ജീവിതത്തിൽ തനിച്ചായെന്ന നോവിനിടയിലും അതിന് കാരണക്കാരായവരുടെ കുടുംബം അനാഥമാകരുതെന്ന പ്രാർഥനയോടെ ഒരമ്മ. കരം സ്വീകരിക്കാത്തതിന് കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫിസിൽ ആത്മഹത്യ ചെയ്ത ജോയിയുടെ ഭാര്യ മോളിയാണ് കേസിൽ പിടിയിലായ സിലീഷിന്റെ കുടുംബത്തിനായി പ്രാർഥിക്കുന്നത്. നിയമനടപടിയുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും മോളി പറഞ്ഞു.
എനിക്ക് നഷ്ടപ്പെടാനുള്ളത് ന·ഷ്ടപ്പെട്ടു. അത് എങ്ങനെയൊക്കെ വന്നാലും തിരികെ കിട്ടില്ലെന്ന് എനിക്കറിയാം. പിന്നെന്തിന് ഞാൻ നിയമനടപടി സ്വീകരിക്കണം. എനിക്ക് ഇപ്പോൾ പ്രാർഥന മാത്രമാണുള്ളത്. സിലീഷിന് ജാമ്യം ലഭിക്കണം. അനാഥമായ ഒരു കുടുംബത്തിന്റെ പ്രാർഥനയാണിത്. മറ്റൊരു കുടുംബം കൂടി വഴിയാധാരമാകാതിരിക്കാൻ. എന്റെ ഭർത്താവ് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം.
എന്നാൽ അവരൊന്ന് മനസുവച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു മുപ്പത്തി ഒന്ന് വർഷത്തെ ദാമ്പത്യ ജീവിതം ഒരുരാത്രി കൊണ്ടാണ് വിധി തട്ടിയെടുത്തത്. ജീവിതം തിരികെപ്പിടിക്കുന്നതിനാണ് ശ്രമം. മുന്നോട്ടുവഴിയിൽ ഒറ്റയ്ക്കെന്ന തിരിച്ചറിവാണ് ഈ വീട്ടമ്മയെ പൊരുതാൻ പഠിപ്പിക്കുന്നത്.