എസ്എഫ്ഐയുടെ കോളജ് യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന തിരുവനന്തപുരം എം.ജി.കോളജിൽ നാളെ ക്ലാസ് പുനരാരംഭിക്കും.
എബിവിപി നിയന്ത്രണത്തിലുള്ളതാണ് എംജി കോളജ്. യൂണിറ്റ് രൂപീകരിച്ചവരെ മർദ്ദിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളജിലേക്കു നടത്തിയ മാർച്ചിനെ നേരിടാൻ എബിവിപി പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. എം.ജി.കോളജില്‍ മുന്നില്‍ എസ്‌എഫ്‌ഐ സ്ഥാപിച്ച കൊടിമരം എബിവിപി തകര്‍ത്തിരുന്നു.
എബിവിപിയുടെ കോട്ടയായ കോളജിൽ 18 വർഷത്തിന് ശേഷമാണ് മറ്റൊരു വിദ്യാർഥി സംഘടനയുടെ കൊടിയുയർന്നത്. കോളജ് കവാടത്തിന് സമീപത്തെ വഴിയരുകിലാണ് എസ്.എഫ്.ഐ പ്രവർത്തകർ കൊടിമരം നാട്ടി കൊടിയുയർത്തിയത്. കേരളത്തിലെ തന്നെ എ.ബി.വി.പിയുടെ വൻകോട്ടകളിലൊന്നായ ഇവിടെ യൂണിറ്റ് രൂപീകരിച്ചതായും പ്രഖ്യാപിച്ചു.
രണ്ടാം വർഷ വിദ്യാർഥിനി വർഷയുടെ നേതൃത്വത്തിലാണ് യൂണിറ്റ്. കോളജിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ച് എ.ബി.വി.പിയുമായി സംഘർഷത്തിൽ കലാശിച്ചിരുന്നു. വൻപ്രകടനമായി എത്തിയ എസ്എഫ്ഐ എ.ബി.വി.പിയുടെ കൊടികൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ ചേരി തിരിഞ്ഞ് സംഘർഷമായി. ഇതോടെയാണ് കോളേജ് അടച്ചിട്ടത്.