സംഘർഷാവസ്ഥയ്ക്കിടെ തിരുവനന്തപുരം എം.ജി കോളജിൽ എസ്എഫ്ഐ കൊടിനാട്ടി.എ.ബി.വി.പിയുടെ കോട്ടയായ കോളജിൽ 18 വർഷത്തിന് ശേഷമാണ് മറ്റൊരു വിദ്യാർഥി സംഘടനയുടെ കൊടിയുയരുന്നത്. കോളജ് കവാടത്തിന് സമീപത്തെ വഴിയരുകിലാണ് എസ്എഫ്ഐ പ്രവർത്തകർ കൊടിമരം നാട്ടി കൊടിയുയർത്തിയത്.
കേരളത്തിലെ തന്നെ എബിവിപിയുടെ വൻകോട്ടകളിലൊന്നായ ഇവിടെ യൂണിറ്റ് രൂപീകരിച്ചതായും പ്രഖ്യാപിച്ചു.രണ്ടാം വർഷ വിദ്യാർഥിനി വർഷയുടെ നേതൃത്വത്തിലാണ് യൂണിറ്റ്. ഇന്നലെ കോളജിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് എ.ബി.വി.പിയുമായി സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇന്നും വൻ പ്രകടനമായാണ്എസ്എഫ്ഐ എത്തിയത്. എബിവിപിയുടെ കൊടികൾ നശിപ്പിക്കുകയും ചെയ്തു.
ഇതോടെ കോളജിലെ എബിവിപി പ്രവർത്തകർ എതിർക്കാനെത്തിയത് സംഘർഷാവസ്ഥക്ക് കാരണമായി. പൊലീസും പ്രവർത്തകരും ഇടപെട്ട് നിയന്ത്രിച്ചു. എന്നാൽ എസ്എഫ്ഐ കൊടിനാട്ടിയത് എം.സി റോഡിനരുകിലാണെന്നും റോഡല്ല കോളജെന്നുമാണ് എബിവിപിയുടെ പ്രതികരണം.