ലോ അക്കാദമിയില്‍ ആത്മഹത്യാഭീഷണി, സംഘര്‍ഷം. മരത്തില്‍ കയറിയ വിദ്യാര്‍ഥിയെ കീഴ്പെടുത്തി താഴെയിറക്കി. കെഎസ്‌യു സമരപ്പന്തലിനു മുന്നില്‍ പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി. അഗ്നിശമനസേന ഇവരുടെ ദേഹത്ത് വെള്ളമൊഴിച്ചു. ലക്ഷ്മി നായരുടെ പാസ്പോര്‍ട്ട് കണ്ടെടുക്കാന്‍ നടപടിയെന്ന് എഡിഎം വിദ്യാർഥികൾക്ക് ഉറപ്പ് നൽകി.
ലക്ഷ്മി നായരുെട രാജി ആവശ്യപ്പെട്ട് ലോ അക്കാദമി വിദ്യാര്‍ഥിയായ എബിവിപി പ്രവര്‍ത്തകന്‍ മരത്തിന് മുകളില്‍ കയറി അത്മഹത്യാ ഭീഷണി മുഴക്കുന്നു. സബ് കലക്ടര്‍ ദിവ്യ.എസ്. അയ്യര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. മരത്തില്‍ കയറിയ പ്രവര്‍ത്തകന് പിന്തുണയുമായി വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചു.
ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ലോ അക്കാദമി വിദ്യാര്‍ഥിയായ എ.ബി.വി.പി പ്രവര്‍ത്തകന്‍ മരത്തിന് മുകളില്‍ ആത്മഹത്യാ ഭീഷണിയുമായി നിലയുറപ്പിച്ചത്. പൊലീസും അഗ്നിശമന സേനാംഗങ്ങളും ഇയാളെ താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ തടയുകയായിരുന്നു. വൈകീട്ട് ആറരയോടെ വിദ്യാര്‍ഥിയെ കീഴ്പെടുത്തി താഴെയിറക്കി.
മൂന്ന് ആവശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ചു. ദലിത് അവഹേളനം നടത്തിയ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണം, അവരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടണം, ലോ അക്കാദമി സമരം നാളത്തെ മന്ത്രിസഭ ചര്‍ച്ച ചെയ്യണം. ഇക്കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്ന് സബ് കലക്ടര്‍ ഉറപ്പുനല്‍കി. സബ് കലക്ടറുടെ ഉറപ്പും വിദ്യാര്‍ഥികള്‍ തള്ളി.
അതേസമയം, ലോ കോളജ് പ്രശ്നത്തില്‍ പട്ടികജാതി യുവമോര്‍ച്ച നടത്തിയ ക്ലിഫ്ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്ന പട്ടികജാതി വിദ്യാര്‍ഥിയുടെ പരാതിയില്‍ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. സമരങ്ങളെ ചോരയില്‍മുക്കി കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ ഈദി അമീന്‍ ആകാന്‍ നോക്കേണ്ടെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു.
ലോ അക്കാദമി സമരം ഒത്തു തീർപ്പാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ കുത്തിയിരുപ്പ് സമരം സംഘടിപ്പിക്കും. രാവിലെ പത്തിന് തുടങ്ങുന്ന സമരം വൈകുന്നേരം അഞ്ചിന് സമാപിക്കും. ലോ അക്കാദമിക്ക് പുറമേ മറ്റക്കര ടോംസ് കോളേജ്, പാമ്പാടി നെഹ്‌റു കോളേജ് എന്നീ സ്വാശ്രയ കോളേജുകളിലെ സമരങ്ങൾക്കും പിന്തുണ നൽകാൻ ബി.ജെ.പി. കോർകമ്മിറ്റി യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ലോ അക്കാദമിക്ക് മുന്നിൽ ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷിന്റെ ഉപവാസം തുടരും