വിദ്യാർഥി സമരം 23ാം ദിവസത്തിലേക്ക് കടക്കുമ്പോൾ , ലോ അക്കാദമിക്കെതിരെ ആര് നടപടിയെടുക്കുമെന്ന ചോദ്യമാണ് ഉത്തരം ഇല്ലാതെ അവശേഷിക്കുന്നത്. ഉത്തരവാദിത്വം സർക്കാരിന് കൈമാറിയ കേരള സർവകലാശാലയോട് തന്നെ, നടപടിയെടുക്കാൻ നിർദേശിച്ചിരിക്കുകയാണ് സർക്കാർ. ഇക്കാര്യം ചർച്ച ചെയ്യാൻ എത്രയും പെട്ടെന്ന് സിന്‍ഡിക്കേറ്റ് യോഗം വിളിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്.
ലോ അക്കാദമിയിലെ ഭരണപരവും അക്കാദമികവുമായ പിഴവുകൾ എണ്ണി പറയുന്നതാണ് സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട്. ഇത് വിശദമായി പരിശോധിച്ച വിദ്യാഭ്യാസ മന്ത്രി, കർശന നടപടി സ്വീകരിക്കേണ്ടത് സർവകലാശാലയാണെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് ഇക്കാര്യം സർവകലാശാലയുമായി ചർച്ച ചെയ്യാനും മന്ത്രി ആവശ്യപ്പെട്ടു. ദുർഭരണത്തിന് പ്രധാന ഉത്തരവാദിയെന്ന് സിൻഡിക്കേറ്റ് കണ്ടെത്തിയ പ്രിൻസിപ്പലിനെ അഞ്ച് വർഷം മാറ്റി നിറുത്തിയാൽ മതിയോ എന്ന ചോദ്യത്തിനാവും സർവകലാശാല മറുപടി പറയേണ്ടി വരിക.
പരീക്ഷ, ഇന്റേണൽ മാർക്ക്, ഹാജർ തുടങ്ങിയവ സംബന്ധിച്ച കുട്ടികളുടെ പരാതിയിൽ നടപടി വേണ്ടിവരും. അധ്യാപകരുടെ നിയമനം, യോഗ്യത എന്നവയും പരിശോധിക്കണം. പുതിയ പ്രിൻസിപ്പലിന്റെ നിയമനം പോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. പക്ഷെ കോളജിന്റെ അഫലിയേഷൻ, ഭൂമിയുടെ ഉടമസ്ഥാവകാശം എന്നിവയാണ് ഏറ്റവും കുഴക്കുന്ന പ്രശ്നങ്ങളായി സർവകലാശാലക്ക് മുന്നിൽ വരിക.