കോട്ടയം∙ ജില്ലയുടെ കാവലാളായി ഇനി ബെയ്ലി നായയും! ഇവൻ വെറും നായയല്ല. എല്ലാ അടവും പഠിച്ചു പരിശീലനം നേടിയ പൊലീസ് നായയാണ്...! അതീവ മാരകശേഷിയുള്ള ബോംബ് കണ്ടെത്തലാണ് ഇവന്റെ ഹരം! ആറു മാസത്തെ പരിശീലനം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് എആർ ക്യാംപിൽ എത്തിയത്. ഹരിയാനയിലെ ഐടിബിപിയിലായിരുന്നു പരിശീലനം. സ്വർണ മെഡലോടെ ഒന്നാം റാങ്കിലാണ് പരിശീലനം പൂർത്തിയാക്കിയത്. ഇന്നലെ ഉച്ചയോടെ ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ ഡ്യൂട്ടിക്കു കയറി.
രാത്രി കോട്ടയത്ത് മുഖ്യമന്ത്രി എത്തിയപ്പോൾ ബോംബ് സ്ക്വാഡിനൊപ്പം ബെയ്ലിയും ആദ്യ ഡ്യൂട്ടിക്കു രംഗത്തിറങ്ങി. നാലുമാസം പ്രായം ഉള്ളപ്പോൾ തട്ടേക്കാട് നിന്നാണ് ബെയ്ലിയെ വാങ്ങിയത്. ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രനാണ് ബെയ്ലി എന്നു പേരിട്ടത്. അന്നു പരിശീലനത്തിനു കൊണ്ടു പോയതാണ്. കഴിഞ്ഞ 22 നാണ് തിരിച്ചെത്തിയത്. ഇന്നലെയാണ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. നിലവിലുള്ള ഡോഗ് സ്ക്വാഡുകളിൽ പരിശീലന മികവിൽ ഒന്നാം സ്ഥാനത്താണ് സ്‌നിഫർ ഇനത്തിൽപ്പെട്ട ബെയ്ലിയെന്നു ഹാൻഡ്‌ലർമാരായ ടി.എം.ആന്റണിയും എസ്.സജിമോനും പറഞ്ഞു.
റാംബോയാണു ജില്ലാ ഡോഗ് സ്‌ക്വാഡിൽ സ്‌നിഫർ ഇനത്തിൽപ്പെട്ട മറ്റൊരു നായ. കള്ളൻമാരെയും കൊലപാതകികളെയും കണ്ടെത്തുന്നതിനുള്ള ട്രാക്കർ ഇനത്തിലെ ജിൽ ആണ് ഇതിനു മുൻപ് പരിശീലനം നേടി ഇവിടെയെത്തിയ പൊലീസ് സേനയിലെ വിശ്വസ്തൻ. എ.എം.അനിൽ കുമാറും സി.എസ്.ബിജുകുമാറുമാണ് ജില്ലിന്റെ ഹാൻഡ്‌ലർമാർ. തൃശൂർ പൊലീസ് അക്കാദമിയിലായിരുന്നു പരിശീലനം. ട്രാക്കർ ഇനത്തിൽപ്പെട്ട സൽമ, ലാബ്രഡോർ ഇനത്തിൽപ്പെട്ട റീന എന്നിവർ കൂടി ഉൾപ്പെടുന്നതാണ് ജില്ലാ ഡോഗ് സ്‌ക്വാഡ്.