പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ ബവ്റിജസ് കോർപറേഷനിൽ 456 പേരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കാൻ തീരുമാനം. ചൊവ്വാഴ്ചയാണ് അഭിമുഖപരീക്ഷ. എന്നാൽ ലിസ്റ്റ് നിലവിൽ വരുന്നതിന് മുമ്പെയെടുത്ത തീരുമാനമാണ് നടപ്പാക്കുന്നതെന്നാണ് ബവ്കോ അധികൃതരുടെ വിശദീകരണം.
ഒാഗസ്റ്റിലാണ് രണ്ടായിരം പേരടങ്ങുന്ന അസിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ലിസ്്റ്റ് വന്ന് പതിനഞ്ച് ദിവസത്തിനകം പി.എസ്.സി അഡ്വൈസ് മെമോ അയയ്ക്കും. എന്നാൽ ബവ്കോ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ പി.എസ്.സിയും തുടർ നടപടിയെടുത്തില്ല. ഇതിനിടയിലാണ് മുന്നൂറ് ഹെൽപ്പർമാർ,156 അസിസ്റ്റ് ഗ്രേഡ് ജീവനക്കാർ എന്നിവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താൽക്കാലികമായി നിയമിക്കുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ മറുവഴിക്ക് നിയമനം പാടില്ലെന്ന ചട്ടം നിലനിൽക്കെയാണിത്.
ബവ്കോയുടെ വിശദീകരണം ഇങ്ങനെ. ഒാഗസ്റ്റിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് നിയന്ത്രണം വന്നപ്പോൾ തന്നെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് ആളെയെടുക്കാൻ തീരുമാനിച്ചിരുന്നു. മാത്രമല്ല പി.എസ്.സിയുടെ മുൻ ലിസ്റ്റിലെ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കോടതിയുടെ പരിഗണനയിലായതിനാൽ പുതിയ ലിസ്റ്റിൽ നിന്നുള്ള നിയമനം വൈകും. ജീവനക്കാരില്ലാത്തതിനാൽ പല മദ്യഷോപ്പുകളുടെയും പ്രവർത്തനം തടസപ്പെടുന്നതുകൊണ്ടാണ് താല്‍ക്കാലിക നിയമനം. എന്നാൽ ബവ്കോയുടെ വിശദീകരണം അടിസ്ഥാനരഹിതമാണന്നും ഒഴിവുകൾ മറച്ചുവക്കുന്നതിൽ പിന്നിൽ അഴിമതിയുണ്ടെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു.