ജനങ്ങൾക്കു വേണ്ടി ജീവിച്ച ഇ. അഹമ്മദ് പാർലമെന്റ് മന്ദിരത്തിൽ കുഴഞ്ഞു വീണു പൊടുന്നനെ വിടവാങ്ങിയപ്പോൾ ഒരു യഥാർഥ ജനനേതാവിനു ലഭിച്ച വീരചരമമായി എല്ലാവരും അതിനെ വാഴ്ത്തി. എന്നാൽ അവസാനസമയത്തു സ്വന്തം മക്കൾക്കു പോലും അദ്ദേഹത്തെ കാണാനായില്ല. അന്ന് അതെച്ചൊല്ലി ഏറെ വിവാദങ്ങളുമുണ്ടായി. ഒരു മകൾ എന്ന രീതിയിൽ തന്നെ ഏറെ വിഷമിപ്പിച്ച സംഭവങ്ങൾ വേദനയോടെ ഓർക്കുകയാണ് ഇ. അഹമ്മദിന്റെ മകൾ ഫൗസിയ ഷെർഷാദ്. തന്റെ മക്കളെ നല്ലതിനു വേണ്ടി മാത്രം പ്രവർത്തിക്കാൻ ഉപദേശിച്ച് ആ ഉപ്പയുടെ സ്ഥാനത്തേക്ക് അവരാരെങ്കിലും തന്നെ വരണമെന്ന ആവശ്യവും ശക്തമാണ്. അഹമ്മദിന്റെ മകളായ ഡോകടർ ഫൗസിയ ഇതേക്കുറിച്ചെല്ലാം മനോരമ ഒാൺലൈനിനോടു സംസാരിക്കുന്നു.
∙ ഇ. അഹമ്മദിനോട് അവസാനസമയത്തു സർക്കാർ അനാദരവു കാട്ടിയോ?
തീർച്ചയായും കാട്ടി. അർഹിക്കുന്ന രീതിയിലല്ല ഉപ്പയെ അവർ പരിചരിച്ചത്. അനാദരവ് എന്നതിനേക്കാളുപരി അവരുടെ പ്രവർത്തികൾ ക്രൂരമായി പോയി എന്നുവേണം പറയാൻ. ഒരു മനുഷ്യന്റെ ശരീരത്തോടു കാണിക്കേണ്ട സാമാന്യ മര്യാദയുണ്ട്. ഞാൻ ഡോകടറാണ്. ഒരു ഡോക്ടർക്കും ആശുപത്രിക്കും അത്യാവശ്യം വേണ്ട ഒന്നാണ് മെഡിക്കൽ എത്തിക്ക്സ്. എനിക്ക് ഇത്തരം മൂല്യബോധങ്ങളിൽ വിശ്വാസം ഉണ്ട്. ഒരു മെഡിക്കൽ പ്രാക്ടീഷണർ എന്ന നിലയിൽ മാത്രമല്ല ഒരു അധ്യാപിക എന്ന നിലയിലും എനിക്ക് എന്റേതായ കടമകളുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. രോഗിക്ക് ഒരു മണിക്കൂറിൽ കൂടുതൽ മെക്കാനിക്കൽ കംപ്രഷൻ പാടില്ല എന്നാണ്, അങ്ങനെയിരിക്കെ 12 മണിക്കൂർ എന്ത് അർഥത്തിലാണു മെക്കാനിക്കൾ കംപ്രഷൻ ഉപ്പയ്ക്കു കൊടുത്തതെന്ന് അറിയില്ല. എവിടെ പഠിച്ച മെഡിക്കൽ ടേംസിന്റെ പേരിലാണെന്നും അറിയില്ല. അറിവുള്ള ഡോക്ടർമാർക്ക് ഇതെങ്ങനെ ചെയ്യാൻ കഴിയുന്നുവെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നുമില്ല.
ഞാൻ ഇങ്ങനെയൊക്കെ പറയുമ്പോൾ ഉപ്പയോടുള്ള സ്നേഹത്തിന്റെ അളവു കൂടിയതു കൊണ്ടാണ് എന്നു പറയുന്നവർ കുറവല്ല. എന്നാൽ അതു മാത്രമല്ല ഇതൊക്കെ പറയാൻ എന്നെ പ്രേരിപ്പിക്കുന്നത്. ഒാരോ മനുഷ്യ ശരീരത്തിനും ആദരവും പരിഗണനയും നൽകി വേണം ഡോക്ടർമാർ ചികിൽസ നൽകേണ്ടത്. ഒരു ശതമാനമെങ്കിലും ജീവിച്ചിരിക്കാൻ സാധ്യതയുണ്ടോ എന്നു നോക്കി വേണം ചികിൽസ തീരുമാനിക്കാൻ. അത് അറിയാനുള്ള അവകാശം രോഗിയുടെ ബന്ധുക്കൾക്കുമുണ്ട്. ഇൗ രംഗവുമായി ഏറെ അടുത്തു നിൽക്കുന്നവരായിരുന്നിട്ടും ഞങ്ങൾക്കതറിയാനുള്ള അവകാശം നിഷേധിക്കപ്പെട്ടു.
∙ ഇൗ അനാദരവിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതായിരുന്നില്ലേ?
ഉപ്പ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് മരണപ്പെട്ടതെന്നാണു തോന്നുന്നത്. പിന്നെയെന്തിനാണ് അതു മറച്ചുവച്ചത്. എന്നാൽ അദ്ദേഹം വിട പറഞ്ഞതു വലിയൊരു പാഠം ഞങ്ങൾക്കു പറഞ്ഞു തന്നിട്ടാണ്. ഇവിടെ തെറ്റു സംഭവിക്കുന്നു, ഇനി ഒരു ആശുപത്രിയിലും ഒരു മനുഷ്യനും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാൻ പാടില്ലെന്ന പാഠം. അതിനായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനാണ് എന്റെ തീരുമാനം. എന്റെ ഉപ്പയുടെ അനുഭവം ഞാൻ അടുപ്പക്കാരോടു പറയുമ്പോൾ മിക്കവർക്കും അവരുടെ പരിചയത്തിൽ സമാന അനുഭവമുള്ളവരെ അറിയാമെന്ന മറുപടിയാണു ലഭിച്ചത്. എന്നാൽ പിന്നെ ഇതിനായി എന്തുചെയ്യാം എന്ന ചിന്തയാണ് ആദ്യം എന്നിലുണ്ടാക്കിയത്.