റേഷൻ കടകളിലൂടെ വിതരണം ചെയ്യേണ്ട ഗോതമ്പ് സ്വകാര്യ വിപണികളിലേക്ക് വ്യാപകമായി കടത്തുന്നു. കഴിഞ്ഞ ഒന്നരമാസത്തിനിടെ മുന്നൂറ്റി പതിനെട്ട് ചാക്ക് ഗോതമ്പാണ് കുറ്റിപ്പുറത്ത് പൊലീസ് പിടികൂടിയത്. വളാഞ്ചേരിയിൽ നിന്ന് അങ്കമാലിയിലെ സ്വകാര്യ മില്ലുകളിലേക്കാണ് ഗോതമ്പ് കടത്തുന്നത്. രണ്ടു ദിവസം മുമ്പ് കുറ്റിപ്പുറം പള്ളിപടിയിൽ നിന്ന് 268 ചാക്ക് ഗോതമ്പ് പൊലീസ് പിടികൂടിയിരുന്നു. രേഖകളില്ലാതെ ഗോതമ്പ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
കഴിഞ്ഞ മാസം തിരുവനന്തപുരത്തിന് പുറത്തുനിന്ന് കടത്താൻ ശ്രമിച്ച 50 ചാക്ക് ഗോതമ്പ് ലോറി പൊലീസ് പിന്തുടർന്നാണ് പിടികൂടിയത്. പഞ്ചാബ് സർക്കാറിന്റെ പേരാണ് ചാക്കിനു മുകളിൽ ഉണ്ടായിരുന്നത്. റേഷൻ വിതരണ സംവിധാനത്തിലെ നിയമങ്ങൾ അനുസരിച്ചാണ് കേസെടുത്തത്. മൊത്ത വിതരണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.