ഭക്ഷ്യസുരക്ഷ പദ്ധതി പ്രകാരം റേഷൻ സാധനങ്ങൾ കടകളിൽ എത്തിക്കാനുള്ള സപ്ലൈകോയുടെ കരാറിൽ കരിഞ്ചന്തക്കാർ ഇടംപിടിച്ചത് നിസാരതുക രേഖപ്പെടുത്തി.റേഷൻസാധനങ്ങൾ കരിഞ്ചന്തയിൽ കടത്തിയതിന് ശിക്ഷിക്കപ്പെട്ടവർക്ക് തന്നെ കരാർ നൽകാനുള്ള തീരുമാനം മനോരമ ന്യൂസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.അതേസമയം ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പാക്കുന്നതിന് മുമ്പും റേഷൻ അരി എത്തിക്കാനുള്ള കരാർ, ഇവർക്ക് ടെൻഡർ പോലുമില്ലാതെ നൽകിയിരുന്നതായി തെളിവുകൾ ലഭിച്ചു.
എഫ്.സി.െഎയിൽ നിന്ന് ചിറയിൻകീഴ് താലൂക്കിലെ ഗോഡൗണുകളിലേക്ക് റേഷൻ സാധനങ്ങളെത്തിക്കാനുള്ള സപ്ലൈകോ ടെന്‍ഡറിൽ പങ്കെടുത്തത് എഴുകമ്പനികൾ.അഞ്ച് കിലോമീറ്ററിന് അകലെയുള്ള ഗോഡണുകളിലേക്ക് സാധനങ്ങളെത്തിക്കാൻ ക്വിന്റലിന് മറ്റ് കമ്പനികൾ 47 രൂപ വരെ രേഖപ്പെടുത്തിയപ്പോൾ സൂറത്ത് ട്രാൻസ്പോർട്ടിങ് കമ്പനി രേഖപ്പെടുത്തിയത് വെറും 1.80 പൈസ.പത്തുകിലോമീറ്ററിൽ ഒരു രൂപ അൻപത് പൈസയും 50 കിലോമീറ്റർ വരെ 70 പൈസയും നൽകിയാല്‍ മതിയെന്നാണ് സൂറത്ത് ട്രാൻസ്പോർട്ടിങ് കമ്പനി പറയുന്നത്.മറ്റ് കമ്പനികൾ 79 രൂപവരെ രേഖപ്പെടുത്തിയ സ്ഥാനത്താണിത്.50 കിലോമീറ്റിന് പുറത്ത് വിതരണം ചെയ്യാൻ 160 രൂപയാണ് മറ്റ് കമ്പനികള്‍ക്കെങ്കിൽ സൂറത്തിന് 34 പൈസ കൊടുത്താൽ മതി.നഷ്ടമാണെന്ന് അറിയാമായിരുന്നിട്ടും നിസാര തുകയ്ക്ക് കരാറെടുക്കുന്നത് കരിഞ്ചന്തയിൽ സാധനങ്ങൾ കടത്തി കൊള്ളലാഭമുണ്ടാക്കാനെന്ന് വ്യക്തം.
ഏതെങ്കിലും വിധത്തിൽ ടെൻഡർ നിഷേധിച്ചാൽ കുറഞ്ഞ തുക ക്വോട്ട് ചെയ്തതിനാൽ കോടതിയെ സമീപിക്കാമെന്നും ഇവർ കണക്ക് കൂട്ടുന്നു.മറ്റൊരു കമ്പനിയായ അൽ അമീൻ ട്രേഡേഴ്സും നിസാരതുക രേഖപ്പെടുത്തിയാണ് കരാർ പട്ടികയിൽ മുന്നിലെത്തിയത്.മനോരമ ന്യൂസ് വാർത്തയെ തുടർന്ന് ഇരുവരെയും ഒഴിവാക്കാൻ സപ്ലൈകോ നടപടിയാരംഭിച്ചിട്ടുണ്ട്. അതേസമയം സൂറത്ത് ട്രാന്‍സ്പോർട്ടിങ് കമ്പനിയ്ക്ക് നേരത്തെയും ടെൻഡർ പോലുമില്ലാതെ സപ്ലൈകോ കരാർ കൊടുത്തിരുന്നതായി തെളിവുകൾ ലഭിച്ചു. സപ്ലൈകോ കർഷകരിൽ നിന്ന് സംഭരിച്ച നെല്ല് കുത്തിയെടുത്ത അരി അങ്കമാലിയിലെയും പെരുമ്പാവൂരിലേയും മില്ലുകളിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കാനുള്ള കരാറാണ് നൽകിയിരുന്നത്.