ഗുരുവായൂർ ക്ഷേത്രത്തിലേക്കെത്തിച്ച വെള്ളം പൊലീസ് നോക്കിനിൽക്കെ തടഞ്ഞ് ഒഴുക്കികളഞ്ഞതാണ് നിയമസഭയിൽ വാക്കേറ്റത്തിനിടയാക്കിയത്. സദാചാര ഗുണ്ടകൾ ഉത്സവം തടയാൻ ശ്രമിക്കുന്നൂവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചപ്പോൾ ഗുരുവായൂരിലെ യു.ഡി.എഫ് കൗൺസിലർമാരാണ് വെള്ളം നശിപ്പിച്ചതെന്ന് എം.എൽ.എ കെ.വി. അബ്ദുൾഖാദർ പറഞ്ഞു. കുടിവെള്ളം നശിപ്പിക്കുന്നത് നോക്കിനിന്ന പൊലീസിനും മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗുരുവായൂർ ദേവസ്വം ആവശ്യപ്പെട്ടു.
ഗുരുവായൂരിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ തൊട്ടടുത്തുള്ള തൈക്കാട് പ്രദേശത്തെ കിണറുകളിൽ നിന്നാണ് വെള്ളമെടുത്തിരുന്നത്. അവിടെയും വെള്ളമില്ലെന്ന് പറഞ്ഞ് നാട്ടുകാർ ഇത് തടയുന്നതും പതിവായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവം തുടങ്ങിയ ഇന്നലെ ക്ഷേത്രാവശ്യത്തിനുള്ള വെള്ളം തൈക്കാട് നിന്ന് ടാങ്കറിലെത്തിക്കാൻ കലക്ടർ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ മുൻസിപ്പലാറ്റി ഉദ്യോഗസ്ഥരും കണ്ടാണശേരി എസ്.ഐയുടെ നേതൃത്വത്തിലെ പൊലീസും ചേർന്ന് ഇന്നലെ രാത്രി സ്വകാര്യവ്യക്തിയുടെ കിണറിൽ നിന്ന് വെള്ളം ശേഖരിച്ചപ്പോളാണ് നാട്ടുകാരെത്തി തടഞ്ഞത്. ഒരു ടാങ്കറിലെ വെള്ളം നിലത്ത് ഒഴുക്കി കളയുകയും ചെയ്തു. ഇത് ഉത്സവം തടയാനുള്ള സദാചാര ഗുണ്ടകളുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാൽ ഉത്സവം തടയാൻ ആരും ശ്രമിച്ചില്ലെന്നും വെള്ളം നശിപ്പച്ചത് ഗുരുവായൂർ മുൻസിപ്പാലിറ്റിയിലെ മൂന്ന് യുഡി.എഫ് കൗൺസിലർമാരാണെന്നും ഗുരുവായൂർ എം. എൽ.എ പറഞ്ഞു. വെള്ളം നശിപ്പിക്കുന്നത് പൊലീസ് നോക്കിനിന്നെന്നും ഇതിൽ അന്വഷണവും നടപടിയും ആവശ്യപ്പെട്ട് സർക്കാരിന് പരാതി നൽകുമെന്നും ഗുരുവായൂർ ദേവസ്വം അറിയിച്ചു. ഉത്സവത്തിനാവശ്യമായ വെള്ളമെത്തിക്കൻ സർക്കാർ ഇടപെടണമെന്നും ദേവസ്വം ആവശ്യപ്പെട്ടു.