കൊല്ലം ∙ വ്യോമസേനയിൽ ജോലി ലഭിച്ച മകളെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലെത്തിയ ദമ്പതികൾ അപകടത്തിൽപ്പെട്ടെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. മുഖത്തല ചെറിയേല ആലുംമൂട് ആലുവിള പുത്തൻവീട്ടിൽ ജോൺസൺ (54), ഭാര്യ ജോളി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. നീങ്ങിത്തുടങ്ങിയ ട്രെയിനിന്റെ ബോഗിക്കും പ്ലാറ്റ്ഫോമിനും ഇടയിലൂടെ ജോൺസൺ ട്രാക്കിലേക്കു വീഴുകയായിരുന്നു. ട്രെയിനിൽ നിന്നു ചാടിയിറങ്ങിയ ജോളി പ്ലാറ്റ്ഫോമിലും വീണു. രണ്ടാം നമ്പർ പ്ലാറ്റ് ഫോമിൽ പകൽ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തിരുവനന്തപുരം – ന്യൂഡൽഹി കേരള എക്സ്പ്രസിൽ ഉത്തർപ്രദേശിലേക്കു പോകുന്ന മകളെ യാത്രയാക്കാൻ വന്നതായിരുന്നു ഇവർ.
എസി കമ്പാർട്മെന്റിലായിരുന്നു സീറ്റ് ബുക്ക് ചെയ്തിരുന്നത്. മറ്റു മക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് ഇവർ സ്റ്റേഷനിൽ എത്തിയത്. ട്രെയിൻ പ്ലാറ്റ്ഫോമിൽ എത്തിയതോടെ സാധനങ്ങളും മറ്റും എടുത്തു വച്ച ശേഷം ജോളി മകളുടെ അടുത്തു കമ്പാർട്മെന്റിന് അകത്തു നിൽക്കുകയായിരുന്നു. ഇതിനിടെ ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ പരിഭ്രാന്തനായ ജോൺസൺ ജോളിയെ വിളിച്ചിറക്കാൻ അകത്തേക്കു കയറുന്നതിനിടെ പിടിവിട്ടു വീഴുകയായിരുന്നെന്നു റെയിൽവേ പൊലീസ് പറഞ്ഞു. ഇതു കണ്ടു പുറത്തേക്കു ചാടിയ ജോളി പ്ലാറ്റ്ഫോമിൽ തലയടിച്ചു വീണു നെറ്റി പൊട്ടി.
ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ സിവിൽ പൊലീസ് ഓഫിസർ അനൂപയുടെ സമയോചിതമായ ഇടപെടലാണ് ജോൺസന്റെ ജീവൻ രക്ഷിച്ചത്. ട്രാക്കിലേക്കു വീണ ജോൺസണോട് തറയിൽ ചേർന്നു കമിഴ്ന്നു കിടക്കാൻ അവർ വിളിച്ചു പറഞ്ഞു. ഇതിനിടെ യാത്രക്കാർ ചങ്ങല വലിച്ചു ട്രെയിൻ നിർത്തി. പൊലീസുകാരും ആർപിഎഫുകാരും ചേർന്നു ജോൺസണെ പുറത്തെടുത്തു. കാര്യമായ പരുക്കില്ല. ഇരുവർക്കും ജില്ലാ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി. അപകടവിവരം അറിയാതിരുന്ന മകൾ യാത്ര തുടർന്നു.