തിരുവനന്തപുരം∙ പിഎസ്‌സി പരീക്ഷകളുടെ ഉള്ളടക്കവും ഘടനയും പരിഷ്കരിക്കുന്നു. നാലു രീതിയിലുള്ള മാറ്റം പരിഗണനയിൽ:
∙ ഓരോ ജോലിക്കും ആവശ്യമായ അറിവു വിലയിരുത്താനുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തുക. വിവിധ വകുപ്പുകളിലെ വിവിധ തസ്തികകളിൽ ജോലി ചെയ്യേണ്ടവർക്കു വ്യത്യസ്ത അറിവാണു വേണ്ടത്. എല്ലാ പരീക്ഷയ്ക്കും ചരിത്രവും തത്വശാസ്ത്രവും പൊതുവിജ്ഞാനവും ചോദിക്കുന്നതിനു പകരം ജോലി നിർവഹിക്കുന്നതിനുള്ള അറിവും ബന്ധപ്പെട്ട കാര്യങ്ങളും വിലയിരുത്തും.
∙ ലക്ഷക്കണക്കിന് ആളുകൾ അപേക്ഷിക്കുന്ന പല തസ്തികകളിലും ഇപ്പോൾ ഒരു പരീക്ഷ മാത്രമാണ് ഉള്ളത്. ഇന്റർവ്യൂ ഉൾപ്പെടെ മറ്റു വിലയിരുത്തലുകളൊന്നുമില്ല. അതിനു പകരം പ്രാഥമിക പരീക്ഷ, തിരഞ്ഞെടുക്കപ്പെട്ടവർക്ക് അന്തിമ പരീക്ഷ എന്ന ഘടന.
∙ വിവിധ വകുപ്പുകളിൽ ഒരേ വിദ്യാഭ്യാസ യോഗ്യതയും ഒരേ ശമ്പളവുമുള്ള ഒട്ടേറെ തസ്തികകളിലേക്കു പിഎസ്‌സി പരീക്ഷ നടത്തുന്നുണ്ട്. ഇവയ്ക്കു പകരം ഏകീകൃത പരീക്ഷ രണ്ടു ഘട്ടങ്ങളായി നടത്തുക.
∙ ഉദ്യോഗാർഥികളുടെ വിദ്യാഭ്യാസ നിലവാരത്തിന് അനുസരിച്ച് അഞ്ചു തലങ്ങളിലുള്ള ലക്ഷക്കണക്കിനു ചോദ്യങ്ങൾ ഉൾപ്പെടുന്ന ചോദ്യ ബാങ്ക് തയാറാക്കുന്നതും പരിഗണനയിലുണ്ട്.
സിലബസ് മാറും; ചോദ്യബാങ്കുകൾ കൂടും
അപേക്ഷിക്കുന്ന ജോലി നിർവഹിക്കാൻ ഉദ്യോഗാർഥിക്കു വിവരം ഉണ്ടോയെന്നു വിലയിരുത്തുന്ന രീതിയിലേക്കു പരീക്ഷയുടെ ഉള്ളടക്കവും ചോദ്യഘടനയും സിലബസും മാറ്റാൻ ഓരോ വിഷയത്തിലുമുള്ള അറിവ് അളക്കുന്നതിനു പ്രത്യേക ചോദ്യ ബാങ്ക് വേണ്ടി വരും. ഇതിനു വലിയ സാമ്പത്തിക ബാധ്യത വരുമെന്നതിനാൽ പ്രാഥമിക ചെലവിനു രണ്ടു കോടിരൂപ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യങ്ങൾ തയാറാക്കാൻ വിദഗ്ധരുടെ സേവനം വേണം. ഉദ്യോഗാർഥിയുടെ നിലവാരത്തിന് അനുസരിച്ച് ഓരോ വിഷയത്തിന്റെയും ചോദ്യങ്ങൾ തയാറാക്കണം.
പഠിക്കാൻ സമിതി; മാറ്റം ഈ വർഷം തന്നെ
പരീക്ഷാരീതി പരിഷ്കരിക്കുന്നതിന് ആറംഗ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. അവർ ഇതു സംബന്ധിച്ച റിപ്പോർട്ട് കമ്മിഷനു സമർപ്പിക്കും. ഈ വർഷംതന്നെ പരീക്ഷാ പരിഷ്കരണത്തിനു തുടക്കംകുറിക്കാനാണ് ഉദ്ദേശിക്കുന്നത്.
ചോദ്യങ്ങൾ അഞ്ച് നിലവാരത്തിൽ
പത്താം ക്ലാസ് പാസാകാത്തവർ, പാസായവർ, ഹയർസെക്കൻഡറിക്കാർ, ബിരുദധാരികൾ, ബിരുദാനന്തര ബിരുദക്കാർ എന്നിങ്ങനെ അഞ്ചു നിലവാരത്തിലുള്ള ചോദ്യങ്ങളാണു ഉദ്യോഗാർഥികൾക്കുവേണ്ടി തയാറാക്കേണ്ടത്. വലിയ വിഷയങ്ങൾക്കു ലക്ഷക്കണക്കിനും ചെറിയ വിഷയങ്ങൾക്കു പതിനായിരക്കണക്കിനും ചോദ്യങ്ങൾ വേണ്ടിവരും. ഇതു പിഎസ്‌സിയുടെ കംപ്യൂട്ടറിൽ സൂക്ഷിക്കും. ചോദ്യ ബാങ്ക് രഹസ്യമായി സൂക്ഷിക്കണമോ അതോ ഉദ്യോഗാർഥികൾക്കു തുറന്നുകൊടുക്കണമോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.