ദുബൈ വനിതാ മെഡിക്കൽ കോളജിലെ പ്രഫസറായ മകൾ ഡോ.ഫൗസിയ ഷർസാദും ഭർത്താവ് ഡോ.ബാബു ഷർസാദും ഒൻപതു മണിയോടെയാണ് ഇ. അഹമ്മദിനെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തിയത്. മകളാണെന്നും കാണണമെന്നും പറഞ്ഞപ്പോൾ ആരെയും കടത്തിവിടരുതെന്നാണു നിർദേശമെന്നായിരുന്നു മറുപടി. ആരുടെ നിർദേശമെന്നു ചോദിച്ചപ്പോൾ ഉത്തരം മൗനം മാത്രം. ഒരു മണിക്കൂറോളം സുരക്ഷാ ജീവനക്കാർ മാത്രമാണു ഇവരോട് സംസാരിച്ചത്.
പിന്നീട് അധികൃതരെ കണ്ടപ്പോഴും അകത്തു കടത്താനാവില്ലെന്നു നിലപാട് ആവർത്തിച്ചു. ഡോക്ടർമാരായ ഇരുവരുടേയും ചോദ്യങ്ങൾക്കു ഉത്തരം പറയാനാകാതെ അധികൃതർ പലപ്പോഴും കുഴങ്ങി. ഒടുവിൽ, ഉപ്പയുടെ അടുത്തു പോയി പ്രാർഥിക്കാനെങ്കിലും അനുവദിക്കണമെന്നു കേണപേക്ഷിച്ചിട്ടും കേട്ടില്ല. ഇതിനിടെ, കേന്ദ്ര മന്ത്രി അനന്ത് കുമാർ ഉൾപ്പെടെയുള്ളവരെ ലീഗ് നേതാക്കൾ ബന്ധപ്പെടുന്നുണ്ടായിരുന്നു. വൈകാതെ മക്കളായ റയീസും നസീറുമെത്തി. ഇവരും ആവർത്തിച്ച് ആവശ്യത്തിനും അനുകൂല മറുപടിയുണ്ടായില്ല.
മക്കൾക്കു അഹമ്മദിനെ കാണാൻ അനുവാദം നൽകിയില്ലെങ്കിൽ ഐസിയുവിനു മുന്നിൽ കുത്തിയിരിക്കാൻ പോകുകയാണെന്നു രാഹുൽ ഗാന്ധി പറഞ്ഞു.ഇതോടെ, സൂപ്രണ്ട് ഓടിക്കിതച്ചെത്തി. പരാതി പ്രകാരം പൊലീസും സ്ഥലത്തെത്തി. ഐസിയുവിനു പുറത്തെ ഡോക്ടർമാരുടെ മുറിയിൽ രാഹുലും കുടുംബാംഗങ്ങളുമായി പൊലീസ് സാന്നിധ്യത്തിൽ അധികൃതർ ചർച്ച നടത്തി. ഡോക്ടർ കൂടിയായ മരുമകൻ ബാബു ഷെർസാദിന്റെ സാന്നിധ്യത്തിൽ ബ്രെയിൻ വേവ് (തലച്ചോർ പ്രവർത്തിക്കുന്നുണ്ടോയെന്ന് അറിയാനുള്ള പരിശോധന) പത്തുമിനിറ്റിനകം നടത്താമെന്നു സമ്മതിച്ചു. പ്രശ്നങ്ങൾ അവസാനിച്ചുവെന്നു എല്ലാവരും ആശ്വസിച്ചു. രാഹുലും മറ്റു കോൺഗ്രസ് നേതാക്കളും മടങ്ങി. എംപിമാരായ എം.കെ.രാഘവൻ, ആന്റോ ആന്റണിയും ലീഗ് നേതാക്കളും തുടർന്നു. അപ്പോൾ രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു. അഹമ്മദിന്റെ ആരോഗ്യ നിലയെക്കുറിച്ച് എന്തെങ്കിലും വിവരം പുറത്തുവന്നിട്ട് ആറു മണിക്കൂറിലേറെയും.