മലയാളം പറയുന്നതിന്റെ പേരിൽ വിദ്യാർഥികൾക്കുനേരെ ശിക്ഷാനടപടികൾ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്ലേ സ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് നിരോധിക്കണമെന്ന് കവയത്രി സുഗതകുമാരിയും ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സംസ്ഥാനസർക്കാരിന്റെ ലോക മാതൃഭാഷാ ദിനാചരണ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും.
മനഃപൂർവം ഭരണഭാഷ മലയാളമാക്കാത്ത ഇടങ്ങളിൽ നടപടി വേണ്ടിവരുമെന്ന് പിണറായി വിജയൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഉത്തരവുകൾ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കും. മലയാളത്തെ അകറ്റിനിർത്തുന്ന സ്കൂളുകളെ നിരീക്ഷിക്കുമെന്നും മലയാണ്മ 2017 പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി അറിയിച്ചു. ചെറിയകുട്ടികളുടെ ആദ്യകാലപഠനം മലയാളത്തിൽ തന്നെയായിരിക്കാൻ സർക്കാർ ഇടപെടണമെന്നായിരുന്നു സുഗതകുമാരിയുടെ ആവശ്യം. ചടങ്ങിൽ വി.എസ്.ശിവകുമാർ എം.എൽ.എ അധ്യക്ഷനായിരുന്നു.