സർക്കാരിന്റെ റേഷൻ കാർഡ് വിതരണത്തിലെ അപാകത ഒരു കുടുംബത്തെ പട്ടിണിയിലാഴ്ത്തി. കോഴിക്കോട് കോടഞ്ചേരിയിലാണ് തളർന്നുവീണ മകനുമായി മരുന്നിനുപോലും വകയില്ലാതെ ഒരച്ഛന്റെയും അമ്മയുടെയും ദുരിതജീവിതം. പുതുക്കിയ റേഷൻ കാർഡ് പട്ടിക പ്രകാരം എപിഎൽ വിഭാഗത്തിലാണ് ഈ കുടുംബം.
സർക്കാരിന്റെ ഭക്ഷ്യസുരക്ഷാനിയമപ്രകാരം ധനികരായ മൂന്നംഗകുടുംബമാണിത്. നാലുവർഷമായി തളർന്നുകിടപ്പിലായ മകൻ. മകനെ ചികിൽസിക്കാൻ ജോലി ഉപേക്ഷിച്ച അച്ഛൻ, രോഗിയായ അമ്മ. ബിപിഎൽ കാർഡുടകമകളായിരുന്ന കുടുംബത്തിന് മരുന്നിനും ആഹാരത്തിനും കുറച്ച് മാസങ്ങൾക്കുമുൻപ് വരെ സർക്കാരിന്റെ കാരുണ്യമുണ്ടായിരുന്നു. പക്ഷേ പുതുക്കിയ ഭക്ഷ്യനിയമപ്രകാരം ഇവർ എ.പി.എൽ വിഭാഗത്തിലാണ്.
ജോലി ചെയ്ത് മകനെ പോറ്റാൻ ഈ അച്ഛനും അമ്മയ്ക്കും ആവില്ല. ഒരാഴ്ചയിൽ മരുന്നിനുമാത്രം വേണം പതിനായിരങ്ങൾ. സുമനസുകളായ നാട്ടുകാരുടെ കാരുണ്യത്തിലാണ് ജീവിതം. സർക്കാരിന്റെ കനിവിനായുള്ള കാത്തിരിപ്പാണിനി.