റേഷൻ വാതിൽപ്പടി വിതരണത്തിന്റ കരാർപട്ടികയിൽ ഉൾപ്പെട്ട കരിഞ്ചന്തക്കാരെ സംരക്ഷിക്കാൻ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം.കരിഞ്ചന്തക്കാരെ ഒഴിവാക്കാൻ ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടിട്ടും,സർക്കാർ എന്തുനടപടിയെടുത്തുവെന്ന് ഹൈക്കോടതി ആരാഞ്ഞിട്ടും ഉദ്യോഗസ്ഥർക്ക് കുലുക്കമില്ല.മനോരമ ന്യൂസാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
ടെൻഡർ വിളിച്ച് തയാറാക്കിയ കരാർ പട്ടികയിലാണ് കരിഞ്ചന്തക്കാർ കൂട്ടത്തോടെ കയറിക്കൂടിയിരിക്കുന്നത്.മനോരമ ന്യൂസ്,ഇക്കാര്യം രേഖാമൂലം പുറത്തുവിട്ടതോടെ, ഒാരോ ജില്ലയിലേയും പട്ടികയിൽ, റേഷനരികടത്തു കേസുകളിൽ ഉൾപ്പെട്ട എത്രേപരുണ്ടെന്ന് അറിയിക്കാൻ ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു.എന്നാൽ മാസം ഒന്നുകഴിഞ്ഞിട്ടും ഉദ്യോഗസ്ഥർക്ക് അനക്കമില്ല.ഇവരെ കണ്ടെത്തി ഒഴിവാക്കുന്നതിൽ വാതിൽപ്പടി വിതരണത്തിന്റ ചുമതലയുള്ള സപ്ലൈകോയ്ക്കും താൽപര്യമില്ല.
മനോരമ ന്യൂസ് വാർത്ത ചൂണ്ടിക്കാണിച്ച് കൊച്ചി ആസ്ഥാനമായ പ്രതികരണസമിതി നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി കരിഞ്ചന്തക്കാരെ ഒഴിവാക്കാൻ എന്തുനടപടിയെടുത്തെന്ന് സർക്കാരിനോട് കഴിഞ്ഞദിവസം ആരാഞ്ഞിരുന്നു.എത്രയും വേഗം അറിയിക്കണമെന്ന് ആവശ്യപ്പെട്ട കോടതി, കരാറെടുക്കുന്നയാളിൽ നിന്ന് അയാളെ ബന്ധുക്കളോ അവശ്യസാധന നിയമം അനുസരിച്ച് ഒരു കേസിലും ഉൾപ്പെട്ടിട്ടില്ലെന്ന് സത്യവാങ് മൂലം എഴുതിവാങ്ങണമെന്നും നിർദേശിച്ചിട്ടുണ്ട്.ഉദ്യോഗസ്ഥർ ഒരുവശത്ത് കള്ളക്കളി തുടരുമ്പോഴും കരിഞ്ചന്തക്കാരെ ഒഴിവാക്കുമെന്ന പതിവ് പല്ലവിയാണ് ഭക്ഷ്യമന്ത്രിയ്ക്ക്
വാതിൽപ്പടി വിതരണത്തിന്റ പൂർണ അധികാരം സപ്ലൈകോയ്ക്ക് നൽകി ഹൈക്കോടതി ഉത്തരവിട്ടുണ്ട്.വിതരണക്കരാർ നൽകണമെന്ന് ആവശ്യപ്പെട്ട് റേഷൻ മൊത്തവിതരണക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്.എന്നാൽ തട്ടിപ്പുകാരെ ഒഴിവാക്കാതെ മുന്നോട്ടുപോയാൽ വരാനിരിക്കുന്നത് കരിഞ്ചന്തക്കാലമാകും.