സംസ്ഥാനസർക്കാരിന്റെ നിലപാടുകൂടി പരിഗണിച്ച ശേഷമേ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള അന്തിമ വിജ്ഞാപനം പുറത്തിറക്കൂ എന്ന് കേന്ദ്രസർക്കാർ. പശ്ചിമഘട്ട സംരക്ഷണം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അഡീഷണൽ സെക്രട്ടറി ഡോ.അമിത പ്രസാദ് മനോരമ ന്യൂസിനോട് പറഞ്ഞു. അന്തിമവിജ്ഞാപനത്തിന് മുമ്പ് സംസ്ഥാനങ്ങളുമായി കേന്ദ്രസർക്കാർ വീണ്ടും ചർച്ച നടത്തും.
സംസ്ഥാനത്ത് 9107 ചതുരശ്ര കിലോമീറ്റർ പ്രദേശം മാത്രമേ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാവൂ എന്നാണ് കേരളത്തിന്റെ നിലപാട്. 886.7 ചതുരശ്രകിലോമീറ്റർ പ്രദേശത്തെ വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കണം. ഈ പ്രദേശത്തിന്റെ സംരക്ഷണം സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമായി ഏറ്റെടുക്കുമെന്നാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞത്. അന്തിമവിജ്ഞാപനത്തിന് മുമ്പ് ഇക്കാര്യങ്ങൾകൂടി പരിഗണിക്കാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അഡീഷണൽ സെക്രട്ടറി ഡോ.അമിത പ്രസാദ് വ്യക്തമാക്കി.
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള അന്തിമവിജ്ഞാപനം വൈകുന്നതിന് കാരണം തമിഴ്നാടാണ്. തമിഴ്നാട് ഒഴികെയുള്ള അഞ്ച് സംസ്ഥാനങ്ങളും കരടു വിജ്ഞാപനത്തിൻമേൽ നിലപാട് അറിയിച്ചിട്ടുണ്ട്. പശ്ചിമഘട്ടമലനിരകളിലെ ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള നയം തയ്യാറാക്കുകയും ജനങ്ങളെ ബോധവൽക്കരിക്കുകയും വേണമെന്നും അമിത പ്രസാദ് പറഞ്ഞു.