ബർമിങ്ങാം ∙ ജീവിച്ചിരിക്കുന്നു എന്നതാണ് വലിയ കാര്യമെന്നും അതു കൊണ്ടു തന്നെ തനിക്കു വലിയ നഷ്ടബോധങ്ങളൊന്നുമില്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. ഏകദിന ക്രിക്കറ്റിൽ ഇന്നു മുന്നൂറാം മൽസരത്തിനിറങ്ങുന്നതിനു മുന്നോടിയായാണ് യുവരാജ് മനസ്സു തുറന്നത്. ബംഗ്ലദേശിനെതിരെ ഇന്നത്തെ ചാംപ്യൻസ് ട്രോഫി സെമി ഫൈനലിലാണ് യുവി ട്രിപ്പിൾ തികയ്ക്കുന്നത്. ഈ നാഴികക്കല്ലു പിന്നിടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് യുവരാജ് സിങ്.
മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവരാണ് മറ്റുള്ളവർ. രണ്ടായിരത്തിൽ ചാംപ്യൻസ് ട്രോഫിയിലൂടെ തന്നെയാണ് യുവരാജ് ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയത്. രണ്ടാം മൽസരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ 84 റൺസ് നേടി ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. 2011 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെയുള്ള പ്രകടനമാണ് (57 റൺസ്, രണ്ടു വിക്കറ്റ്) യുവരാജ് തന്റെ ഏറ്റവും മികച്ച മൽസരമായി തിരഞ്ഞെടുത്തത്.