സന്തോഷ് ട്രോഫി പരിശീലനമൽസരത്തിൽ കണ്ണൂർ ടെറിറ്റോറിയൽ ആർമി ഇലവനെ കേരളം ഏകപക്ഷിയമായ എട്ട് ഗോളുകൾക്ക് തകർത്തു. രാഹുൽ.വി.രാജും, മുഹമ്മദ് പറക്കാട്ടിലും കേരളത്തിനായി രണ്ടു ഗോളുകൾ വീതം നേടി.
മൽസരത്തിന്റെ ഒരുഘട്ടത്തിൽ പോലും കേരളത്തിന് വെല്ലുവിളി ഉയർത്താൻ ടെറിറ്റോറിയൽ ആർമി ഇലവനായില്ല. തുടക്കം മുതൽ എതിരാളികളുടെ ഗോൾ മുഖത്തേയ്ക്ക് കേരളത്തിന്റെ മുന്നേറ്റം. മൂന്നാം മിനിറ്റിൽ മുന്നേറ്റനിരയിലെ സഹൽ അബ്ദുൾ സമദിന്റെ ബൂട്ടിൽ നിന്ന് കേരളത്തിന്റെ ആദ്യഗോൾ.
ആദ്യപകുതി അവസാനിക്കും മുമ്പ് പിന്നേയും രണ്ടുവട്ടം എതിരാളിയുടെ പ്രതിരോധത്തിലെ പിഴവ് മുതലാക്കി കേരളം കരുത്തുകാട്ടി. അറുപതാം മിനിറ്റിൽ കിട്ടിയ കോർണർ പ്രതിരോധനിരയിലെ രാഹുൽ.വി.രാജ് ആർമിയുടെ വലക്കുള്ളിലാക്കി. തൊട്ടുപിന്നാലെ കിട്ടിയ പെനാലിറ്റിയും രാഹുൽ ലക്ഷ്യസ്ഥാനത്തെത്തിച്ചു.
മധ്യനിരതാരം മുഹമ്മദ് പറക്കാട്ടിലിന്റെ ബൂട്ടിൽ നിന്നായിരുന്നു അവസാനത്തെ രണ്ടു ഗോളുകൾ. വി.സജേഷിന്റെ നേതൃത്വത്തിലാണ് ടെറിറ്റോറിയൽ ആർമി ടീം കളത്തിലിറങ്ങിയത്.