ദേശീയ ടീമിൽനിന്ന് പുറത്താക്കപ്പെട്ട ഘട്ടത്തിൽ ക്രിക്കറ്റ് അവസാനിപ്പിക്കുന്നതിനെക്കുറിച്ചുപോലും ചിന്തിച്ചിരുന്നതായി കട്ടക്ക് ഏകദിനത്തിൽ ഇന്ത്യയുടെ വിജയശിൽപിയായി മാറിയ യുവരാജ് സിങ്. ഏകദിന കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത സ്കോർ കുറിച്ച് ഇംഗ്ലണ്ടിനെതിരെ ടീമിന് വിജയം സമ്മാനിച്ച ശേഷമാണ് ഒരു ഘട്ടത്തിൽ വിരമിക്കുന്നതിനെക്കുറിച്ചുപോലും താൻ ചിന്തിച്ചിരുന്നെന്ന യുവരാജിന്റെ വെളിപ്പെടുത്തൽ. ക്യാപ്റ്റൻ വിരാട് കോഹ്‍ലി തന്നിൽ അർപ്പിച്ച വിശ്വാസമാണ് ഇപ്പോഴും താൻ ടീമിൽ തുടരാൻ കാരണമെന്നും യുവരാജ് വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ യുവരാജ്-ധോണി സഖ്യത്തിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. അഞ്ച് ഓവറിൽ മൂന്നിന് 25 റൺസെന്ന നിലയിൽ ഇന്ത്യ പതറുമ്പോൾ ക്രീസിൽ ഒരുമിച്ച ഇരുവരും 38 ഓവറിലധികം ക്രീസിൽ നിന്നു. നേടിയത് 256 റൺസ്. കരിയറിലെ ഉയർന്ന സ്കോർ കണ്ടെത്തിയ യുവരാജ് 150 റൺസെടുത്തപ്പോൾ കരിയറിലെ 10-ാം സെഞ്ചുറി കുറിച്ച ധോണി 134 റൺസെടുത്തു. മൽസരശേഷം വിവിധ വിഷയങ്ങളെക്കുറിച്ച് യുവരാജ് പറഞ്ഞ വാക്കുകൾ:
ടീമിലേക്കുള്ള മടക്കം
അർബുദത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട് തിരികെയെത്തിയശേഷം വളരെ കഠിനമായിരുന്നു എനിക്കു മുന്നിലുള്ള വഴി. മികച്ച പ്രകടനം പുറത്തടെക്കാനാകാതെ പോയതോടെ ഞാൻ ടീമിൽനിന്നും പുറത്താക്കപ്പെട്ടു. ക്രിക്കറ്റ് മതിയാക്കുന്നതിനേക്കുറിച്ചായിരുന്നു ഈ ഘട്ടത്തിൽ എന്റെ ചിന്ത.
ഞാൻ പത്രം വായിക്കാറില്ല. ടിവി കാണാറുമില്ല. കൂടുതൽ സമ്മർദ്ദം സ്വയം വലിച്ചുവയ്ക്കാതിരിക്കാനുള്ള മുൻകരുതൽ മാത്രമാണിത്. കളിയിൽ പരമാവധി ശ്രദ്ധിച്ച് രാജ്യാന്തര ക്രിക്കറ്റിന് എന്നെക്കൊണ്ട് ആവശ്യമുണ്ട് എന്ന് സ്വയം ബോധ്യപ്പെടുത്തുന്നതിനുള്ള ശ്രമത്തിലായിരുന്നു ഞാൻ. ഇത്തവണ രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു’’ - യുവരാജ് പറഞ്ഞു.