മൂന്നാറിൽ റിസോർട്ടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും പഞ്ചായത്ത് ലൈസൻസ് ലഭിക്കാൻ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി നിർബന്ധമാക്കി. ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. മൂന്നാറിലെ അനധികൃത ഹോംസ്റ്റേകൾക്കും കയ്യേറ്റമാഫിയക്കും ഉത്തരവ് തിരിച്ചടിയാകും.
മൂന്നാറില്‍ കയ്യേറ്റങ്ങളും മാലിന്യ പ്രശനവും രൂക്ഷമായ സാഹചര്യത്തിലാണ് ഹരിത ട്രൈബ്യൂണലിന്റെ നിർണായക ഇടപെടൽ. അനധികൃത കെട്ടിട നിർമാണവും റിസോർട്ടുകളിൽ നിന്ന് കക്കൂസ് മാലിന്യം ഉൾപ്പെടെ പുഴയിലേക്കൊഴുക്കുന്നതും ട്രൈബ്യൂണലിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, റവന്യൂ വകുപ്പ്, മൂന്നാർ പഞ്ചായത്തിനുമെതിരെ കേസെടുത്തു.
അനുമതിയില്ലാതെ പല സ്ഥാപനങ്ങളും മൂന്നാറിൽ പ്രവർത്തിക്കുന്നതായി മലനീകരണ നിയന്ത്രണ ബോര്‍ഡ് സത്യവാങ്ങ് മൂലം നൽകി. മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് നല്‍കുന്നതായും ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡിന്റെ അനുമതിയില്ലാത്ത ഒരു സ്ഥാപനത്തിനും ഗ്രാമ പഞ്ചായത്ത് ലൈസന്‍സ് നല്‍കരുതെന്ന് ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടത്.
മൂന്നാറിൽ ബാർബർ ഷോപ്പ് പ്രവർത്തിക്കാൻ പോലും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി വാങ്ങണം. ഇരുന്നൂറിലേറെ അനധികൃത ഹോംസ്റ്റേകളാണ് മൂന്നാർ ടൗണിലും പരിസരങ്ങളിലും പ്രവർത്തിക്കുന്നത്.