിറ്റി വഴിയാണ് ഭൂമിയിലെത്തിയത്. 2012 ഓഗസ്റ്റ് ആറിന് ചൊവ്വയിലെ ‘ഗെയ്ൽ’ വിള്ളലിനടുത്ത് ലാൻഡ് ചെയ്ത ക്യൂരിയോസിറ്റി ഇതിനോടകം 1700ലേറെ ദിവസങ്ങൾ ചൊവ്വയിൽ പിന്നിട്ടു കഴിഞ്ഞു. ഒട്ടേറെ ചിത്രങ്ങളും അയച്ചു. അതിനിടെ ഇക്കഴിഞ്ഞ മാർച്ചിൽ ഈ പേടകം ഭൂമിയിലേക്ക് അയച്ച ഒരു ഫോട്ടോയാണ് പുതിയ കഥകൾക്കും വാദങ്ങൾക്കും അടിത്തറയിട്ടിരിക്കുന്നത്. പതിവു പോലെ ചൊവ്വാപ്രതലത്തിലെ കാഴ്ചകളാണ് ക്യൂരിയോസിറ്റി അയച്ചിരിക്കുന്നത്. വിശാലമായി കിടക്കുന്നയിടത്ത് വൃത്താകൃതിയിൽ എന്തോ ഒന്ന് മിന്നിത്തിളങ്ങുന്ന ചിത്രം! ഒറ്റനോട്ടത്തിൽ നമ്മൾ സിനിമയിലൊക്കെ കണ്ടിട്ടുള്ള തരം ഒരു പറക്കുംതളിക. പക്ഷേ കൃത്യമായി ‘ഫോക്കസ്ഡ്’ അല്ലാത്തതിനാൽ അതിന്റെ ഏകദേശ വലുപ്പമോ ആകൃതിയോ സ്വഭാവമോ തിരിച്ചറിയാനാകുന്നില്ല.