ഇത്തവണ പതിവിലും കഠിനമായ വേനൽച്ചൂട് അനുഭവപ്പെടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് കേരളത്തിനും ബാധകമാകുമെന്ന് ഐഎംഡി വ്യക്തമാക്കിയതോടെ സംസ്ഥാനവും ഉറക്കംവിട്ട് അതീവജാഗ്രത പുലർത്തേണ്ട സ്ഥിതിവിശേഷമെന്ന് കാലാവസ്ഥാ വിദഗ്ധർ. വേനൽ കഠിനമായാൽ രാജ്യത്തെ കൂടുതൽ സംസ്ഥാനങ്ങളെ വരൾച്ചാബാധിതമായി പ്രഖ്യാപിക്കേണ്ടി വരും. കേരളത്തെയും കർണാടകത്തെയും തമിഴ്നാടിനെയുമാണ് നിലവിൽ രാജ്യത്ത് വരൾച്ചാബാധിതമായി പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ 116 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ വർഷത്തിനാവും ഇന്ത്യ 2017ൽ സാക്ഷ്യം വഹിക്കുകയെന്ന് ഐഎംഡി ഈയിടെ പുറത്തിറക്കിയ പ്രവചനത്തിൽ മുന്നറിയിപ്പു നൽകി. 2016ൽ ചൂടേറിയതിനെ തുടർന്ന് 1600 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിൽ 700 പേർക്ക് ജീവൻ നഷ്ടപ്പെട്ടതു സൂര്യാതപം മൂലമായിരുന്നു. രാജസ്ഥാനിൽ 2016ൽ രേഖപ്പെടുത്തിയ 51 ഡിഗ്രി ഇന്ത്യയുടെ ചരിത്രത്തിലെ റെക്കോർഡായിരുന്നു. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പതിവിലും ഒരു ഡിഗ്രി വരെ ചൂട് ഉയരാനാണ് സാധ്യത. ഇതു നിലവിലുള്ള ജലസ്രോതസ്സുകളെ ബാധിക്കും. ഏപ്രിൽ–മേയ് മാസങ്ങളിലെ വേനൽമഴയിൽ മാത്രമാവും പിന്നെ സംസ്ഥാനത്തിന്റെ പ്രതീക്ഷ.
പസഫിക് സമുദ്രത്തിലെ താപനില ഉയരുന്നതുമായി ബന്ധപ്പെട്ട എൽനിനോ എന്ന കാലാവസ്ഥാ പ്രതിഭാസമാണ് കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യൻ മൺസൂണിന്റെ ചിറകൊടിക്കുന്നത്. ഇത് മാറി ലാ നിന എന്ന എതിർ പ്രതിഭാസം (പസഫിക്ക് സമുദ്രം തണുക്കുന്ന സ്ഥിതി) രൂപപ്പെടുമെന്നു കരുതിയെങ്കിലും കാര്യങ്ങൾ അത്ര ശുഭകരമാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. എൽനിനോ തുടരാൻ 50% സാധ്യതയുണ്ടെന്ന ഓസ്ട്രേലിയൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം ഇന്ത്യയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞരിൽ ഞെട്ടലുളവാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ തുടർച്ചയായി മൂന്നു വർഷം മൺസൂൺ പരാജയമാകും.