വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ റിപ്പോർട്ടിൽ തുടർനടപടിക്ക് മുഖ്യമന്ത്രിയുടെ നിർദേശം. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ പതിനഞ്ച് കോടിയുടെ നഷ്ടം വരുത്തിയെന്ന ധനവകുപ്പിന്റെ റിപ്പോർട്ടിന്മേലാണ് നടപടി. ജേക്കബ് തോമസിനെ പദവിയിൽ നിന്ന് മാറ്റിനിർത്തി അന്വേഷണം വേണമെന്നാണ് ചീഫ് സെക്രട്ടറിയുടെ ശുപാർശ.
2011,12 കാലയളവിൽ ജേക്കബ് തോമസ് തുറമുഖവകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെജർ വാങ്ങിയ ഇടപാടിൽ നഷ്ടംവരുത്തിയെന്ന പരാതിയിലാണ് ധനവകുപ്പ് പരിശോധനാവിഭാഗം അന്വേഷണം നടത്തിയത്. ഐഎച്ച്സി മെർവീഡ് എന്ന വിദേശ കമ്പനിക്ക് അന്യായലാഭം ഉണ്ടാക്കാൻ കഴിയുംവിധം ഉദ്യോഗസ്ഥർ പ്രവർത്തിച്ചുവെന്ന് ഈ അന്വേഷണത്തിൽ കണ്ടെത്തി. ടെണ്ടർ നടപടിയിലെ പിഴവ് അടക്കം ഇരുപത്തിയെട്ട് ക്രമക്കേടുകൾ അക്കമിട്ട് നൽകിയ റിപ്പോർട്ടിൽ സർക്കാരിന് പതിനഞ്ച് കോടിയുടെ നഷ്ടം ഉണ്ടായെന്ന് പറയുന്നു.
ഇതിന് ജേക്കബ് തോമസ് അടക്കം തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥർ ഉത്തരവാദികളാണെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ഡിസംബർ മൂന്നിനാണ് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.എബ്രഹാം റിപ്പോർട്ട് നൽകിയത്. ഇതിന്മേലാണ് ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിനിർത്തി ഉന്നതതല അന്വേഷണം വേണമെന്ന് ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് ശുപാർശ ചെയ്തത്.
ജേക്കബ് തോമസ് ഇപ്പോൾ വഹിക്കുന്ന പദവിയുടെ പ്രാധാന്യം കണക്കിലെടുത്ത് അന്വേഷണം തടസപ്പെടാതിരിക്കാൻ തക്കവിധം നടപടിയുണ്ടാകണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചിരുന്നു. ഫയൽ മുഖ്യമന്ത്രി കാണേണ്ടതാണെന്ന് ധനമന്ത്രിയും കുറിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഫയലിൽ ഒരു മാസത്തിലേറെ ഒരു നടപടിക്കും പിണറായി വിജയന്‍ തയ്യറായിരുന്നില്ല.
ഒടുവിൽ ഏതാനും ദിവസം മുൻപാണ് പ്രോസിക്യുഷൻ ഡയറക്ടർ ജനറലിന്റെ അഭിപ്രായം തേടാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ മുൻപ് പലവട്ടം സമീപിച്ചപ്പോഴും അദ്ദേഹത്തെ പൂർണമായും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്.