പയ്യന്നൂർ ∙ എ ക്ലാസ് പദവിയുള്ള പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് എടുക്കാൻ കഴിയാതെ പിഎസ്‌സി പരീക്ഷാർഥികൾ കുഴങ്ങി. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് പയ്യന്നൂരിൽ ലാസ്റ്റ്ഗ്രേഡ് പിഎസ്‌സി പരീക്ഷയ്ക്കെത്തിയ പരീക്ഷാർഥികൾ പരീക്ഷ കഴിഞ്ഞ് കൂട്ടത്തോടെ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ടിക്കറ്റെടുക്കാൻ പെടാപ്പാടുപെട്ടു.
മംഗളൂരു–തിരുവനന്തപുരം എക്സ്പ്രസിന് പോകാമെന്ന പ്രതീക്ഷയോടെ എത്തിയവർ ടിക്കറ്റ് കൗണ്ടറിനു മുന്നിലെ ക്യൂ കണ്ട് ഞെട്ടി. റെയിൽവേയുടെ ഒരു കൗണ്ടറും സ്വകാര്യ ഏജൻസി നടത്തുന്ന എടിവിഎം കൗണ്ടറുമാണുള്ളത്. സ്റ്റേഷൻ കവാടത്തിലെ കുടുസുമുറിയിലാണ് ഈ രണ്ട് കൗണ്ടറിന്റെയും ക്യൂ ഉള്ളത്.
എടിവിഎം കൗണ്ടറിൽ കോഴിക്കോട് വരെയുള്ള ടിക്കറ്റാണ് കൊടുക്കുന്നത്. ക്യൂവിൽ നിന്ന് ഇതിനു മുന്നിൽ എത്തുമ്പോൾ മാത്രമാണ് കോഴിക്കോടിന് അപ്പുറം പോകേണ്ടവർ ക്യൂ മാറിപ്പോയ വിവരം അറിയുന്നത്. വീണ്ടും ക്യൂ മാറി നിൽക്കേണ്ടി വന്നു. ട്രെയിൻ 35 മിനുട്ട് വൈകിയതിനാൽ കുറച്ചു പേർക്ക് ടിക്കറ്റ് കിട്ടി. എങ്കിലും ടിക്കറ്റ് കിട്ടാത്തവരായിരുന്നു കൂടുതലും. ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ കൗണ്ടറിനു മുന്നിൽ ഉന്തും തള്ളും നടന്നു. ടിക്കറ്റ് കിട്ടാത്തവർ ഒടുവിൽ ‘കള്ളവണ്ടി’ കയറി പയ്യന്നൂർ വിട്ടു. എ ക്ലാസ് റെയിൽവേ സ്റ്റേഷൻ എന്ന പരിഗണനയിൽ പയ്യന്നൂരിന് വികസനങ്ങളൊന്നുമില്ല. ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കൂട്ടിയില്ലെങ്കിലും കവാടത്തിൽ നിന്ന് ഈ കൗണ്ടർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു.