സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് പോരാട്ടങ്ങൾക്ക് കേരളം ആതിഥ്യം വഹിച്ചേക്കും. മൽസരം സംഘടിപ്പിക്കാനുള്ള സന്നദ്ധത കേരളാ ഫുട്ബോൾ അസോസിയേഷൻ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ അറിയിച്ചു. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം തന്നെയാണ് വേദിയായി കെ.എഫ്.എ പരിഗണിക്കുന്നത്.
നിലവിൽ മധ്യപ്രദേശും, ഉത്തർപ്രദേശും, ജമ്മു കാശ്മീരുമാണ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മൽസരങ്ങളുടെ വേദിക്കായി കേരളത്തോടൊപ്പം രംഗത്തുള്ളത്. ഉത്തർപ്രദേശിൽ നിയമസഭാ തിരിഞ്ഞെടുപ്പ് നടക്കുന്നതും, കശ്മീരിലെ സംഘർഷാവസ്ഥയും ഈ രണ്ടു സംസ്ഥാനങ്ങൾക്കും തിരിച്ചടിയാകും. മധ്യപ്രദേശിൽ മൽസരം സംഘടിപ്പിച്ചാൽ കാണികളുടെ പങ്കാളിത്തമാണ് എ.ഐ.എഫ്.എഫിന് ആശങ്കയുണ്ടാക്കുന്നത്. യോഗ്യത റൗണ്ടിലെ മൽസരങ്ങളുടെ സംഘാടനവും കാണികളുടെ പങ്കാളിത്തവും കേരളത്തിന് അനുകൂലഘടകങ്ങളാണ്.
മൽസരങ്ങൾക്ക് കോഴിക്കോട് വേദിയായാൽ ഗ്രൗണ്ടിന്റെ അറ്റകുറ്റപണികൾ മാത്രമാണ് കെ.എഫ്.എയ്ക്ക് പൂർത്തികരിക്കാനുള്ളത്. കേരളത്തില ഫൈനൽ റൗണ്ട് പോരാട്ടങ്ങൾ എത്തിയാൽ ഫ്ലഡ് ലൈറ്റിൽ ആയിരിക്കും മൽസരം. പത്ത് ടീമുകളാണ് ഗ്രൂപ്പ് ഘട്ടം കടന്ന് ഫൈനൽ റൗണ്ടിൽ എത്തുന്നത്. മാർച്ച് രണ്ടാം വാരത്തോടെയായിരിക്കും ക്വാർട്ടർ പോരാട്ടങ്ങൾ ആരംഭിക്കുക.