അർജുന അവാർഡ് ലഭിച്ച ദിവസം ഹർമൻപ്രീത് എന്ന ക്രിക്കറ്റ് താരത്തിന് ഒരിക്കലും മറക്കാനാവില്ല. അതിന് രണ്ടു കാരണങ്ങളാണുള്ളത്. ഒന്നാമത്തേതും അവരെ ഏറ്റവും വേദനിപ്പിക്കുന്നതുമായ സംഗതി എന്താണെന്നുവെച്ചാൽ സ്വന്തം മകൾ രാഷ്ട്രപതിയിൽ നിന്ന് അർജ്ജുന അവാർഡ് ഏറ്റുവാങ്ങുന്നത് നേരിട്ടു കാണാനുള്ള ഭാഗ്യം അവരുടെ മാതാപിതാക്കൾക്ക് ലഭിച്ചില്ല എന്നുള്ളതാണ്.
ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് മോഗയിൽ കർഫ്യൂ ഏർപ്പെടുത്തിയതിനാൽ മകൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കൈയിൽ നിന്ന് അർജ്ജുന അവാർഡ് സ്വീകരിക്കുന്നതു നേരിൽക്കാണാനെത്താൻ അവർക്കു സാധിച്ചില്ല. ടെലിവിഷനിലൂടെയാണ് അവർ ചടങ്ങുകൾ കണ്ടത്.
'' യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അവർ കാത്തിരിക്കുകയായിരുന്നു. ചടങ്ങിനിടാൻ പുതിയ വസ്ത്രങ്ങൾ വരെ തയ്പിച്ച് ആ ദിവസം വന്നെത്താനുള്ള കാത്തിരിപ്പിലായിരുന്നു അവർ. കർഫ്യൂ പ്രഖ്യാപിച്ചതോടെ പദ്ധതികളെല്ലാം പൊളിഞ്ഞു. അവർക്ക് ചടങ്ങിനെത്താൻ കഴിഞ്ഞില്ല. അവരുടെ അസാന്നിധ്യവും അഭാവവും തീർച്ചയായും അനുഭവപ്പെടുന്നുണ്ട്''. - പുരസ്കാരച്ചടങ്ങിനു മുമ്പ് ഒരു ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
കളിക്കളത്തിൽ മിന്നും പ്രകടനം നടത്തുന്ന താരം ഒരു സാരിക്കുമുമ്പിൽ അടിയറവു പറഞ്ഞ രസകരമായ വാർത്തയും ഹർമൻപ്രീതുമായി ബന്ധപ്പെട്ട് പുറത്തു വരുന്നുണ്ട്. കളിക്കളത്തിൽ ഒരു പോരാളിയുടെ വീറോടെയും വാശിയോടെയും പൊരുതുന്ന താരം ചടങ്ങിനുടുക്കേണ്ട പട്ടുസാരി കൈയിൽക്കിട്ടിയതോടെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. സ്ഥിരമായി ജീൻസ് ധരിക്കുന്ന ഹർമൻ പ്രീതിന് സാരി എവിടെ ഉടുത്തു തുടങ്ങണമെന്നറിയാത്ത ആശയക്കുഴപ്പമായി.
ഒടുവിൽ ഹർമൻപ്രീതിനൊപ്പം അർജുന നേടിയ ബാസ്ക്കറ്റ് ബോൾ താരം പ്രശാന്തി സിങ്ങിന്റെ അമ്മയാണ് രക്ഷകയായെത്തിയത്. അവർ ഹർമനെ ഭംഗിയായി സാരിയുടുപ്പിച്ചു. ഒറ്റയാൾ പോരാട്ടത്തിലൂടെ വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിച്ച താരം കേവലമൊരു പട്ടുസാരിക്കു മുന്നിൽ മുട്ടുമടക്കിയ രസകരമായ സംഭവം ആരാധകർ ശരിക്കും ആഘോഷിച്ചു.