അധ്യാപക ഒഴിവ് നികത്താനുളള പിഎസ്‌സി നിയമനശുപാർശ തിരുത്തിയ പാലക്കാട്ടെ വിദ്യാഭ്യാസ ഒാഫീസിനെതിരെ പൊലീസ് അന്വേഷണം. ഉദ്യോഗാർഥികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി ആറു വർഷം മുൻപാണ് ക്രമക്കേട് നടന്നത്. അനധികൃത നിയമനം ഉൾപ്പെടെ കണ്ടെത്തണമെന്ന പിഎസ്്്സി നൽകിയ പരാതിയിൽ ടൗൺ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
2011 മെയ് അഞ്ചിന് ജില്ലാ വിദ്യാഭ്യാസ ഓഫീലേക്ക് ജില്ലാ പിഎസ്‌സി ഒാഫീസിൽ നിന്നയച്ച നിയമനശുപാർശയിലാണ് കൃത്രിമം നടന്നത്. ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് തസ്തികയിൽ ഒരാളുടെ നിയമനം നടത്താനായിരുന്നു പിഎസ്്സിയുടെ അഡ്വൈസ് ലെറ്റർ. ഇത് തിരുത്തി ഒന്നിന് പകരം നാല് എന്നാക്കി മാറ്റി. നിയമനം ലഭിച്ചയാളുടെ രേഖകൾ വെരിഫിക്കേഷൻ പൂർത്തിയാക്കി തിരികെ ലഭിച്ചപ്പോഴാണ് യഥാർഥ രേഖയിലെ തിരുത്തൽ പിഎസ്‌സിക്ക് ബോധ്യപ്പെട്ടത്. തുടർന്ന് പിഎസ്്സി വിജിലൻസ് വിഭാഗവും അന്വേഷണം നടത്തി കൃത്രിമം സ്ഥിരീകരിച്ചു. നിലവിലുളള ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഒാഫീസർ അറിയിച്ചു. എന്തിനുവേണ്ടി ആരാണ് രേഖകൾ തിരുത്തിയതെന്നും , അനധികൃത അധ്യാപക നിയമനം നടന്നിട്ടുണ്ടോയെന്നും ഇനി പൊലീസ് കണ്ടെത്തണം.