ഇഇ അഡ്വാൻസ്ഡ് – ഇന്ത്യയിലെ ഏറ്റവും കഠിനമായ എൻജിനീയറിങ് എൻട്രൻസ് പരീക്ഷ, ഐഐടി പ്രവേശനത്തിനുള്ള അഗ്നിപരീക്ഷ. വിശേഷണങ്ങൾ പലതാണ് അഡ്വാൻസ്ഡിന്, വിജയിക്കുന്നവരോ ? വളരെ ചുരുക്കവും. രാജ്യത്തെ ഏറ്റവും മികച്ച തലച്ചോറുകൾ മാറ്റുരയ്ക്കുന്ന പരീക്ഷയിൽ നാലാം റാങ്ക് കേരളത്തിലാണെന്നതിൽ അതുകൊണ്ടു തന്നെ നമുക്ക് അഭിമാനിക്കാം. ഇന്ത്യയിൽ തന്നെ ഒന്നാമനാകാനാൻ പഠിച്ച ഷാഹിലിന് കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഒന്നാമനാകാൻ കഴിഞ്ഞു. കോഴിക്കോട്ടുള്ള എൻ. ഷാഫിൽ മാഹീനു ജെഇഇയുടെ ആദ്യ കടമ്പയായ മെയിൻ പരീക്ഷയിൽ ദേശീയ തലത്തിൽ എട്ടാം റാങ്കായിരുന്നു. കടുപ്പമേറിയ അഡ്വാൻസ്ഡ് ഘട്ടത്തിലെത്തിയപ്പോഴാകട്ടെ അതിനേക്കാൾ മികച്ച പ്രകടനം. 366ൽ 331 മാർക്ക് (90.43%). ദക്ഷിണേന്ത്യയിൽ ഒന്നാം സ്ഥാനം.
കണക്കിന്റെ കൂട്ടുകാരൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന സ്വപ്നലോകത്തേക്കു ടിക്കറ്റ് ലഭിച്ചിട്ടും പോകുന്നില്ലെന്നു കൂടി കേട്ടാലോ ? എൻജിനീയറിങ് ഒരിക്കലും തന്റെ ലക്ഷ്യമായിരുന്നില്ലെന്ന് ഷാഫിൽ പറയുന്നു. ഏറ്റവും താൽപര്യമുള്ള വിഷയം ഗണിതശാസ്ത്രമാണ്. അതിൽ തന്നെ കാൽക്കുലസും. ഭാവിയിൽ ഗണിതശാസ്ത്രജ്ഞൻ ആകുകയാണു ലക്ഷ്യം. മാത്തമാറ്റിക്സ് ഒളിംപ്യാഡിൽ ഹയർസെക്കൻഡറി തലത്തിൽ മികച്ച റാങ്ക് നേടിയിട്ടുള്ള ഷാഫിലിന് ഐഐടിയിൽനിന്നു പഠിച്ചിറങ്ങുമ്പോൾ ലഭിക്കുന്ന സ്വപ്നതുല്യമായ ശമ്പളപ്പാക്കേജിനേക്കാൾ വലുതാണ് ഗണിതശാസ്ത്രത്തോടുള്ള ഇഷ്ടം.
ജെഇഇ അഡ്വാൻസ്ഡിന്റെ ഫലം വരുന്നതിനു മുൻപു തന്നെ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്‌സി) നാലു വർഷത്തെ ബാച്‌ലർ ഓഫ് സയൻസ് (റിസർച്) പ്രോഗ്രാമിൽ ഷാഫിലിന് അഡ്മിഷൻ ഉറപ്പായിട്ടുണ്ട്. കിഷോർ വൈജ്‌ഞാനിക് പ്രോത്സാഹൻ യോജന (കെവിപിവൈ) പരീക്ഷയിൽ ദേശീയതലത്തിൽ നേടിയ 41-ാം റാങ്കാണ് ഇതിനു വഴിവച്ചത്. മിടുക്കരെ കണ്ടെത്തി അടിസ്ഥാന ശാസ്‌ത്ര വിഷയങ്ങളിൽ ഗവേഷണാവസരവും ഫെലോഷിപ്പും നൽകി മികച്ച ശാസ്‌ത്രജ്‌ഞരായി വളർത്തിയെടുക്കാൻ ഐഐഎസ്‌സിയുമായി ചേർന്നു കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടത്തുന്നതാണു കെവിപിവൈ പരീക്ഷ. ബാച്‌ലർ ഓഫ് സയൻസ് (റിസർച്) പ്രോഗ്രാമിന്റെ നാലാം സെമസ്റ്റർ മുതലാണു സ്പെഷലൈസേഷനെങ്കിലും കണക്കാണു തന്റെ വിഷയമെന്നു ഷാഫിൽ ഇപ്പോഴേ തീരുമാനിച്ചുകഴിഞ്ഞു.