ആറ്റിങ്ങൽ∙ കിഴുവിലം മാമം കാട്ടുംപുറം ചരുവിളവീട്ടിൽ കുഞ്ഞുകൃഷ്ണ(85)ന്റെ മരണത്തിലേക്കു നയിച്ചത് നായ്ക്കൂട്ടത്തിന്റെ ആക്രമണം തന്നെയെന്നു പൊലീസ് അനുമാനം. ഏലയിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു പത്തുമീറ്ററോളം ചുറ്റളവിൽ രക്തത്തുള്ളികൾ ചിതറിക്കിടപ്പുണ്ട്. ഇവിടെ നായ്ക്കളുമായി മൽപിടിത്തം നടന്നതിന്റെ സൂചനയെന്നോണം പുല്ലും മണ്ണും ഇളകിക്കിടപ്പുണ്ട്. നായ്ക്കളുടെ അനവധി കാൽപാടുകളുമുണ്ട് ഉച്ചയ്ക്കു വീട്ടിലേക്കു മടങ്ങും വഴി നായ്ക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായതായാണു സാഹചര്യത്തെളിവുകൾ വിരൽ ചൂണ്ടുന്നതെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഏലയിലെ വയൽവരമ്പിലൂടെ നടന്നുവരുമ്പോൾ ആക്രമണമുണ്ടായി വയലിൽ വീണ് അവിടെ വച്ചു വീണ്ടും നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചതാവാമെന്നാണു വിലയിരുത്തൽ. മൃതദേഹത്തിന്റെ കാലിൽ ശക്തമായ വെയിലേറ്റുള്ള പൊള്ളലുണ്ട്. തലയും കഴുത്തും വലതു കയ്യും നായ്ക്കൾ കടിച്ചുകീറി ആഹാരമാക്കിയിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
അതേസമയം ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ കാര്യമായ മുറിവേറ്റിട്ടില്ല. ലുങ്കിയും ഷർട്ടുമായിരുന്നു വേഷം പൊതുവെ ആൾസഞ്ചാരം കുറഞ്ഞ അഞ്ചേക്കറിലേറെ വരുന്ന ഏല ഏറെനാളായി തരിശുകിടക്കുകയാണ്. ഫെബ്രുവരിയിൽ ഏലയ്ക്കു തീപിടിച്ചിരുന്നു. അതിനു ശേഷം ഇതുവഴിയുളള കാൽനട യാത്രയും കുറവായിരുന്നുവെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കൂടുതലും കാൽനടയായി യാത്രചെയ്യുന്ന സ്വാഭാവക്കാരനായിരുന്നു കുഞ്ഞുകൃഷ്ണൻ. അടിയുറച്ച ദൈവവിശ്വാസിയും. രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ ഒഴിഞ്ഞ പുരയിടങ്ങളിൽ നിന്നും മറ്റുമായി പൂക്കൾ ശേഖരിച്ച് ഉച്ചയോടെ വീട്ടിലെത്തും. വൈകിട്ട് ഇതു മാലകെട്ടി ദൈവചിത്രങ്ങളിൽ തൂക്കുന്നതും പതിവായിരുന്നു. സമീപത്തെ ക്ഷേത്രോത്സവങ്ങളിലും സ്ഥിരമായി പങ്കെടുക്കുമായിരുന്നു. അതുകൊണ്ടു തന്നെ ഉച്ചകഴിഞ്ഞും വീട്ടിലെത്താതായപ്പോൾ ആവഴിക്കാണു ബന്ധുക്കളും നാട്ടുകാരും തിരക്കിപ്പോയതും.കുഞ്ഞുകൃഷ്ണ(85)ന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയ്ക്കു മൂന്നുമണിയോടെ നാട്ടിലെത്തിച്ച മൃതദേഹം മകൾ സുധർമയുടെ വീട്ടിൽ പൊതുദർശനത്തിനു വച്ച ശേഷം തൊട്ടുചേർന്നുള്ള ഇളയമകൻ രാജുവിന്റെ വീട്ടുവളപ്പിലാണു സംസ്കരിച്ചത്. രാജുവിനും കുടുംബത്തിനുമൊപ്പമായിരുന്നു കുഞ്ഞുകൃഷ്ണന്റെ താമസം. ഇവിടെ നിന്നാണു വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെ കുഞ്ഞുകൃഷ്ണൻ മുടിവെട്ടിക്കാനായി പോകുന്നതും കാണാതാകുന്നതും ഒടുവിൽ രാത്രി പതിനൊന്നുമണിയോടെ അര കിലോമീറ്റർ അകലെ പുലിയൂർക്കോണം ഏലയിൽ നായ്ക്കൾ കടിച്ചുകീറിയ നിലയിൽ കണ്ടെത്തുന്നതും. ഡപ്യൂട്ടി സ്പീക്കർ വി.ശശി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു.