ജൻമഭൂമി കണ്ണൂരാണങ്കിലും ഇ. അഹമ്മദിന്റെ കർമഭൂമി മലപ്പുറമാണ്. പാണക്കാട് കുടുംബവും മുസ്ലിംലീഗ് നേതൃത്വവുമായുളള ഹൃദയബന്ധമാണ് ഇ. അഹമ്മദിനെ എന്നും പ്രധാനസ്ഥാനങ്ങളിൽ ഉറപ്പിച്ചിരുന്നത്. മലപ്പുറത്തുകാരുടെ ഹൃദയവികാരത്തിനൊപ്പമായിരുന്നു എന്നും ഇ. അഹമ്മദിന്റെ സഞ്ചാരം.
മലപ്പുറത്തിന് ഒരിക്കലും ഇ. അഹമ്മദിനെ മറക്കാനാവില്ല. മുസ്ലിംലീഗിനും.കണ്ണൂരിൽ നിന്ന് എത്തിയ ഇ. അഹമ്മദിനെ മലപ്പുറത്തുകാർ ഒരു തിരഞ്ഞെടുപ്പിൽ പോലും തോൽപിച്ചില്ല. ഒടുവിൽ പ്രായാധിക്യം മൂലം മാറി നിൽക്കട്ടെ എന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും 2014 ലിലും ലോക്സഭാ സ്ഥാനാർഥിയായെത്തിയ അഹമ്മദിന് ജനം നൽകിയത് 194000 വോട്ടിന്റെ ഭൂരിപക്ഷം. പാണക്കാട് പൂക്കോയ തങ്ങളും മുഹമ്മദലി ശിഹാബ് തങ്ങളുമെല്ലാം നൽകിയ പിന്തുണ പാണക്കാട്ടെ പുതുതലമുറയും ഒരു കുറവുമില്ലാതെ അവസാന നിമിഷം വരേയും ചൊരിഞ്ഞു.
പത്തു വർഷം കേന്ദ്രമന്തിയായപ്പോഴും മലപ്പുറത്തുകാരുടെ മനസറിഞ്ഞ് പ്രവർത്തിക്കാനായിരുന്നു ശ്രമം. ജില്ലക്ക് പാസ്പോർട്ട് ഒാഫീസും അലിഗഡ് ക്യാംപസും ഇഫ്ലു സർവകലാശാല സെന്ററും നിലമ്പൂരിൽ നിന്നുളള രാജ്യറാണി എക്സപ്രസ് ട്രെയിനുമടക്കം എണ്ണിയാൽ ഒടുങ്ങാത്ത നേട്ടങ്ങൾ ഉണ്ടാക്കി. തികഞ്ഞ മതേതരവാദിയാണെങ്കിലും ന്യൂനപക്ഷവിഷയങ്ങളിൽ സജീവമായി ഇടപെട്ടു. മലപ്പുറത്തുകാരനല്ലെങ്കിലും മലപ്പുറത്തിന്റെ പ്രിയനേതാവ് വിട വാങ്ങിയതിന്റെ വേദനയിലാണ് ജില്ല.