മലയാളത്തിലെ യുവനടിയെ ആക്രമിച്ച വാർത്ത കേട്ട് ഞെട്ടിപ്പോയെന്ന് ദിലീപ്. കുറ്റവാളികളെ കണ്ടെത്താൻ പൊലീസ് നല്ലരീതിയിൽ തന്നെ അന്വേഷണം നടത്തുന്നുണ്ടെന്നും ചലച്ചിത്ര കൂട്ടായ്മയുടെ പിന്തുണ നടിക്കുണ്ടെന്നും ദിലീപ് പറഞ്ഞു. സിനിമ പ്രവർത്തകരുടെ സംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തിൽ കൊച്ചി ദര്‍ബാര്‍ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു
കേരളത്തിന്റെ അഭിമാനമായ സഹോദരിയുടെ സഹോദരൻമാരും സഹോദരിമാരുമാണ് ഇവിടെ കൂടിയിരിക്കുന്നത്. ആ സഹോദരി പ്രതിരോധത്തിന്റെ പ്രതീകമാണ്. പൗരുഷം സ്ത്രീയെ കീഴ്പ്പെടുത്തുന്നതല്ല, സംരക്ഷിക്കുന്നവനാണ് പുരുഷൻ. ഞങ്ങളുടെ സഹോദരിക്ക് പറ്റിയ ഈ ദുരന്തത്തിൽ അവരുടെ ദുഃഖത്തിനൊപ്പം പ്രയാസത്തിനൊപ്പം ഞങ്ങൾ പങ്കുചേരുകയാണ്. വാക്കു നൽകുന്നു ഒറ്റയ്ക്കല്ല നിന്നെ ഇഷ്ടപ്പെടുന്ന ഒരു വലിയ സമൂഹം ഇവിടെയുണ്ട്. സർക്കാരും പൊലീസും ഉണ്ട്. നീ പ്രതിരോധിക്കുക ഞങ്ങളുണ്ട് ഒപ്പം– മമ്മൂട്ടി പറഞ്ഞു.
ഇത്രയും കാലമായി സിനിമ ഇവിടെ തുടങ്ങിയിട്ട്. ആദ്യമായാണ് ഇത്തരം ദാരുണമായ കാര്യം ഉണ്ടാകുന്നതെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപി പറഞ്ഞു. ഇത്തരം സംഭവങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ കാണാറുണ്ട്. എന്നാൽ, നമ്മുടെ നാട്ടിൽ ഉണ്ടാവാറില്ല. സംഭവത്തിൽ വലിയ ദുഃഖമുണ്ട്. നമ്മളെല്ലാം അവർക്കൊപ്പമുണ്ട്. ഇത്തരം സംഭവങ്ങളെ ഉൽസവമായി ആഘോഷിക്കുന്നത് ശരിയല്ല. തെറ്റ് ചെയ്തത് ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. കാര്യങ്ങൾ പൊലീസ് ഭംഗിയായി ചെയ്യുന്നുണ്ട്, അതിന് സമയമെടുക്കുമായിരിക്കും. എന്നാൽ, പ്രതികൾക്ക് രക്ഷപ്പെടാൻ ഒരു പഴുതുപോലും ഉണ്ടാവരുത്. ഇനിയൊരിക്കലും ഇത്തരമൊരു വിപത്ത് ഉണ്ടാവരുത്. ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഇന്നസെന്റ് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ജയസൂര്യ, മനോജ്.കെ. ജയൻ, ദിലീപ്, കാളിദാസൻ, സിദ്ധിഖ്, സംവിധായകൻമാരായ കമൽ, രഞ്ജിത്ത്, ജോഷി, മേജർ രവി, ലാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ്, ഹൈബി ഈഡൻ എംഎൽഎ, പി.ടി. തോമസ് എംഎൽഎ എന്നിവരും എത്തിയിരുന്നു.