എൽ.പി, യു.പി വിദ്യാർഥികളുടെ പഠനമികവിന്റെ അടയാളമായി രേഖപ്പെടുത്തുന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ വിജയം നേടുന്ന വിദ്യാർഥികൾക്ക് സർക്കാർ പാരിതോഷികമായി നൽകുന്നത് നൂറു രൂപയുടെ ചെക്ക് മാത്രം. സർക്കാരിന്റെ ഈ അനീതിക്കെതിരെ മഞ്ചേരി എം.എൽ.എ എം. ഉമ്മർ സ്വന്തം പോക്കറ്റിൽ നിന്ന് ആയിരം രൂപ വീതം വിജയികൾക്ക് നൽകിയാണ് പ്രതിഷേധമറിയിച്ചഉ.
മാസങ്ങളോളം പഠനം നടത്തിയാണ് കുട്ടികൾ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ വിജയം നേടുന്നത്. ആയിരക്കണക്കിന് കുട്ടികൾ പരീക്ഷയെഴുതുബോൾ വിരലിൽ എണ്ണാവുന്ന വിദ്യാർഥികളാണ് ജയിച്ചു വരാറുളളത്. പരീക്ഷക്ക് പഠിക്കാൻ ഗൈഡ് വാങ്ങിയതിന്റെ തുക പോലും പാരിതോഷികമായി കൊടുക്കാൻ വിദ്യാഭ്യാസ വകുപ്പ് കരുണ കാട്ടിയിട്ടില്ല. സമ്മാന തുകയായ നൂറു രൂപയുടെ ചെക്ക് സ്വീകരിച്ച് മാറ്റിയെടുക്കണമെങ്കിൽ മൂന്നിരട്ടി ചെലവു വരും. കുട്ടികളുടെ ഈ വേദനയറിഞ്ഞാണ് മഞ്ചേരി എം.ഉമ്മർ എം.എൽ.എ വിജയിച്ച 24 വിദ്യാർഥികൾക്കും സ്വന്തം പോക്കറ്റിൽ നിന്ന് ആയിരം രൂപ വീതം നൽകാൻ തീരുമാനിച്ചത്.
30 വർഷം മുൻപുളള നൂറു രൂപ പാരിതോഷികം ഉയർത്തണമെന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എം.ഉമ്മർ എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. തുക വർധിപ്പിക്കാമെന്ന് അന്ന് മന്ത്രി സഭക്ക് ഉറപ്പ് നൽകിയെങ്കിലും നടപ്പായില്ല.
മികവ് പുലർത്തുന്ന കൊച്ചു കുട്ടികളോടുളള ഈ അനീതി വിദ്യാഭ്യാസ വകുപ്പിന് നിമിഷങ്ങൾ കൊണ്ട് തിരുത്താവുന്നതേയുളളൂ.