സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ നിയമത്തിലെ ഒരു വാക്ക് ഭേദഗതി ചെയ്യുന്നതിനു മാത്രമായി ഒരു ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. ന്യൂനപക്ഷ കമ്മിഷൻ രൂപീകരിക്കുന്നതു സംബന്ധിച്ച വകുപ്പിലെ ‘മറ്റൊരു’ എന്ന വാക്കിനു പകരം ‘ഒരു’ എന്നു ചേർക്കുന്നതിനാണ് മന്ത്രി കെ.ടി.ജലീൽ നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. ബിൽ ചർച്ചയ്ക്കു ശേഷം സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു.
ദേശീയ ന്യൂനപക്ഷ കമ്മിഷൻ നിയമത്തിലെ അതേ വാക്കുകൾ സംസ്ഥാന നിയമത്തിലും ഉറപ്പാക്കുന്നതിനാണ് ‘മറ്റൊരു’ മാറ്റി ‘ഒരു’ ആക്കുന്നതെന്നു ബിൽ അവതരിപ്പിച്ച മന്ത്രി കെ.ടി.ജലീൽ അവകാശപ്പെട്ടു. കേന്ദ്ര നിയമത്തിലെ അതേ വാക്ക് പ്രയോഗിക്കുകയാണ് ഭേദഗതിയിലൂടെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എന്തോ നിഗൂഢ ലക്ഷ്യം വച്ചും ആരെയോ കമ്മിഷൻ അംഗം ആക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഈ വാക്ക് ഭേദഗതി ചെയ്യുന്നതന്നു പ്രതിപക്ഷം ആരോപിച്ചു. ഇതിന്റെ യഥാർഥ ഉദ്ദേശ്യം എന്തെന്ന് അറിയാൻ നിയസഭയ്ക്ക് അവകാശമുണ്ടെന്നും അവർ പറഞ്ഞു.
ന്യൂനപക്ഷ കമ്മിഷൻ രൂപീകരിക്കുന്നതു സംബന്ധിച്ചു വിശദീകരിക്കുന്ന വകുപ്പിൽ, ‘സർക്കാർ നാമനിർദേശം ചെയ്യുന്ന സംസ്ഥാനത്തെ മറ്റൊരു ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടതും ന്യൂനപക്ഷവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേക പരിജ്ഞാനം ഉള്ളതുമായ ഒരു അംഗം ഉണ്ടായിരിക്കണം’ എന്ന ഭാഗത്തിലെ ‘മറ്റൊരു’ മാറ്റിയാണ് ‘ഒരു’ ആക്കുന്നത്. കമ്മിഷന്റെ സുഗമമായ പ്രവർത്തനത്തിനു വേണ്ടിയാണ് ഇതെന്നു സർക്കാർ വിശദീകരിക്കുന്നു. ഇത്തരമൊരു ഭേദഗതി കഴിഞ്ഞ മാസം രണ്ടാം തീയതി ഓർഡിനൻസ് ആയി കൊണ്ടു വന്നിരുന്നു. അതിനു പകരമുള്ള ബില്ലാണ് നിയമസഭയിൽ അവതരിപ്പിച്ച ശേഷം സബ്ജക്ട് കമ്മിറ്റിക്കു വിട്ടത്.
ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അടിയന്തര സാഹചര്യം എന്തായിരുന്നുവെന്നു വിശദീകരിക്കുന്ന കുറിപ്പ് സ്പീക്കർക്കും എംഎൽഎമാർക്കും നൽകണമെന്നാണ് ചട്ടം എങ്കിലും ഓർഡിനൻസിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപടി ഈ കുറിപ്പിൽ ആവർത്തിക്കുകയാണു ചെയ്തതെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഭാവിയിലെങ്കിലും ഇത്തരം അവസരങ്ങളിൽ ഓർഡിനൻസ് ഇറക്കാനുള്ള സാഹചര്യം വിശദമായി അറിയിക്കണമെന്ന് അദ്ദേഹം റൂളിങ് നൽകി.