വൊക്കേഷണൽ ഹയർസെക്കഡറി സ്കൂളുകളിൽ അധ്യാപകരാകാൻ നാല് വർഷമായി കാത്തിരിക്കുന്ന ഉദ്യോഗാർഥികൾ ഇപ്പോഴും പെരുവഴിയിൽ. മിനിസ്റ്റീരിയൽ സ്റ്റാഫിനെ അധ്യാപക തസ്തികളില്‍ തുടരാൻ അനുവദിക്കുന്നതും ഒഴിവുള്ള പോസ്റ്റുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യാത്തതുമാണ് കാരണം. വി.എച്ച്. എസ്.സി ഇംഗ്ളീഷ് അധ്യാപകരുടെ പി.എസ്.സി ലിസ്റ്റിന്റെ കാലാവധി ജൂണിൽ തീരും.
പലർക്കും ജോലി ലഭിക്കേണ്ട പ്രായപരിധി കഴിയുകയുമാണ്. നിയമനം മാത്രം നടക്കുന്നില്ല. ലിസ്റ്റിൽ പേരുള്ളവർ കയറി ഇറങ്ങാത്ത ഒാഫീസുകളും മുട്ടാത്ത വാതിലുകളും ഇല്ല. വൊക്കേഷണൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റും പി.എസ്.സിയും വിദ്യാഭ്യാസ വകുപ്പും നാല് വർഷമായി ജോലി കാത്തിരിക്കുന്ന ഇവരുടെ പ്രശ്നം കണ്ടില്ലെന്ന മട്ടിലാണ്. വി.എച്ച്.എസ്.സിയിൽ ഒാഫീസ് ജീവനക്കാരായ ഏതാനും പേരെ സ്കൂളുകളിൽ താക്കാലിക അധ്യാപകരായി നിയമിച്ചിരുന്നു. ഇവരെ ഒാഫീസ് ജോലിയിലേക്ക് മടക്കി കൊണ്ടുപോകാൻ ഡയറക്ടറേറ്റിലെ ചിലർ തയ്യാറല്ല. ഇതോടെ ഒഴിവുള്ള അധ്യാപക പോസ്റ്റുകള്‍ റിപ്പോട്ട് ചെയ്യുന്നതും നിലച്ചു.
2010 ൽ നോട്ടിഫൈ ചെയ്ത്, 2011 ൽപരീക്ഷ നടത്തി 2013 ൽ പ്രസ്ദ്ധീകരിച്ച ലിസ്റ്റിനെ സംബന്ധിച്ചാണ് ഇനിയും തീർപ്പുണ്ടാകാത്തത്. 2007 ൽമാത്രമാണ് വൊക്കേഷൽ ഹയർസെക്കഡറി നിയമനം പി.എസ്.സിക്ക് വിട്ടത്. അതിന് അതിന് മുൻപ് നിയമിച്ച യോഗ്യത ഇല്ലാത്ത താൽക്കാലികക്കാരെ രക്ഷിക്കാനാണ് പി.എസ്.സി ലിസ്റ്റുകൾ അവഗണിക്കപ്പെടുന്നതെന്നും പരാതി ഉയരുന്നു.