ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ബോളിങ് കരുത്തുമായി ഇറങ്ങിയ പാക്കിസ്ഥാന് ബാറ്റ്സ്മാന്‍മാരുടെ അപ്രതീക്ഷിത പ്രകടനം നേട്ടമായി. എന്നാല്‍ ബാറ്റിങ് ലൈനപ്പിലെ അമിതവിശ്വാസം ടീം ഇന്ത്യയ്ക്ക് തിരിച്ചടിയായി. നിര്‍ണായക ഘട്ടത്തില്‍ കോഹ്‌ലിയുടെ തീരുമാനങ്ങളിലെ പിഴവും ഇന്ത്യന്‍ പരാജയത്തിന് കാരണമായി.
ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരും പാക് ബോളര്‍മാരും തമ്മിലെ പോരാട്ടമെന്നായിരുന്നു ഫൈനലിന് മുന്‍പുണ്ടായിരുന്ന വിലയിരുത്തല്‍. പാക് ബാറ്റിങ് നിരയെ കണക്കില്‍പെടുത്തി പോലുമില്ല. രോഹിത് - ധവാന്‍ - കോഹ്‌ലി ത്രയത്തിന്റെ ഗംഭീര ഫോമില്‍ മതിമറന്ന ഇന്ത്യയ്ക്ക് മല്‍സരഫലം തങ്ങള്‍ക്കനുകൂലമാകുമെന്നതില്‍ ഒട്ടും സംശയമുണ്ടായിരുന്നില്ല. എന്നാല്‍ കളി തുടങ്ങിയപ്പോള്‍ പണി പാളിയെന്ന പോലായി കാര്യങ്ങള്‍. പാക് ബാറ്റ്സ്മാന്‍മാര്‍ അടിച്ചുകസറി. നാലാം ഏകദിനം മാത്രം കളിക്കുന്ന ഫഖര്‍ സമാന്റെ സെഞ്ചുറി പ്രകടനം ഉജ്വലമായിരുന്നു.
ആറു റണ്‍സ് ശരാശരിയില്‍ പാക് സ്കോര്‍ ഉയര്‍ന്നതോടെ ബോളര്‍മാരെ എങ്ങനെ ഉപയോഗിക്കണമെന്നറിയാതെ വിരാട് കോഹ്‌ലി തപ്പിത്തടഞ്ഞു. നന്നായി അടികിട്ടിക്കൊണ്ടിരുന്ന അശ്വിനേയും ജഡേജയേയും തന്നെ മാറി മാറി പന്തേല്‍പിച്ച് പാക് ബാറ്റ്സ്മാന്‍മാരെ കോഹ്‍ലി സഹായിച്ചു. നിര്‍ണായകഘട്ടങ്ങളില്‍ പലപ്പോഴും ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കാറുള്ള യുവരാജ് സിങ്ങിനെ പന്തേല്‍പ്പിക്കുന്നതിനെക്കുറിച്ച് കോഹ്‌ലി ചിന്തിച്ചുപോലുമില്ല. ഓഫ് സ്പിന്നറായി കരിയര്‍ തുടങ്ങിയ രോഹിത് ശര്‍മയേയും കോഹ്‌ലി മറന്നു. സെമിഫൈനലില്‍ ബംഗ്ലദേശിനെതിരെ രണ്ടു പ്രധാന വിക്കറ്റുകള്‍ വീഴ്ത്തിയ കേദാര്‍ ജാദവിനെ പരീക്ഷിക്കാന്‍ തീരുമാനിച്ചത് 38ാം ഓവറിലും. അപ്പോഴേക്കും കളി പാക്കിസ്ഥാന്റെ കയ്യിലായിരുന്നു. തിരിച്ച് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ കരുത്തുറ്റ ബാറ്റിങ് ലൈനപ്പെന്ന് അഹങ്കാരം കൊണ്ട് ടീം ഇന്ത്യയ്ക്ക് പരമ്പരയിലാദ്യമായി മധ്യനിര പരീക്ഷിക്കപ്പെട്ടപ്പോള്‍ പാണ്ഡ്യയൊഴിച്ച് സമ്പൂര്‍ണ പരാജയം. യുവരാജിന്റെ എല്‍ബിഡബ്ള്യൂ നിര്‍ഭാഗ്യമെന്ന് കരുതാം. എന്തായാലും ഫൈനലില്‍ തോറ്റാലും ഇത്ര വലിയ തോല്‍വി വേണമായിരുന്നോ എന്നാണ് ഇന്ത്യന്‍ ആരാധകരുടെ നിരാശ.