വൊക്കേഷണൽ ഹയർസെക്കഡറി രണ്ടാം വർഷ മാർക്ക് ലിസ്റ്റുകളിൽ വ്യാപകമായി തെറ്റുകൾ. പരാതികൾ ഉയർന്നതോടെ വിതരണം നിറുത്തിവെക്കാൻ ആവശ്യപ്പെട്ട് വി.എച്ച്.എസ്.ഇ ഡയറക്ടറുടെ സർക്കുലർ. ഡിഗ്രിപ്രവേശന നടപടികൾ ആരംഭിച്ചിട്ടും മാർക്ക് ലിസ്റ്റ് ലഭിക്കാതെ വിദ്യാർഥികൾ ആശങ്കയിലാണ്.
29, 427 വിദ്യാർഥികളാണ് വി.എച്ച്.എസ്.ഇ പരീക്ഷ എഴുതിയത്. ഇവരുടെ ഫലം മെയ് 15 ന് പ്രസിദ്ധീകരിച്ചിട്ടും ജൂൺ അവസാന ആഴ്ച മാത്രമാണ് മാർക്ക് ലിസ്റ്റ് തയ്യാറായത്. ഇത് ഏതാനും സ്കൂളുകളിൽ വിതരണം ചെയ്തപ്പോൾ തന്നെ അപ്പാടെ തെറ്റുകളാമെന്ന് പരാതികളുയർന്നു. കുട്ടികളുടെ പരീക്ഷയിലെ ഗ്രേഡ് രേഖപ്പെടുത്തിയിരിക്കുന്നതിലാണ് ഭൂരിപക്ഷം തെറ്റുകളും ഉണ്ടായിരിക്കുന്നത്. ഇതോടെ മാർക്ക് ലിസ്റ്റ് വിതരണം നിറുത്തിവെക്കാൻ ആവശ്യപ്പെട്ട് വി.എച്ച്.എസ്.ഇ ഡയറക്ടർ സ്കൂളുകൾക്ക് സർക്കുലർ അയച്ചു.
എൻ.ഐ.സി തയ്യാറാക്കിയ സോഫ്റ്റ്വെയറിൽ ഉണ്ടായ പ്രശ്നങ്ങളാണ് തെറ്റുകൾ കടന്നുകയറാൻ കാരണമെന്നാണ് വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റ് പറയുന്നത്. എന്നാൽ പ്രിന്റ് എടുത്തശേഷം ഒരു പരിശോധനയും ഇല്ലാതെ മാർക്ക്ഷീറ്റുകൾ വിതരണത്തിന് അയച്ചാതാണ് പ്രശ്നം ഇത്രയും വ്യാപകമാകാൻ കാരണമെന്നാണ് നിഗമനം. ഏഴ് മേഖലാ ഒാഫീസുകളിലും സ്്കൂളുകളിലും എത്തിയ എല്ലാ സർട്ടിഫിക്കറ്റുകളും ഇനി തിരിച്ചു വരുത്തി , പുതിയവ അച്ചടിച്ച് വിതരണം ചെയ്യണം. ഇതിന് കാലതാമസം ഉണ്ടാകും. ഡിഗ്രിപ്രവേശനം ആരംഭിച്ച സാഹചര്യത്തിൽ മാർക്ക് ലിസ്റ്റ് വിതരണത്തിലെ കാലതാമസം കുട്ടികളെ പ്രതികൂലമായി ബാധിക്കും.